2008, ഡിസംബർ 21, ഞായറാഴ്‌ച

* ദിവ്യനക്ഷത്രം *






കാരുണ്യനാഥൻ, കമനീയരൂപൻ
കാലിത്തൊഴുത്തിൽ പിറന്നു;
കന്യകാമേരിതൻ പൊൻമടിത്തട്ടിൽ-
പൊന്നുണ്ണിയായ് ദൈവം പിറന്നു!

കോടിജന്മങ്ങളായ് മാനവൻ തേടിയ
സുന്ദര സ്വപ്നം വിരിഞ്ഞു;
മാനവചിത്തത്തിൻ കൂരിരുട്ടിൽ നിത്യ-
സൂര്യൻ പ്രകാശം ചൊരിഞ്ഞു!!!

പൂവിതൾ പോലെ, പൂന്തിങ്കൾ പോലെ
പൂന്തേൻ കുളിരല പോലെ;
വിണ്ണിൻ മടിയിൽ നിന്നൂർന്നുവീണു
മണ്ണിൻ പുണ്ണ്യമായുണ്ണിപിറന്നു!

വിശ്വൈകശില്പിയെ മാറോടടുക്കി
വിശ്വം വിറയാർന്നു നിന്നു!
താരാപഥങ്ങൾ തൻ നാഥനെ നോക്കി
താരകൾ കൺചിമ്മി നിന്നു!

മഞ്ഞിൻ കണികയാൽ കണ്ണുനീരർപ്പിച്ചു
വാനം വിടചൊല്ലി നിന്നു;
കുരിശിൻ നിഴൽ വീണ മേനിയിലരുമയായ്
കുളിർനിലാവുമ്മവച്ചു!

മാലാഖമാരുടെ വൃന്ദമണഞ്ഞു,
വാനിൻ നടുവിൽ നിരന്നു;
പൊന്മണിവീണയെ വെല്ലും മനോജ്ഞമാം
സംഗീതമെങ്ങും പൊഴിഞ്ഞു!

“കാലിത്തൊഴുത്തിൽ പിറന്നിരിക്കുന്നു-
രാജാധിരാജനാം ദൈവം;
സന്മനസുള്ള മനുഷ്യർക്കുഭൂമിയിൽ
സന്തുഷ്ടിയേകുന്നദൈവം!”

മാനവജീവനു പ്രത്യാശയേകുവാൻ,
പാപവിമോചനമേകാൻ;
അഴലുകൾ നീക്കുവാൻ, ഇരുളല മായ്ക്കുവാൻ-
പുതിയൊരു രാജ്യമൊരുക്കാൻ;

കന്മഷഹീനനായ് കന്യകാപുത്രനായ്
സ്വർലോകനാഥൻ പിറന്നു!
സർവ്വം ചമച്ചവൻ സർവ്വേശനന്ദനൻ
സംശുദ്ധനീഭൂവിൽ വന്നു!!!

~rose



Copyright © 2008 - rosebastin.blogspot.com. All rights reserved

2008, ഡിസംബർ 6, ശനിയാഴ്‌ച

ആത്മജ്ഞാനം




കാലത്തിൻ രഥചക്രമുരുണ്ടു, മരണത്തിൻ-
കാലടിസ്വരം കേട്ടു, കറുത്ത നിഴൽ കണ്ടു;
ക്ഷണത്തിൽ കൈപിടിച്ചു മരണം, ജീവനാള-
മണഞ്ഞു, കനവുകൾ പൊലിഞ്ഞു. ജന്മം തീർന്നു!!

ആത്മനേത്രങ്ങൾ വീണ്ടും തുറന്നു, മിഴിമൂടും-
മായതൻ തിരശീലയഴിഞ്ഞു, ഗതകാല-
ജീവിതചിത്രം ചുരുൾ നിവർന്നു, ക്ഷണികമാ-
മൊരു നീർക്കുമിളപോൽ, നിഴൽപോൽ, കിനാവുപോൽ!!

അകലെ കോടിസൂര്യ പ്രഭയാർന്നൊരു ലോക-
മനവദ്യമാം ദൃശ്യ വിസ്മയം മനോഹരം!
അവിടെ പ്രേമോദാര സുന്ദരസ്വരൂപനായ്-
കരുണാമയൻ, മൃദു സുസ്മിതൻ, ചേതോഹരൻ!!

വഴിയും മന്ദഹാസ മധുവാലാത്മാവിനെ-
കുളിരാൽ നിറക്കുന്നു, തരളം മൃദുലലോലം;
“വരിക വരിക നീയോമലെ അരികിലെ-”
ന്നരുമയോടെ മാടിവിളിപ്പൂ പ്രഭാമയൻ!!

കുതികൊള്ളുന്നു, മനം തുടികൊട്ടുന്നു, പറ-
ന്നരികിലെത്താ നാത്മാവുഴറിപ്പിടയുന്നു;
ഉയരാൻ കഴിയുന്നില്ലാത്മാവിൽ കനംതൂങ്ങും-
ചുമടിൻ ഭാരം താങ്ങി ചിറകു കുഴയുന്നു!

നേടുവാനേറെക്കൊതിച്ചെത്തിയീ വിളഭൂവിൽ
കാടു കേറിപ്പോയ് വഴിമറന്നു, ലക്ഷ്യം തെറ്റി;
ദേഹിയെ മറന്നു പോയ്, ദേഹമെന്നോർത്തു സർവ്വം,
മായതൻ ചരടിലെ പാവയായ്, കോമാളിയായ് !!

പകയും വിദ്വേഷവും മദമാത്സര്യങ്ങളും,
ചതിയും, സഹജമാം സ്വർത്ഥ മോഹങ്ങൾക്കൊപ്പം
വിതച്ചു, നൂറുമേനി വിളഞ്ഞു, കൊയ്തതെല്ലാം
വിനയായ് തീർന്നു, പാപം കറയായ് കനം തൂങ്ങി!

വ്യർത്ഥകർമ്മങ്ങൾ പാപക്കറയായ് കനം കൂട്ടും-
ശപ്തഭാണ്ഡങ്ങൾ വലിച്ചെറിയാനാവില്ലല്ലൊ!
ഉയരാൻ കഴിയില്ലീ ചുമടും താങ്ങി വീണ്ടു-
മുഴലാൻ വിധിയായി നഷ്ടങ്ങൾമാത്രം ബാക്കി!

ദേഹദേഹികൾ തമ്മിൽ ചേരുമീ മണ്ണിൻ മഹാ-
കർമ്മ ഭൂമിയിൽ വീണ്ടും നരനായ് പിറന്നെങ്കിൽ!
ശുദ്ധമാം കർമ്മങ്ങൾ ചെയ്ത ക്ഷയ മാത്മാവിനെ
മുക്തനാക്കീടാൻ, ചുമടൊഴിക്കാൻ കഴിഞ്ഞെങ്കിൽ!!


