2016, മാർച്ച് 28, തിങ്കളാഴ്‌ച

സായൂജ്യം



ചെറുതെന്നൽ കുളിരും
ഇളവെയിലഴകും
ചെറുകിളിക്കൊഞ്ചലും
മയിൽപീലിച്ചന്തവും
ഒരുമിച്ചു ചേർന്നെന്റെ
അരികിൽ നിൽക്കുന്നു
ഒരു ചെറുപൈതലായ്
നിറതിങ്കളായ്!

തേൻചോരി വായിൽ
കിലുങ്ങുന്ന കൊഞ്ചൽ
പൂങ്കവിൾതട്ടിൽ
പുഞ്ചിരിപ്പൂക്കൾ
വാക്കുകളില്ലാ-
കളകളം പാട്ടുകൾ
വാശിക്കുരുന്നിൻ
കിണുങ്ങലുകൾ
കുട്ടിക്കുറുമ്പുകൾ
കുഞ്ഞുകുസൃതികൾ
കുഞ്ഞിളം ചുണ്ടിലെ
പൊന്നുമ്മകൾ!

പേരക്കിടാവിന്റെ
പേലവസ്പർശത്തിൽ
ലോകം മറക്കുന്നു
ശോകങ്ങൾ മായുന്നു
ജീവിത സായാന്ഹം
ശാരദാകാശമായ്
കുഞ്ഞു നക്ഷത്രങ്ങൾ
കണ്ണുചിമ്മുന്നു
എത്രക്കു കോമള-
മീസ്വപ്ന സായൂജ്യ-
മെത്രമനോജ്ഞമീ
ജന്മപുണ്യം!

"ലോകാസമസ്താ
സുഖിനോഭവന്തു" വെ-
ന്നെപ്പോഴോ നേർന്നൊ-
രനുഗ്രഹമൊക്കെയും
ഒരുമിച്ചു ചേർത്തിന്നു
തിരികെത്തരുന്നു
ഒരു നൂറിരട്ടിയായ്
ജഗദീശ്വരൻ!
ഹർഷബാഷ്പങ്ങളാൽ
കാണിക്കയർപ്പിച്ചു
ചൊല്ലുന്നു ഞാനീ
കൃതജ്ഞതാ സ്തോത്രം!

കുഞ്ഞരിപ്പല്ലുകൾ
കാട്ടിക്കൊതിപ്പിക്കും
ഈ നറുംപുഞ്ചിരി
മായാതിരിക്കുവാൻ
ജീവിതപ്പാതയിൽ
വീഴാതിടറാതെ
ഈ പിഞ്ചുകാലടി
നേരെ നയിക്കുവാൻ
കാത്തു കൊൾകെൻ
ജഗദീശ്വരാ നിൻകരം
ചേർത്തു പിടിക്കുകീ
പിഞ്ചുകരങ്ങളിൽ!!!

2012, ഓഗസ്റ്റ് 18, ശനിയാഴ്‌ച

ദാവീദും സോളമനും പിന്നെ എന്റെ റീമിക്സും


ദൈവഭക്തനായ പുരുഷന്‍ ഉത്തമനത്രെ
അവന്‍ സൂര്യനെപ്പോലെ
തന്റെ ഉത്തരവാദിത്വങ്ങളുടെമേല്‍
ദൃഷ്ടി പതിച്ചിരിക്കുന്നു

അവന്‍
നീതിയ്ക്കു വേണ്ടിനിലകൊള്ളുന്നു
സ്വന്തം സുഖത്തെയോര്‍ത്ത്
അവന്‍ വേവലാതി കൊള്ളുന്നില്ല

അലസഗമനങ്ങളൊ
കുടില ഭാഷണങ്ങളൊ
അവന്റെ ദിനചര്യകളിലില്ല
ദുഷിച്ച കൂട്ടുകെട്ടുകളൊ
ലഹരിപദാര്‍ത്ഥങ്ങളോ
അവനെ ഉന്മത്തനാക്കുന്നില്ല