~rose

Copyright © 2008 - rosebastin.blogspot.com. All rights reserved
Image Coutersey: Nirvana Rock Band (Abum: Never Mind)

2008, നവംബർ 22, ശനിയാഴ്‌ച

വിരഹം


കണ്ണുനീരിന്റെ നേർത്ത മറയിലൂ-
ടൊന്നുകൂടി തിരിഞ്ഞു ഞാൻ നോക്കവെ
കണ്ടു ,ഞാനെന്റെ പ്രാണന്റെ പ്രാണനിൽ,
രോമഹർഷമായ് പൂത്തൊരാ തൂമുഖം!

നിർന്നിമേഷമാ സ്നിഗ്ദ്ധനേത്രങ്ങളിൽ
നിന്നലയ്ക്കുകയാണൊരു സാ‍ഗരം!
വാക്കുകൾക്കു പകർത്തുവാനാകാത്ത
നൊമ്പരങ്ങൾ തൻ വൻ തിരച്ചാർത്തുകൾ!

അമ്മ തൻ മൃദു വാത്സല്യധാരയ്ക്കായ്,
വെമ്പി വെമ്പിക്കുതിക്കുമാ മാനസം
അമ്മ തൻ കരലാളന സ്പർശത്തിൻ,
നിർവൃതിക്കായ് കൊതിക്കുമാ പൂവുടൽ;

നിൽക്കുകയാണു നിശ്ചലം നൊമ്പര-
ശില്പമായ് ശിലാവിഗ്രഹമെന്നപോൽ!
പുഞ്ചിരിക്കാൻ വൃഥാവിൽ യത്നിക്കെയാ-
ചെഞ്ചൊടികൾ വിതുമ്പുന്നു മൂകമായ്!

ഇല്ലവൾക്കു കരയുവാൻ പോലും-
തെല്ലു സ്വാതന്ത്ര്യ, മത്രമേൽ ഗാഢമായ്,
ബന്ധ്ധിതമാണാ പിഞ്ചുഹൃദയത്തിൻ
തന്ത്രികൾ, എന്റെ നോവും മനസുമായ്!

വാക്കു നൽകിപ്പോയ് ഞങ്ങൾ പരസ്പരം-
“ഇല്ല മേലിൽ കരയുകയില്ല നാം
നീരണിഞ്ഞ മിഴികളുമായിനി-
യാത്ര ചൊല്ലുവാൻ പാടില്ലൊരിക്കലും”

പൊന്നുമോളുടെ കണ്ണുനീർത്തുള്ളികൾ
അഗ്നിവർഷമായ് അമ്മയെ പൊള്ളിക്കും;
അമ്മയൊന്നു വിതുമ്പിയാൽ കണ്മണി-
ക്കില്ലശക്തിയാ, നൊമ്പരം താങ്ങുവാൻ!

ക്ഷണികമെങ്കിലുമീ ‍വിരഹം മുൾ-
മുനകളാഴ്ത്തിടുമീ ശരശയ്യയിൽ,
പിടയുമീ നിമിഷങ്ങളിൽ പോലുമെൻ
ഹൃദയതന്ത്രികൾ മൂളുന്നു മന്ദ്രമായ്’;

‘സ്നിഗ്ദ്ധമാധുര്യത്തേൻ തുളുമ്പീടുമീ
ബന്ധമെത്ര വിചിത്രമാണോർക്കുകിൽ;
സ്നേഹമെന്ന വികാരത്തിലൂറിടും
വേദന പോലുമെത്രമേൽ സുന്ദരം!!!’


~rose

Copyright © 2008 - rosebastin.blogspot.com. All rights reserved

2008, നവംബർ 8, ശനിയാഴ്‌ച

.:: ശൈശവ ചിന്തകൾ ::.


പൊൻ വെയിൽ പൂക്കളം തീർക്കുന്നമുറ്റത്തു-
തുമ്പികളായിരം പാറിപ്പറക്കവേ,
ഓർമ്മ തന്നേടുകൾ പിന്നോട്ടു പോകുന്നൊ-
രോമനച്ചിത്രം ചുരുൾനിവരുന്നു!

തുമ്പിക്കു പിന്നാലെ വെമ്പിക്കുതിക്കുന്നൊ-
രുണ്ണിക്കിടാവിന്റെ കൊഞ്ചൽക്കിലുക്കവും,
ഓടിക്കിതച്ചു വിയർത്തൊരിളം കവിൾ-
പൂവിൽ തുടുക്കുന്ന കുങ്കുമ സന്ധ്യയും,

കെട്ടിപ്പിടിക്കുന്നൊ രോമന ക്കൈകൾതൻ-
പൂമൃദുസ്പർശവുമോർക്കുകയാണു ഞാൻ!
വർഷങ്ങളെത്ര കടന്നു പോയെങ്കിലും-
ഹർഷം വിടരുന്നിതിപ്പൊഴു മോർമയിൽ!

ഓടിവന്നെന്റെ കഴുത്തിൽ കരം ചുറ്റി
ഓതുകയാണൊരു കുഞ്ഞു സ്വകാര്യം!
‘അമ്മയില്ലാത്തൊരു തുമ്പിക്കുരുന്നിനെ-
ഉണ്ണിക്കു സ്വന്തമായ് വേണമത്രേ’!

അമ്മയില്ലാത്തൊരു തുമ്പിയോ? എന്തിനെ-
ന്നമ്മതൻ വിസ്മയം തീർക്കുവാനായ്,
വാചാലനാകുന്നൊരോമലിൻ വാക്കുകൾ-
കേൾക്കവേ ചിത്തം കുളിർത്തു പോയി!

“അമ്മയുണ്ടെങ്കിൽ തൻ തുമ്പിക്കുരുന്നിനെ–
കാണാതെ വന്നാൽ കരയുകില്ലേ?
അമ്മകരയുന്നതോർക്കുമ്പൊഴക്കൊച്ചു-
തുമ്പിക്കും സങ്കടമാവുകില്ലേ?
അമ്മക്കും കുഞ്ഞിനും സങ്കടം നൽകിക്കൊ-
ണ്ടുണ്ണിക്കു തുമ്പിയെ വേണ്ടപോലും!

തൻ കൊച്ചുമോഹങ്ങൾ തൻ സഹജീവിക്കു-
ദു:ഖത്തിൻ കാരണമാകുമെങ്കിൽ
ആ മോഹമൊക്കെയും വേണ്ടെന്നു വെക്കയാ-
ണാരോമൽ പൈതലിന്നിഷ്ടമത്രെ!

എത്ര വിശാലമിതെത്രക്കുമുന്നത-
മെത്രക്കു ദൈവിക മെത്ര ധന്യം!
ദൈവം വസിക്കുന്നൊരുണ്ണിമനസിന്റെ-
വിശ്വസാഹോദര്യസ്നേഹമന്ത്രം!!!

സ്വാ‍ർഥമോഹങ്ങളെ സാക്ഷാത്കരിക്കുവാൻ-
സ്വന്തം സഹജരെ കൊന്നൊടുക്കും,
ദുഷ്ടലോകത്തിനീ ‘ശൈശവ ചിന്തകൾ’-
സ്വായത്തമാക്കാൻ കഴിഞ്ഞുവെങ്കിൽ!!!


~rose

Copyright © 2008 - rosebastin.blogspot.com. All rights reserved

2008, ഒക്‌ടോബർ 11, ശനിയാഴ്‌ച

ഫെമിനിസത്തെക്കുറിച്ച്


(കുറച്ചുനാള്‍ മുമ്പു പോസ്റ്റ് ചെയ്ത ‘ഫെമിനിസം’ എന്ന കവിതയുടെ ആശയം വ്യക്തമാക്കുവാന്‍ വേണ്ടിയുള്ള ഒരു ലേഖനമാണിത്)

സ്ത്രീകളുടെ ദു:ഖങ്ങളെ മറന്നു കൊണ്ടുള്ള ഒരു anti-feminist നീക്കമായി ഒറ്റനോട്ടത്തിൽ തോന്നാവുന്ന ഒന്നാണ് ഈ കവിത. പുരുഷന്റെ ക്രുരതകൾക്കു നേരെ കണ്ണടക്കുകയും, കഷ്ടതയനുഭവിക്കുന്ന സ്ത്രീയുടെമേൽ അവനേ നേർവഴിക്കു നയിക്കാനുള്ള ചുമതല കൂടി വച്ചു കൊടുക്കുകയും ചെയ്യുന്നതു കാണുമ്പോൾ സാധാരണ ഗതിയിൽ ആരും അങ്ങനെ തന്നെ ചിന്തിച്ചു പോകും. ഇതൊരു വ്യത്യസ്ത ‘ഫെമിനിസ’മാണ്. ബന്ധങ്ങൾ ‘ഡിസ്പോസബിൾ’ ആയ ആധുനിക യുഗത്തിൽ ഇതിന്റെ മൂല്ല്യത്തേക്കുറിച്ച് ആശങ്കയുണ്ട് എങ്കിലും ചിലതൊക്കെ വെറുതെ സ്വപ്നം കാണുകയാണ്.

പുരുഷന്റെ നിഷ്ടൂരതക്കു മുന്നിൽ നിസഹായയാകുന്ന സ്ത്രീക്കു വേണ്ടി, അവളുടെ പ്രശ്നങ്ങൾക്കു 'ശാശ്വതമായ' ഒരു പരിഹാരം തേടിയുള്ള ഒരു പ്രയാണമാണ് ഇത് . “ആർദ്രം”, “സുന്ദരം” എന്നൊക്കെ വെറുതെ പറഞ്ഞു സ്ത്രീയെ നിശബ്ദയാക്കാനല്ല, സ്വന്തം മൂല്ല്യം സ്വയം മനസിലാക്കാൻ പ്രേരിപ്പിക്കുകയാണ്. സ്വന്തം കഴിവും ശക്തിയും ഉത്തരവാദിത്വവും എന്തെന്ന് ഓർമ്മിപ്പിക്കുകയാണ്.

നൂറ്റാണ്ടുകളായി അവഗണിക്കപ്പെടുന്ന, അവഹേളിക്കപ്പെടുന്ന, അവഗണിക്കപ്പെടുന്ന, അടിച്ചമർത്തപ്പെടുന്ന സ്ത്രീത്വത്തെക്കുറിച്ചും പുരുഷന്റെ ക്രൂരതയെക്കുറിച്ചും എഴുതിയും വർണിച്ചും എത്ര തൂലികകൾ തേഞ്ഞു തീർന്നു? എത്ര മഷി ഒഴുകിത്തീർന്നു? “അളമുട്ടിയാൽ ചേരയും കടിക്കും” എന്ന ചൊല്ലുപോലെ ഗതികെട്ടപ്പോൾ സ്തീവർഗംഎത്രപ്രതിഷേധിച്ചു? എത്ര സംഘടിച്ചു? അവകാശങ്ങൾക്കു വേണ്ടി എത്രസമരം ചെയ്തു?

പുരുഷന്റെ ദുഷ്ടതയും സ്ത്രീയുടെ നിസഹായതയും വർദ്ധിച്ചതല്ലാതെ ആരും ഒന്നും നേടിയില്ല ഇതുവരെ. സ്ത്രീയുടെ സ്ത്രൈണതയും പുരുഷന്റെ സംരക്ഷണമനോഭാവവും ഉള്ളതു കൂടി നഷ്ടപ്പെട്ടതു മാത്രം ഫലം. പരസ്പരാകർഷണത്തിനു പകരം പകയും വിദ്വേഷവും മാത്രമായി. തരം കിട്ടിയാൽ കഷണങ്ങളാക്കിപായ്കറ്റിലാക്കിയൊ, കത്തിച്ചു ഭസ്മമാക്കിയോ വലിച്ചെറിയാൻ തക്കം പാർത്തു നിൽക്കുന്നവരായി രണ്ടു കൂട്ടരും! എത്ര വലിയ വിപത്തിലാണു ലോകം വന്നെത്തി നിൽക്കുന്നത്? ഏറ്റവും മനോഹരവും ശക്തവും ശുദ്ധവും ആയിരിക്കേണ്ട ഒരു ബന്ധംഎങ്ങനെ വികലമായി തീർന്നിരിക്കുന്നു! ഇതൊരു വിഷമപ്രശ്നമാണ്. ഇതിനൊരു പരിഹാരമുണ്ടൊ? ഇതിൽ നിന്നൊരു മോചനമുണ്ടോ? അറിയില്ല. എങ്കിലും വെറുതെ ഒരു സ്വപ്നം കാണുകയാണ് പ്രത്യാശിക്കുകയാണ്.

പ്രശ്നത്തിന്റെ കടക്കൽ കോടാലി വെക്കാൻ, കതിരിന്മേൽ വളവും മരുന്നും പ്രയോഗിച്ചു നേരെയാക്കാൻ ശ്രമിക്കാതെ ചെടിയുടെ ചുവട്ടിൽ തന്നെ പ്രയോഗം നടത്താൻ, വരാനിരിക്കുന്ന തലമുറകളെങ്കിലും ഈ മൂല്ല്യച്യുതിയിൽ നിന്നു രക്ഷപെടാൻ, ഈ ദു:ഖത്തിൽ നിന്നുകരകയറാൻ ആഗ്രഹിക്കുകയാണ് . ഒരുപക്ഷേ ഒരിക്കലും സഫലമാകാത്ത ഒരു സ്വപ്നം.ആയിരിക്കാം!

സ്ത്രീ സ്വതന്ത്രയാകുന്ന ഒരു ലോകം, അവളുടെ കണ്ണീർ തുടക്കുന്ന, അവളെ സ്നേഹിക്കുന്ന, ആദരിക്കുന്ന പുരുഷനോടൊപ്പം അവൾസന്തുഷ്ടയായി വസിക്കുന്ന ഒരു ലോകം, പ്രകൃതിയുടെയും ദൈവത്തിന്റെയും ഉദ്ദേശവും നിർദ്ദേശവും അനുവർത്തിക്കുന്ന സ്ത്രീപുരുഷസമത്വം നിലനിൽക്കുന്ന ഒരു ലോകം - ആ സ്വപ്ന സാഫല്യത്തിനുവേണ്ടിയുള്ള തീവ്രമായ അഭിലാഷത്തിൽ നിന്നു പിറവിയെടുത്തതാണ് ഈ വ്യത്യസ്ത ‘ഫെമിനിസം’.