എങ്കിലും അവന്‍ ആനന്ദഭരിതന്‍
അവന്റെ ആനന്ദം
സ്വന്തം ഗൃഹത്തിലാണ്,
അന്യന്റെ പടിവാതില്‍ക്കലല്ല
സ്വഗൃഹത്തില്‍ അവനെ കാത്തിരിയ്ക്കുന്ന
ഒരു വാനമ്പാടിയുണ്ട്

ദൈവഭക്തനുള്ള സമ്മാനം
ഉത്തമയായ ഭാര്യ
അവള്‍
ശരത്കാലചന്ദ്രികപോലെ
അവന്റെ ഹൃദയത്തെ
നുനുത്ത പ്രകാശത്താല്‍ നിറയ്ക്കുന്നു

അവള്‍
തന്റെ കളകണ്ഠത്തില്‍നിന്നുയരുന്ന
സംഗീതത്താല്‍
അവനെ സന്തോഷിപ്പിക്കുന്നു
അനവദ്യങ്ങളായ
ഭോജ്യപേയങ്ങളാല്‍
അവനെ സന്തുഷ്ടനാക്കുന്നു

അവന്റെ ഹൃദയം
അവളില്‍ നിക്ഷേപിച്ചിരിക്കുന്നു
അവള്‍ ചന്തമുള്ളൊരു മാന്‍പേട
ചുറുചുറുക്കുള്ള സുന്ദരി

അവള്‍
ഗൃഹത്തില്‍ മുന്തിരിവള്ളിപോലെ
അവളുടെ മക്കള്‍
മേശയ്ക്കുചുറ്റും
ഒലിവുതൈകള്‍ പോലെ

അവള്‍
അഹങ്കാരംകൊണ്ടു ഹാരമണിയുന്നില്ല
ബോറടി മാറ്റാന്‍
ബോയ്ഫ്രെണ്ട്സിനെ തേടി അലയുന്നില്ല
കുടുംബരഹസ്യങ്ങള്‍
അന്യരുടെ കാതുകളില്‍ പകരുന്നില്ല

അവളുടെ ബെസ്റ്റ്ഫ്രണ്ട് അവന്‍ തന്നെ
അവന്റെ ബെസ്റ്റ്ഫ്രെണ്ട് അവളും
അവരുടെ ലോകം ഒന്ന്
അവരുടെ ഹൃദയങ്ങള്‍ ഒന്ന്‍

അവരുടെ ഭവനം
ദൈവസ്തുതികള്‍ അലയടിക്കുന്ന
ഒരു ദേവാലയം
അവിടെ സംഗീതവും നൃത്തവും
പൊട്ടിച്ചിരികളും നിറഞ്ഞിരിക്കുന്നു

അവരുടെ പ്രാര്‍ത്ഥനകള്‍
അനന്തതയിലേക്കുയരുമ്പോള്‍
അനുഗ്രഹങ്ങള്‍
നറുമലരായ് പൊഴിയുന്നു

ഇതു ദൈവം വസിക്കുന്ന കുടുംബം!
ദൈവം വിഭാവനം ചെയ്ത കുടുബം!!
ഭൂമിയില്‍ സ്വര്‍ഗ്ഗം വിരചിക്കുന്ന കുടുംബം!!!


2012, ഓഗസ്റ്റ് 7, ചൊവ്വാഴ്ച

ബൂമറാങ്



ശാസ്ത്രം പറഞ്ഞു -
ഓരോ പ്രവര്‍ത്തനത്തിനും
തുല്ല്യമായ പ്രതിപ്രവര്‍ത്തനമുണ്ട്!

മതങ്ങള്‍ പറഞ്ഞു -
കര്‍മ്മഫലം അനിവാര്യം‌‌
വിതച്ചതൊക്കെയും
നൂറിരട്ടി കൊയ്തേ മതിയാകു!

ജ്ഞാനികള്‍ പറഞ്ഞു -
വിചാരങ്ങളും വാക്കുകളുംപ്രവര്‍ത്തികളും
സൃഷ്ടിക്കുന്ന വൈബ്രേഷന്സ്,
ഒരേ ഫ്രീക്വന്‍സിയിലുള്ളവ
ഒരുമിച്ചു ചേര്‍ന്ന്
എന്നെങ്കിലും ഒരിയ്ക്കല്‍
ഉത്ഭവസ്ഥാനത്തേക്കുക്കുതിരിച്ച് വരും!

എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാത്ത
മനുഷ്യന്‍ അന്യനെതിരെ
കൂരമ്പുകള്‍ തൊടുത്തുകൊണ്ടേയിരിക്കുന്നു-

തന്നിലേക്കുതന്നെ തിരിച്ചുവരാന്‍ വേണ്ടി!!!




2011, നവംബർ 10, വ്യാഴാഴ്‌ച

ആമ




ഗാഢ മൌനത്തിന്റെ ഇരുട്ടില്‍
പഞ്ചേന്ദ്രിയങ്ങളെ അടക്കി
നിസംഗതയുടെ പുറന്തോടിനുള്ളിലൊളിച്ച്
മയക്കത്തിലാണ്ട് ആമ

സഹജവാസനയാല്‍
ഏതൊ ഒരു നിമിഷത്തില്‍
നിസംഗതയുടെ
പുറന്തോടിനുള്ളില്‍ നിന്നും
പുറത്തേയ്ക്കു തലനീട്ടി

കത്തുന്ന വെയില്‍
ചോര മണക്കുന്ന കാറ്റിന്റെ ഇരമ്പം
ഓടിത്തളര്‍ന്ന ഇരകളുടെ നിലവിളി
വേട്ടക്കാരുടെ കുതിപ്പും കിതപ്പും

തലയും കൈകാലുകളും
ഉള്ളിലേയ്ക്കു വലിച്ച്
മൌനത്തിന്റെ അഗാധതയിലേക്ക്
ആണ്ടിറങ്ങുമ്പോള്‍
മനസ്സു മന്ത്രിച്ചു

നിഷ്ക്രിയത്വത്തിന്റെ
നിസ്സഹായതയില്‍
അശാന്തിയുടെ
നെരിപ്പോടിനുള്ളില്‍
വെന്തുരുകുന്നതിനെക്കാള്‍
ഭേദം ഇതാണ്

ഈ ഇരുട്ട്
ഈ മൌനം
ഒന്നും കാണാതെ
ഒന്നും കേള്‍ക്കാതെ
ഈപുറന്തോടിനുള്ളില്‍... തലപൂഴ്ത്തി...


Copyright © 2011 - rosebastin.blogspot.com. All rights reserved except for the image.
Image source here

2010, ജൂൺ 27, ഞായറാഴ്‌ച

രൂപാന്തരങ്ങൾ



കാറ്റിൽ ഉലഞ്ഞാടി
കളിച്ചു തിമിര്‍ക്കുന്ന
ഇളം തൈകൾപോലെ
മധുരിക്കുന്ന സൌഹൃദങ്ങളിൽ
കൈകോര്‍ത്ത്
മനുഷ്യന്റെ
ശൈശവവും ബാല്ല്യവും
മൃദുലം, നിഷ്കളങ്കം!

പച്ചിലകൾ നിറഞ്ഞ്
പൂക്കളുതിര്‍ത്ത്
സുഗന്ധം വിതറി
ചില്ലകളിൽ
കിളിക്കൊഞ്ചലുകളുമായി
തുടുത്തു വിടര്‍ന്ന
പൂമരങ്ങള്‍ പോലെ
കൌമാരവും യൌവ്വനവും
സ്നിഗ്ധം, കോമളം!

പിന്നീടെപ്പൊഴൊ…

ശിഖരങ്ങൾ മൂത്തുമുരടിച്ച,
കൊടുംകാറ്റിനുപോലും ഇളക്കാനാവാത്ത
വന്മരങ്ങള്‍ പോലെ,
പരസ്പരം അടുക്കാനാവാതെ,
ജീവിത പ്രാരാബ്ധങ്ങൾ
തീര്‍ത്ത തടവറക്കുള്ളിൽ
ഒറ്റപ്പെട്ട്, മനുഷ്യര്‍‍!

മധുരിക്കുന്ന ഭൂതകാലം
വെറുമൊരു നഷ്ടസ്വപ്നം!