പുരുഷൻ ‘ശിരസും’ സ്ത്രീ ‘ഹൃദയവും’ ആയി തുല്യരായി വർത്തിക്കുന്ന ഒരു ലോകം!
രണ്ടുപേരും തുല്ല്യരാണ്, പക്ഷേ ധർമ്മങ്ങൾ വ്യത്യസ്തമാണ്; രണ്ടു ശിരസുകൾ ഒരു മനുഷ്യനാവശ്യമില്ലാത്തതുപോലെ, രണ്ടു ഹൃദയങ്ങൾ ആവശ്യ മില്ലാത്തതു പോലെ, തന്നെ ഒരു പോലെയുള്ള രണ്ടു പേരല്ല, പരസ്പരപൂരകങ്ങളായ വ്യതസ്തരായ രണ്ടു വ്യക്തികളായിരിക്കണം പുരുഷനും സ്ത്രീയും. ധർമ്മങ്ങൾ വ്യത്യസ്തമാകുന്നതിന്റെ പേരിൽ തുല്യതക്കും മാന്യതക്കും യാതൊരു വ്യത്യാസവും വരുന്നില്ല. കഴിവുകൾ കൂട്ടിവച്ചാൽ ചിലപ്പോൾ ഒരടിപിന്നിലായേക്കാം പുരുഷൻ.

പുരുഷനോടൊപ്പം എല്ലായിടത്തും സ്ത്രീ കഴിവു തെളിയിച്ചു കഴിഞ്ഞു. എന്നാ‍ൽ അതിനെല്ലാം ഉപരിയായി ‘മാതൃത്വം’ എന്ന മഹാസിദ്ധി കൂടി അവൾക്കുണ്ട്. സഹിക്കാനും ക്ഷമിക്കാനും സ്നേഹിക്കാനും കൂടുതൽ കഴിവും അവൾക്കുണ്ട്.

തുല്ല്യതക്കു വേണ്ടി പൊരുതേണ്ടവളല്ല സ്ത്രീ. അവൾ അതുല്ല്യയാണെന്നതാണ് സത്യം. പുരുഷനാവുകയല്ല, സ്ത്രൈണഭാവങ്ങൾ നില നിർത്തിക്കൊണ്ടു തന്നെ പുരുഷനോടൊപ്പം മാനിക്കപ്പെടണം എന്നതാണ് അവളുടെ ആവശ്യം. അതിനൊറ്റ മാർഗമേയുള്ളു - പുരുഷൻ അവന്റെ കടമകളെക്കുറിച്ചു ബോധവാനാകണം. പക്ഷേ ആ ബോധം അവനിൽ വെറുതേ ഉണ്ടാവുകയില്ല ആ ബോധം അവനിൽ വളർത്തിയെടുക്കാൻ ഒരേ ഒരു സ്ത്രീക്കു മാത്രമെ കഴിയൂ - ആ സ്ത്രീ അവന്റെ അമ്മയാണ്.

ദുഷ്ടത നിറഞ്ഞ പുരുഷനായിട്ടല്ല ഒരുപുരുഷനും ജനിച്ചുവീഴുന്നത്. അമ്മയുടെ കൈപിടിച്ച് അമ്മ പകർന്നുകൊടുക്കുന്ന സംസ്കാരമാണവനെ വളർത്തി വലുതാക്കുന്നത്. ‘തൊട്ടിലാട്ടുന്ന കരങ്ങൾക്ക് വിഷ്ടപത്തെ ഭരിക്കാനുള്ള കഴിവുണ്ടെന്നു’ കവി പാടിയിരിക്കുന്നത് വെറുതെയല്ല.

പിറന്നു വീഴുന്നതിനു മുൻപു തന്നെ അമ്മയുടെ ചിന്തകളും വികാരങ്ങളും കുഞ്ഞിനെ സ്വാധീനിക്കുന്നു എന്നു ആധുനികശാസ്ത്രം പറയുന്നു. അങ്ങനെയെങ്കിൽ ഒരമ്മക്ക് തന്റെ മക്കളെ ബോധവൽകരിക്കാൻ കഴിയുകയില്ലേ? മനുഷ്യർ പരസ്പരം ഉപഭോഗവസ്തുക്കളല്ല എന്നബോധം, അമ്മയായാലും ഭാര്യയായാലും സഹോദരിയായാലും ഏതവസ്തയിലും സ്ത്രീ മാനിക്കപ്പെടേണ്ടവളാണെന്ന ബോധം മക്കളിൽ വളർത്തിയെടുക്കാൻ കഴിയുകയില്ലേ?

ബോധവൽകരണം പുരുഷനു മാത്രമല്ല സ്ത്രീക്കും ആവശ്യമാണ്. കാരണം ലോകാരംഭം മുതൽ പുരുഷന്റെ അഹംഭാവത്തെയും സ്വാർഥതയേയും പോഷിപ്പിച്ചതു സ്ത്രീ തന്നെയാണു. സ്വന്തം കുടുംബത്തിൽ ആൺകുട്ടിക്കു പെൺകുട്ടിയേക്കാൾ കൂടുതൽ സുഖങ്ങൾ ഒരുക്കി കൊടുക്കുന്ന അമ്മ തന്നെയല്ലേ സ്ത്രീക്ക് അത്രയൊക്കെ മതി എന്നബോധ്യം ആൺകുട്ടിയിൽ വളർത്തീയെടുക്കുന്നത്? തിരഞ്ഞു ചെല്ലുമ്പോൾ പുരുഷന്റെ സ്വാർഥതക്കു വളം വച്ചുകൊടുക്കുന്നതു സ്ത്രീയാണെന്ന് കാണാം.

സ്ത്രീ സ്വന്തംകടമകൾ വിസ്മരിക്കുമ്പോൾ പുരുഷൻ ദുഷ്ടനാകുന്നു. സ്ത്രീയുടെ ഏറ്റവും വലിയ കടമയാണു മക്കളെ നല്ലമനുഷ്യരാക്കി വളർത്തുക എന്നത്. ആ കടമ മറന്നു കൊണ്ട് സ്ത്രീ മറ്റു ചുമതലകൾ ഏറ്റെടുക്കാൻ തുടങ്ങുമ്പോൾ, പുരുഷനോടൊപ്പം എല്ലാമേഖലകളിലും പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ, പ്രധാനകടമ നിർവഹിക്കാൻ സമയം കിട്ടാതാകുന്നു. ‘മാതാ അമൃതാനന്ദമയി’ പറയുന്നതു പോലെ സ്ത്രീയും പുരുഷനും രണ്ടു ചിറകുകളാണ്. ഒന്നിനു ക്ഷതം പറ്റിയാൽ എങ്ങനെ മുന്നോട്ടു നീങ്ങും?