Copyright © 2010 - rosebastin3.blogspot.com. All rights reserved except for the image.
Image copyright 2009 eec.

2010, ഫെബ്രുവരി 13, ശനിയാഴ്‌ച

ഹെയ്ത്തി



ഹെയ്ത്തിയുടെ സന്തോഷങ്ങൾ
അവസാനിച്ചു!
അവളുടെ പ്രഭാതങ്ങൾ
സന്ധ്യകൾ
രാവുകൾ
സ്വപ്നങ്ങൾ
സമ്പാദ്യങ്ങൾ... എല്ലാം
എല്ലാം നൊടിയിടയിൽ
ഇല്ലാതായി!
കോരിയെടുത്ത
ഒരുകൈക്കുമ്പിൾ ജലം പോലെ
ഒരു പാടു പോലും അവശേഷിപ്പിക്കാതെ
നിമിഷങ്ങൾ കൊണ്ട്
ഹെയ്ത്തി തകർന്നടിഞ്ഞു!

ഒരിറ്റു ശ്വാസത്തിനു വേണ്ടി
പിടയുന്ന അവളുടെ മക്കൾ
ഇപ്പോഴും കല്ലുകൾക്കിടയിൽ
ഉണ്ടായിരിക്കില്ലേ?
മരിച്ചവർ
ജീവിച്ചിരിക്കുന്നവരെക്കാൾ
എത്ര ഭാഗ്യവാന്മാർ
കൈകാലുകൾ നഷ്ടപ്പെട്ടവർ
ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവർ
തലചായ്ക്കാനിടമില്ലാതെ
മണ്ണിലും പൊടിയിലും പൊതിഞ്ഞ്
വിശന്നും തളർന്നും
വീണുകിടക്കുന്ന
പ്രിയപ്പെട്ടവരെ ചവിട്ടി
മെതിച്ചുകൊണ്ട്
ഒരു പിടി അന്നത്തിനും
ഒരിറ്റു ദാഹജലത്തിനും
വേണ്ടി മനുഷ്യൻ
ഭ്രാന്തുപിടിച്ചോടുന്ന രംഗം
എത്ര ഭയാനകം!

മനുഷ്യൻ എത്ര നിസ്സാരന്‍
എന്ന സത്യം പ്രകൃതി
തന്റെ മക്കളെവീണ്ടും വീണ്ടും
പഠിപ്പിക്കുകയാണോ?
എത്രയെത്ര ഭൂകമ്പങ്ങൾ
എത്ര സുനാമികൾ
കൊടുങ്കാറ്റുകൾ!
നിന്നനില്പിൽ
കാൽച്ചുവട്ടിലെ ഭൂമി ഊര്‍ന്നു പോകുന്നു
ലക്ഷക്കണക്കിനു മനുഷ്യർ
ഉറുമ്പിൻകൂട്ടങ്ങളെ പ്പോലെ
ചത്തൊടുങ്ങുന്നു!

വീണ്ടും സൂര്യൻ പ്രകാശിക്കും
പൂക്കൾവിടരും
ഇളം കാറ്റു വീശും
ഭൂമിയില്‍
മനുഷ്യർആനന്ദിക്കുകയും
പൊട്ടിച്ചിരിക്കുകയും
നൃത്തം ചെയ്യുകയും ചെയ്യും
പ്രകൃതി അതിന്റെ
എല്ലാ മനോഹാരിതകളും
പകര്‍ന്നു നല്‍കും
ഒന്നും സഭവിച്ചിട്ടില്ലാത്തതുപോലെ
ലോകം അതിന്റെ തിരക്കുകളിൽ
വീണ്ടും മുഴുകും!

ആര്‍ക്കു വേണമെങ്കിലും
എപ്പോൾ വേണമെങ്കിലും
സംഭവിക്കാവുന്ന ദുരന്തങ്ങൾ
എവിടെയൊക്കെയൊ
ആവർത്തിച്ചുകൊണ്ടിരിക്കുന്നു
സയന്‍സിന്റെ മുന്നേറ്റത്തിൽ
ഊറ്റം കൊള്ളുമ്പോഴും
നക്ഷത്രങ്ങളിൽ ചേക്കേറാൻ
വെമ്പുമ്പോഴും പ്രകൃതിയുടെ
വികൃതികള്‍ക്കു മുന്നിൽ
മനുഷ്യൻഎത്ര നിസ്സഹായന്‍!