സ്ത്രീ, പുരുഷനൊപ്പംഎല്ലാം ചെയ്യാൻ കഴിവുള്ളവളാണ് എന്നാൽ മക്കളെ നന്നായിവളർത്തുക എന്ന അവളുടെ പ്രധാനജോലിയിൽ അവൾക്കു പകരം നിൽക്കാൻ ആർക്കും കഴിയുകയില്ല. ഒരമ്മ, മക്കളോടും സമൂഹത്തോടും തന്നോടുതന്നെയും നിറവേറ്റേണ്ട പ്രധാനകർതവ്യം അതാണ് - നല്ല പുരുഷനെയും നല്ലസ്ത്രീയെയും വാർത്തെടുക്കുക. നന്നായി വളർത്തപ്പെടാത്ത പുത്രൻ അവന്റെ ഭാര്യക്കും, സഹോദരിക്കും അന്യസ്ത്രീ‍കൾക്കും മാത്രമല്ല സ്വന്തം അമ്മക്കും കണ്ണീരു മാത്രം നൽകുന്നവനായിരിക്കും.

സ്ത്രീ മറ്റെല്ലാം ഉപേക്ഷിച്ച് മക്കളെ വളർത്താൻ വേണ്ടിമാത്രം ജീവിക്കണം എന്നല്ല. സ്വന്തം കുഞ്ഞുങ്ങൾക്കു സമ്പത്തും വിദ്യാഭ്യാസവും നൽകുന്നതിനോടൊപ്പം പ്രധാനമായി നൽകേണ്ടത് നല്ല മനുഷ്യനാകാനുള്ള പരിശീലനമാണ്. ഇളം മനസുകളിൽ നന്മകളുടെ വിത്തുകൾ നട്ടു വളർത്താൻ കഴിഞ്ഞാൽ ആവിത്തുകൾ വളർന്നു ഫലവത്താകുമ്പോൾ സംജാതമാകുന്നത് നല്ല പുരുഷന്മാരെക്കൊണ്ടും നല്ലസ്ത്രീകളെക്കൊണ്ടും നിറഞ്ഞ ഒരു സന്തുഷ്ട ലോകമായിരിക്കും.

മത്സരം കൊണ്ടും മുറവിളി കൊണ്ടും ആർക്കും ഒന്നും നേടാൻ കഴിയില്ല എന്ന് കാലം തെളിയിച്ചു കഴിഞ്ഞു. സ്ത്രീ പുരുഷ യുദ്ധത്തിനിടയിൽ പരുക്കു പറ്റുന്നത് മക്കളുടെ പിഞ്ചു മനസുകൾക്കാണ്. മുറിവേറ്റ ഈഹൃദയങ്ങൾ പിൽക്കാലത്ത് മൂല്ല്യബ്ബോധം നഷ്ടപ്പട്ട, മൃദുത്വം നഷ്ടപ്പെട്ട, സ്നേഹിക്കനറിയ്യാത്ത, മനുഷ്യത്വമില്ലാത്ത യന്ത്ര മനസുകളായി ‘സൈക്കോപ്പാത്തുകളായി’ രൂപപ്പെടുന്നു. സൈക്കോപ്പാത്തുകളുടെ എണ്ണം കൂടി വരുന്നുവെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. എല്ലാ വിധത്തിലും മൂല്ല്യബോധം നഷ്ടപ്പെട്ട ആധുനികലോകം വിനാശത്തിന്റെ വക്കിലാണ്. മനുഷ്യർ പരസ്പരം ഇരയും വേട്ടക്കാരനും എന്ന നിലയിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്. ലോകത്തെ രക്ഷിക്കാൻ കഴിയുന്ന മഹാശക്തിസ്വരൂപിണിയായ സ്ത്രീ ഉണർന്നേ മതിയാകു! ഒരു സന്തുഷ്ടലോകം കെട്ടിപ്പടുക്കാൻ വേണ്ടീ നല്ലമനുഷ്യരെ വാർത്തെടുക്കുക എന്നതായിരിക്കട്ടെ അവളുടെ ലക്ഷ്യം!


‘ഫെമിനിസം’ വായിക്കാനും അഭിപ്രായങ്ങൾ എഴുതാനും സന്മനസുണ്ടായ
സഹൃദയർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി. കൂടുതൽ അഭിപ്രായങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നു.

~rose

2008, സെപ്റ്റംബർ 28, ഞായറാഴ്‌ച

മുഖപടം


കണ്ണുനീരിൻ ഹിമകണം നെഞ്ചിലെ-
കുഞ്ഞിതൾത്തുമ്പിൽ വന്നു വീഴും വരെ,
ലോകമെന്തെന്നറിയാത്ത പാവമായ്,
കാലമൊത്തിരി പിന്നിട്ടു പോയി ഞാൻ.

ചന്ദ്രികയും ശലഭങ്ങളും നീല-
വിണ്ണിലെ കൊച്ചുതാരാഗണങ്ങളും
പൂക്കൾ തൻ മൃദുഗന്ധവും, തെന്നലിൻ,
നേർത്തരാഗവും മാത്രമാണോർമയിൽ.

കണ്ണുനീ‍രും വിതുമ്പലും നൊമ്പര-
ത്തീയെരിയുംകരളിൻ കലമ്പലും
കണ്ടതില്ലെന്റെ കണ്മുമ്പിലന്നു ഞാൻ
കണ്ടതെല്ലാം തിളങ്ങുന്ന പൊൻ നിറം!

ഊർന്നു വീണു പൊടുന്നനെ മുന്നിലെ-
നേർത്ത കമ്പളം, പൂക്കൾ കൊഴിഞ്ഞു പോയ്,
പൊട്ടി വീണു കരളിലെ കമ്പികൾ,
നേർത്ത രാഗ മപശ്രുതി മാത്രമായ്!

കാളമേഘങ്ങൾ തിങ്ങി കറുത്തിരു-
ണ്ടാർത്താലച്ചു വിതുമ്പിയെൻ നെഞ്ചകം,
താരകങ്ങൾ മറഞ്ഞുപോയ് കൊള്ളിമീൻ
മാത്രമാണു വെളിച്ചം പകരുവാൻ!

ഇല്ല കണ്ണുനീരല്പവും ബാക്കിയെൻ-
നെഞ്ചിലിന്നു പുകയും കരിന്തിരി!
നൊന്തു നീറുന്നു മാനസം കൂരിരുൾ
കണ്ടു പേടിച്ചുഴലുകയാണു ഞാൻ!

ഇല്ലെനിക്കിന്നു നിദ്രയെൻ കണ്ണിമ-
കൂട്ടിയെന്നാൽ വികൃത സ്വപ്നങ്ങളായ്!
പൊട്ടുമെൻ കരൾ തേങ്ങിപ്പിടയവെ,
ഞെട്ടി ഞെട്ടിയുണർന്നു പോകുന്നു ഞാൻ!

എത്ര സ്നേഹിച്ചു ഞാനീ പ്രപഞ്ചത്തെ,
എത്ര സ്നേഹിച്ചു ഞാനെൻ സഹജരെ,
സ്നേഹമേറെ പകരം കൊതിച്ചു ഞാൻ-
നേടി ദു:ഖത്തിന്നിപ്പാനഭാജനം!

ബോദ്ധ്യമായെനിയ്ക്കിന്നീ പ്രപഞ്ചത്തി-
ലില്ല ഞാനിന്നു തേടുന്നനന്മകൾ!
സ്നേഹമെന്നു നിനച്ചതൊ വഞ്ചന
മൂടി വച്ച മുഖപടം മോഹനം!!!

~rose

Copyright © 2008 - rosebastin.blogspot.com. All rights reserved

2008, സെപ്റ്റംബർ 13, ശനിയാഴ്‌ച

മംഗളാശംസ


പിറന്നാളാണിന്നെന്റെ പ്രാണനിൽ കിളിർത്തൊരു-
നറുതേൻ മലരിന്റെ പിറന്ന നാളാണിന്ന്;
മറക്കാനൊരിക്കലുമാകാത്ത സ്മരണകൾ,
മനസിൽ വിടരുന്നു മധുരം കിനിയുന്നു.

എത്രയോ വസന്തങ്ങൾക്കപ്പുറം ഇതു പോലെ-
ചിതപൂർണിമ ചിരി തൂകിയ രജനിയിൽ,
കൈവിരൽ കുടിക്കുമെൻ കണ്മണി കൺപൂട്ടിയെൻ-
കൈകളിലിളം പൂവിൻ ദളം പോൽ മയങ്ങവെ,

കനവിലിളം ചുണ്ടിൽ പുഞ്ചിരി പൊടിയവെ,
കരയാൻ വിതുമ്പിയാ പൂങ്കവിൾ തുടുക്കവെ,
ചിരിയും കരച്ചിലും കരളിൽ വിതുമ്പിയെൻ-
ഹൃദയചഷകത്തിൽ നറുതേൻ കിനിഞ്ഞുപോയ്‌!

ചിരിച്ചും ചിരിപ്പിച്ചും കരഞ്ഞും കരയിച്ചും-
വർഷങ്ങൾ പലവട്ടം വന്നു പോയ് കാലം മാറി
കാലമാം കലാകാരൻ കൈവിരൽതുമ്പാൽ സ്വയം-
ചാലിച്ച ചായക്കൂട്ടിൽ വർണങ്ങൾ അഴകാർന്നു.

സ്വപ്നങ്ങൾ ചായം പൂശും ചക്രവാളങ്ങൾ തേടി,
പക്ഷങ്ങൾ വിടർത്തുമീ ശലഭം കുതി കൊൾകെ;
ജീവിതവസന്തത്തിൻ ചാരുത മാത്രം കാണും
ഈ മിഴിയിണയിലെ ഹർഷ ബാഷ്പങ്ങൾകാൺകെ,
ചിരിയും കരച്ചിലുമൊരിക്കൽ കൂടി ഇന്നെൻ-
കരളിൽവിതുമ്പുന്നു കരയാൻ വെമ്പുന്നു ഞാൻ!

പിറന്നാൾ മധുരത്തിലമൃതം കലർത്തിക്കൊ-
ണ്ടായിരമാശംസകൾ വർഷമായ് പൊഴിയുന്നു!.
വിടരും വസന്തങ്ങൾക്കപ്പുറം ശിശിരവും-
വർഷവും കൊടുംവേനൽ താ‍പവും കൊരുത്തിടും,
ജീവിതചക്രത്തിന്റെ ഗതിയെ തടുക്കുവാ-
നായെങ്കിൽ വസന്തങ്ങൾ മാത്രമായ് വിടർന്നെങ്കിൽ!!!

~rose

Copyright © 2008 - rosebastin.blogspot.com. All rights reserved

2008, ഓഗസ്റ്റ് 30, ശനിയാഴ്‌ച

പ്രതിജ്ഞ


എനിക്കു ദാഹിയ്ക്കുന്നു വരളും തൊണ്ട പൊട്ടി-
ക്കരഞ്ഞു കരഞ്ഞു ഞാൻ തളർന്നു മിഴികളിൽ,
കടുത്ത നിരാശതൻ കരിമേഘങ്ങൾ തിങ്ങി-
പ്പടർന്നു തമസിന്റെ കൈകളെൻ മുഖം പൊത്തി.

ഇരുളാണെൻ ചുറ്റിലും കൊഴിഞ്ഞ സ്വപ്നങ്ങൾചീ-
ഞ്ഞഴുകി ദ്രവിച്ചതിൻ ദുർഗന്ധമാണെൻ ചുറ്റും.
ജീർണ്ണിച്ച പാരമ്പര്യ കീഴ് വഴക്കങ്ങൾക്കുള്ളീ-
ലൊളിയ്ക്കൂമധർമ്മത്തിൻ കൂത്തരങ്ങാണെൻ ചുറ്റും!

കെണികളൊരുക്കി തൻ സഹജാതർക്കായ് ചതി-
ക്കുഴികൾ കുത്തി ചുറ്റും പതുങ്ങും കിരാതന്മാർ,
കൊടിയ വിഷം ചീ‍റ്റും കരിനാഗങ്ങൾ ചുറ്റു-
മിഴയും കൊടും വന ഭൂമിയാണെൻ ചുറ്റിലും!

വെറുപ്പിൽ വിദ്വേഷത്തിൽ കുതികാൽ വെട്ടിൽ കെട്ടി-
പ്പടുത്ത സമൂഹത്തിൻ മതിൽ കെട്ടുകൾക്കുള്ളിൽ,
വെളിച്ചംതേടീപ്പിടഞ്ഞുഴറി ശ്വാസം മുട്ടി-
ത്തളരുമെന്നാത്മാവു ദീനമായ് വിതുമ്പുന്നു!

ഹൃദയനൈർമ്മല്ല്യത്തിൽ നിന്നുയിർകൊള്ളും സ്നേഹം
മാഞ്ഞുപോയ് മരീചികപോലെയീ മണ്ണിൽനിന്നും,
കളങ്കം കാർമേഘമായ് പടരും മനസിലാ –
മഴവില്ലൊളീ വന്നു വിരിയില്ലൊരിക്കലും!

മൃദുലവികാരങ്ങൾ നറുതേൻ കണങ്ങളായ്,
നിറയുന്നില്ല പുഴുക്കുത്തിയ പൂവായ് ചിത്തം!
മൃതമാമാത്മാവിന്റെ ശവ പേടകം മർത്യ-
മനസിന്നൊരു തണുത്തുറഞ്ഞ മഞ്ഞിൻ കണം!

ഒരിറ്റു കണ്ണീർ തൂകാനറിയാത്തവൻ ഒരു-
നനുത്ത ചിരിനിലാവുതിർക്കാനറിയാത്തോൻ
ഒരുപൈങ്കിളി ക്കൊഞ്ചൽ കിലുക്കംകേൾകെ കെണി-
യൊരുക്കാൻ പിടഞ്ഞോടും ക്രുരനാം വേട്ടക്കാരൻ

ഇരയെ കുടുക്കുവാൻ കുരുക്കാണല്ലൊ ചൂണ്ടൽ-
കൊളുത്താണല്ലൊ ചുണ്ടിൽ ചിരിയായ് വിരിയുന്നു,
മിഴിനീർവറ്റും കണ്ണിൽ കനലായ് തിളങ്ങുന്ന-
തടക്കാൻ കഴിയാത്തൊരാർത്തിതൻ കനലല്ലോ!