Copyright © 2010 - rosebastin.blogspot.com. All rights reserved
Image courtsey:  http://msnbcmedia1.msn.com/j/MSNBC/Components/Photo/_new/100214-haiti2-hmed-830a.h2.jpg 

2009, ഡിസംബർ 25, വെള്ളിയാഴ്‌ച

ഹാപ്പി ക്രിസ്മസ്



നിലാവിന്റെ പാല്‍മഴപൊഴിഞ്ഞു
ആകാശച്ചെരുവിൽ
നക്ഷത്രങ്ങൾ പൂത്തുലഞ്ഞു
മഞ്ഞും മലരും കൈകോർത്തു
നിശാഗന്ധിയുംകാറ്റും
കിന്നാരം പറഞ്ഞു
വഴികാട്ടിയ ദിവ്യനക്ഷത്രം
ഒരു പുല്‍ക്കൂടിനു മുന്നിൽ
നിശ്ചലനായി നിന്നു!

പൊന്നും മീറയും
സുഗന്ധദ്രവ്യങ്ങളുമായി
കിഴക്കിന്റെ രാജാക്കന്മാർ
മുഖം കാണിക്കാൻ
കാത്തുനിന്നു

തണുത്തുറഞ്ഞ രാത്രി
ആയിരം കൈകളുമായി
ആലിംഗനം ചെയ്യവെ
വിറയാര്‍ന്ന കുഞ്ഞു ശരീരം
വൈക്കോൽ മെത്തയുടെയും
പിള്ളക്കച്ചകളുടെയും
കാരുണ്യത്തിനു വിട്ടുകൊടുത്ത്
ഒന്നും കാണാതെ
എല്ലാം കാണുന്നവൻ
ഉറങ്ങിക്കിടന്നു

സ്വപ്നാടനത്തിലെന്നപോലെ
മയക്കത്തിലാണ്ട
ഒരു ജനക്കൂട്ടം
“അവനെ ക്രൂശിക്കുക”
എന്ന് അലറി വിളിക്കുന്നതും
ഇരുമ്പാണികളുടെ കിലുക്കവും
ചാട്ടവാറുകളുടെ സീല്‍ക്കാരവും
അവൻ കേട്ടു
അവന്റെ പവിഴച്ചുണ്ടുകളിൽ
ഒരു നിഗൂഢ മന്ദസ്മിതം
വിരിഞ്ഞു!
ആദ്യത്തെ
ക്രിസ്മസ് രാത്രി ഉണര്‍ന്നു!

ഹാപ്പി ക്രിസ്മസ്!!!


 
Copyright © 2009 - rosebastin.blogspot.com. All rights reserved

2009, നവംബർ 28, ശനിയാഴ്‌ച

ജനുവരി ഒന്ന്, 0001




തന്റെ മുന്‍പിലെ
വിശാലമായ ക്യാൻവാസിൽ
പരന്നു കിടക്കുന്ന
പ്രപഞ്ചത്തിന്റെ
ചിത്രംനോക്കി
വിധാതാവു നെടുവീര്‍പിട്ടു

പ്രപഞ്ചഹൃദയമായ ഭൂമി
മനുഷ്യപാപത്തിന്റെ കൊടുംചൂടിൽ
വരണ്ടിരിക്കുന്നു
ദുഷിച്ചഹൃദയം
പ്രപഞ്ചശരീരത്തിന്റെ
താളം തെറ്റിക്കുന്നു!

അഴുക്കും കറയും
തുരുമ്പും കൃമി കീടങ്ങളും
നിറഞ്ഞ
നിറം മങ്ങി രൂപം മാറിയ
വൃത്തിഹീനമായ
താളം തെറ്റിയ
ലക്ഷ്യം മറന്ന
തന്റെ സൃഷ്ടിയെ
അവിടെ കണ്ട്
അവിടുന്നു അതൃപ്തനായി!