എത്രയൊ നേടി സ്വാർഥമെങ്കിലും കൊതിയ്കയാ-
ണിത്തീരികൂടി സ്വന്തമാക്കുവാനെന്തെങ്കിലും!
സ്വാർഥമോഹങ്ങൾ മാത്രം വിളയും മരുഭൂവി-
ലേവരും വേട്ടക്കാർ തന്നിരകൾമാത്രം മുന്നിൽ!!!

മധുരം പുരട്ടിയ വാക്കിലും കപടമാം-
നോക്കിലും കടുംചായം പൂശിയ ചിരിയിലും
ഒളിച്ചു മനസിന്റെ വൈകൃതം സഹജരെ-
കുടുക്കാൻ വെമ്പിപിടഞ്ഞോടുമീകാപാലികർ!

എന്നിലെ എന്നിൽ അവശ്ശേഷിക്കും ചൈതന്യത്തെ-
എന്നേയ്ക്കും ബന്ധിക്കുവാൻ ചങ്ങലകൊരുക്കുന്നു!
അന്തരാത്മാവിന്നുള്ളിൽ ചിറകിട്ടടിക്കുമീ-
ചിന്തയാം വെൺപ്രാവിനെ ഹനിയ്ക്കാനൊരുങ്ങുന്നു!

മുഖമ്മൂടികൾക്കുള്ളിൽജ്വലിക്കും രോഷത്തിന്റെ-
തിളക്കം കണ്ടെൻ കൺകൾ മഞ്ഞളിക്കുന്നെങ്കിലും
കൊളുത്തും കുടുക്കുമായടുത്തെത്തും ചങ്ങല-
ക്കിലുക്കം കേട്ടെൻ കരൾ നടുങ്ങിത്തെറിക്കിലും!

സത്യധർമ്മങ്ങൾക്കായി നീതിതൻ രക്ഷയ്ക്കായി,
എനിക്കു മുൻപെ പോയി പൊരുതി മരിച്ചോർതൻ
പാവനസ്മരണകൾ തളരും മജ്ജീവനിൽ,
നവമാമുന്മേഷത്തിൻ ജ്വാലയായ് വിടരുന്നു!.

ദ്രവിച്ച മാമൂലുകൾ തൻ പുറം തോടിന്നുള്ളി-
ലൊളിക്കുമധർമ്മത്തെ തകർക്കാൻ കൊതിപ്പൂഞാൻ!
പതറിപ്പോവില്ല ഞാൻ ഈ രണഭൂവിൽ വീണു-
ചിതറിപ്പിടഞ്ഞു മൽ പ്രാണനെ ഹോമിച്ചാലും.!!!


~rose

Copyright © 2008 - rosebastin.blogspot.com. All rights reserved

2008, ഓഗസ്റ്റ് 23, ശനിയാഴ്‌ച

ഫെമിനിസം


അർദ്ധാംഗിനീ നീ കലമ്പുന്നതെന്തു നി-
ന്നർദ്ധഭാഗം ചമച്ചീടും പുമാനുമായ്
വ്യർഥമായുള്ളൊരീ കോലാഹലങ്ങൾ
നിർത്തിയൊരല്പം നീ ചിന്തിച്ചു നോക്കുക!

എന്തിന്നു വേണ്ടി പൊരുതുന്നു നാരിതൻ
സ്വന്തമല്ലേ നരൻ ഏതു രൂപത്തീലും?
സ്വന്തം പതിയായ്, പിതാവായ്, സഹജനായ്
സ്വന്ത രക്തത്തിൽ പിറന്ന തൻ പുത്രനായ്
എന്നുമവൻ നിനക്കൊപ്പമല്ലേ നിന-
ക്കെങ്ങനെതള്ളിപ്പറയുവാനായിടും?

ഒന്നിനു വേറൊന്നു പൂരകമാകുവാൻ-
അല്ലെ വിഭിന്നരായ് രണ്ടു പേരും?
ഒന്നു പോലാവുകിൽ തുല്ല്യരായ് തീരുകിൽ
എന്തിന്നു രണ്ടു പേർ ഒന്നു പോരേ?

ഉന്നതമാണു നിൻ സ്ഥാനം നരന്നു നീ-
തുല്ല്യയായ് തീരാൻ കൊതിപ്പതെന്തെ?
നന്മകൾതന്നുറവെല്ലാം വിധാതാവു-
നിന്നിലാണല്ലൊ പകർന്നു തന്നു!

ശക്തിയായ്, പൂവിൻ മൃദുത്വമായ്, മഞ്ഞിൻ വി-
ശുദ്ധിയായ്, രാവിൻ നിഗൂഢതയായ്!
വെണ്ണിലാവിൻ നിറ വെണ്മയായ്, ആർദ്രമാം-
വെണ്ണയായ്, പൂങ്കുളിർതെന്നലായി!

എത്ര രൂപങ്ങൾ തൻ എത്ര ഭാവങ്ങൾ തൻ-
ഏകസ്വരൂപമായ് വൈരുദ്ധ്യമായ്
മേവുന്നു നീ ദേവിയായ് മർത്യ ലോകത്തി-
ന്നാധാരമായ് നിത്യ ശക്തിയായി!

ഇത്രയ്ക്കൂ മുന്നത ഭാഗ്യം പുണർന്നിട്ടു-
മെത്രക്കുദാസീന നാരിയിന്നും!
കഷ്ടം നരനോടു തുല്ല്യത നേടുവാൻ
നഷ്ടമാക്കുന്നുവോ നിന്റെ ശ്രീത്വം?

സ്ത്രീയെന്ന ഭാവം വെടിയുന്നു പക്ഷെ-
നീയെത്തുകില്ല പുരുഷനൊപ്പം
രണ്ടുമല്ലാത്ത നികൃഷ്ടജന്മത്തിനായ്
നീ കൊതിച്ചീടുന്നതെത്ര ഹീനം!

കുഞ്ഞായിരിക്കെ തൻ അമ്മതൻ കൈപിടി-
ച്ചല്ലേ പദമൂന്നി നില്പു മർത്യൻ?
അമ്മ തൻ തേന്മൊഴിമുത്തുകളല്ലെ ആ-
കുഞ്ഞുമനസിൽ പതിപ്പതാദ്യം?

നേർവഴി ചൊല്ലിക്കൊടുക്കാത്തതെന്തു നീ-
നാരിതൻ ധർമ്മം മറന്നു പോയൊ?
വാളോങ്ങി നിൽക്കുന്നതെന്തുനീ മാതൃത്വ-
ഭാവങ്ങൾ നിന്നിൽ വരണ്ടു പോയൊ?

സ്വന്തം സഹജരെ സ്നേഹിക്കുവാൻ സ്നേഹ-
മെന്തെന്നു ചൊല്ലിക്കൊടുത്തു നോക്കൂ!
നാരിയെ ദേവിയായ് മാനിക്കുവാനുള്ള-
പാഠംപകർന്നു കൊടുത്തുനോക്കൂ!

കല്ലെന്നു ചൊല്ലി വലിച്ചെറിയാതെയാ-
കല്ലിനെ ദേവതാശില്പമാക്കു!
സ്നേഹരാഗങ്ങൾ പൊതിഞ്ഞാ മണൽതരി-
മുത്താക്കി മാറ്റി നീ സ്വന്തമാക്കു!

പാദപീഠത്തിങ്കലല്ലവൻ തൻ ചിത്ത-
ശ്രീകോ‍വിലിൽ നീ വിളങ്ങി നിൽക്കു!
തുല്ല്യതയ്ക്കായ് പട വെട്ടി നശിക്കാതെ
മർത്യലോകത്തെ സമുദ്ധരിക്കു!!!


~rose

Copyright © 2008 - rosebastin.blogspot.com. All rights reserved.

2008, ഓഗസ്റ്റ് 16, ശനിയാഴ്‌ച

മോഹം



നീലവിഹായസിൽ നീളേ തിളങ്ങുന്ന-
നീലരത്നങ്ങൾ ചിതറിക്കിടക്കവെ,
പൊൻ നിലാപ്പട്ടു പുതച്ച നിശീഥിനി
സുന്ദര സ്വപ്നത്തിലാണ്ടു മയങ്ങവെ,

പാതി വിടർന്ന മലരിൻ ദലങ്ങളെ
പാതിരാക്കാറ്റു തലോടിയുറക്കവെ,
ഏതൊ മധുരവിഷാദം കലർന്നൊരു
രാക്കുയിൽ പാട്ടിൽ തുളുമ്പിടുന്നെന്മനം!

പാതി വിരിഞ്ഞ മലരിൻ സ്മിതത്തിലും,
പാതിരാക്കാറ്റിൻ മൃദുനിസ്വനത്തിലും,
പാതിരാചന്ദ്രന്റെ മന്ദഹാസത്തിലും,
പാതിരാപ്പാട്ടിന്റെ ആർദ്രഭാവത്തിലും;

എങ്ങുംനിറഞ്ഞു തുളുമ്പുന്നു വിശ്വൈക-
ശില്പി തൻ വിശ്വം മയക്കും മൃദുസ്മിതം
ആമൃദുഹാസത്തിൻ ചൂടിലെൻ ജീവന്റെ-
താളങ്ങളെല്ലാമുണർന്നുയർന്നീടവെ,

ഏതൊ നിഗൂഡമാം ആനന്ദവായ്പിലി-
ന്നാകെത്തരിച്ചു സ്വയം മറക്കുന്നു ഞാൻ!!
എല്ലാം മറക്കുവാനിപ്രപഞ്ചത്തിന്റെ-
ചക്രവാളങ്ങളെ പിന്നിട്ടു പോകുവാൻ!

എല്ലാമറിയും പരം പൊരുളിൻപാദ-
പങ്കജം തന്നിൽ ലയിച്ചമർന്നീടുവാൻ!
പഞ്ചഭൂതങ്ങളാൽ ബന്ധിതമകുമീ
പഞ്ജരത്തിൽ നിന്നു മോചനംനേടുവാൻ!

ദാഹമൊ മോഹമോ സൃഷ്ടികർത്താവിനെ-
തേടുന്ന സൃഷ്ടി തൻ ഉൽക്കടവാൻച്ഛയൊ?
ഏതെന്നെനിക്കറിവീലെന്റെ ജീവന്റെ
ജീവനിലെന്തൊ തുടിക്കുന്നു മന്ദ്രമായ്!!!


~ Rose

Copyright © 2008 - rosebastin.blogspot.com. All rights reserved.

2008, ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

ദര്‍ശനം


ഇപ്രപഞ്ചനാഥനെ തൊഴുന്നു കണ്ണുനീരൊടെ-
ഇത്രകാലമങ്ങയെ അറിഞ്ഞീടാതെ പോയിഞാൻ.
എത്രയൊ യുഗങ്ങളായ് തിരഞ്ഞുകൊണ്ടിരുന്നുഞാൻ,
എത്രമേൽ കൊതിച്ചു നിന്റെ ദർശനത്തിനായി ഞാൻ!

വ്യഥിതനായിരുന്നു ഞാൻ ഹതാശനായിരുന്നു ഞാൻ,
വിവശനായിരുട്ടിൽ മുങ്ങി മാഴ്കയായിരുന്നുഞാൻ.
മമഹൃദന്തജാലകം തുറന്നു നീ വെളിച്ചമെ,
വകഞ്ഞുമാറ്റി കൊള്ളിമീൻ കണക്കു നീയിരുട്ടിനെ!

കേട്ടു നിന്റെ കാലടിസ്വരം തുറന്ന ജാലക-
വാതിലിൽ ഞാൻ കണ്ടു നിന്റെ തേജസാർന്നതൂമുഖം.
നിൽകയായിരുന്നു നീ അരികിലെന്റെ ഹൃത്തടം,
തൊട്ടു ചേർന്നു മന്ദമായ് വിളിയ്കയായിരുന്നു നീ!

കരുണയാൽ തിളങ്ങി നിന്റെ തിരുമിഴികൾ ദൈവമെ-
കതിരൊളിയിൽ മുങ്ങി ഹർഷപുളകിതമായെന്മനം.
അഖില ലോകപാലകാ സമസ്തദു:ഖഹാരകാ,
സകലപാപമോചനം കൊതിച്ചു നില്പു തൃപ്പദേ!

~ Rose

Copyright © 2008 rosebastin.blogspot.com. All rights reserved.

2008, ജൂലൈ 20, ഞായറാഴ്‌ച

Can't read Malayalam properly? Install Malayalam FONT.

You can't read Malayalam text properly if you haven't installed any Malayalam fonts in your computer. Find below a link to one of the best Malayalam fonts called 'Anjali-oldlipi. Installing a font is very very easy. Please follow the steps below.

1. Click here to download the Anjali font file and save it to your computer.

2. Copy and Paste this file to the FONTS directory.

Where is this 'Fonts' directory? - Click START and then RUN. Type FONTS and press ENTER

3. Once you have copied and pasted the file into fonts directory, you are almost done!

Now you need to instruct Internet Explorer to use this new font whenever it finds malayalam content in a web page.

1. Open internet explorer
2. Click TOOLS and then INTERNET OPTIONS
3. Click on FONTS
4. Change "Language Script" to "Malayalam" from "Latin Based" by clicking on it.
5. You will see "AnjaliOldLipi" in the box below.
6. Click on that to select it. (Now you should see Malayalam in original മലയാളം below that)
7. Click OK for all open windows.
8. Hey- you are done! Now you are all set to experience 'Nalla Malayalam'.

If you are unable to follow these steps or need more assistance, please click on the link https://sites.google.com/site/cibu/. Here you will find great tools and information about setting up Malayalam in your computer.

Are you able to read Malayalam now? Please drop line of comment and let me know!

Happy Reading :-)

~ Rose

2008, ജൂലൈ 19, ശനിയാഴ്‌ച

അര്‍ച്ചന...


നിറമിഴിപ്പൂക്കളാൽ പുഷ്പ്പാർച്ചന എൻ-
ഹൃദയശ്രീകോവിലിൽ സ്നേഹാർച്ചന
ജഗദീശ്വരാ മമഹൃദയേശ്വരാ നിന-
ക്കകതാരിൽ നിറദീപ ലക്ഷാർച്ചന!

~~~~~~~~~~~~~~~~~~~~~~~~~~~
Posted by Picasa