കാലത്തിന്റെ ചങ്ങലക്കണ്ണിയിൽ
എന്നോ കൊരുത്തിട്ട
അനിവാര്യമായ
സര്‍വ്വനാശത്തിന്റെ നിമിഷം
ആസന്നമായി എന്ന്
അവിടുന്നറിഞ്ഞു

അഹന്ത നിറഞ്ഞ മനുഷ്യവര്‍ഗ്ഗം
താറുമാറാക്കിയ പ്രപഞ്ച ചിത്രം
ഒരറ്റംമുതൽചുരുട്ടിയെടുത്ത്
വലിച്ചുകീറി
ദൂരെ എറിയവെ
ഭയാനകമായ
ഒരു നിലവിളി
അണ്ഡകടാഹങ്ങളിൽ തട്ടി
പ്രതിദ്ധ്വനിക്കുന്നത്
അവിടുന്നു കേട്ടു!

പുതിയൊരു ക്യാന്‍വാസ്!

സ്നേഹം വരണ്ടു പോകാത്ത
നിത്യഹരിതമായ
ജീവൻ തുടിക്കുന്ന
ഒരു ഹൃദയം!
ഒരു പുതിയ ഭൂമി!
പുതിയ ആകാശം!
പുതിയ സൌരയൂഥങ്ങൾ!
നക്ഷത്രക്കൂട്ടങ്ങൾ!
ഹാ! മനോഹരം!

പുതിയ ബ്രഷും ചായക്കൂട്ടുമായി
അവിടുന്നു രചനയിൽ മുഴുകി...



Copyright © 2009 - rosebastin.blogspot.com. All rights reserved

2009, നവംബർ 14, ശനിയാഴ്‌ച

വിലാപം


ഭൂമീമാതാവു വിലപിക്കുന്നു…!

എന്റെ ഹൃദയം ദു:ഖഭരിതമാണ്
എന്റെ സ്വപ്നങ്ങൾ
തകര്‍ന്നടിഞ്ഞിരിക്കുന്നു!
എന്റെ മക്കൾ
അധര്‍മ്മികളായിരിക്കുന്നു!
ജീവിതമൂല്യങ്ങൾ
കൈമോശം വന്നു
പണം ദൈവമായി
കാപട്യം മുഖമുദ്രയായി
കുടുംബ ബന്ധങ്ങൾ
അനാവശ്യ ബന്ധനങ്ങളായി
സ്നേഹം
തേൻ പുരട്ടിയ
കപടവാക്കുകളിലും
അര്‍ത്ഥശൂന്യമായ
ഉപചാരവാക്കുകളുടെ
കോലാഹലങ്ങളിലും
ഒതുങ്ങി!
ജീവിതം
സങ്കീര്‍ണ്ണവും
വിഷലിപ്തവുമായി!

മനുഷ്യന്റെ മനസ്സു മരിച്ചു; ആത്മാവും!
ശരീരവും അതിന്റെ
ഒരിക്കലും അവസാനിക്കാത്ത
ആര്‍ത്തികളും നിറഞ്ഞ
ഒരു വേട്ടക്കാരന്‍ മാത്രമായി
മനുഷ്യൻ!
സഹജീവികൾ അവന്റെ
ഇരകൾ മാത്രം!

ഏതു വലയിൽ
ഏതു കത്തിമുനയിൽ
ഏതു കെണിയിൽ
ഏതു ചതിക്കുഴിയിൽ
സ്വന്തം ജീവനും സ്വത്തും
അഭിമാനവും ഹോമിക്കപ്പെടും
എന്നഭീതിയിൽ
നിസഹായരും നിഷ്കളങ്കരും
വിറകൊള്ളുന്നു
അവരുടെ കുഞ്ഞുമക്കളെ
ഏതൊക്കെയൊ കഴുകൻ കണ്ണുകൾ
വട്ടമിടുന്നു
വേലിതന്നെ വിളവു തിന്നുമ്പോൾ
ആരെ കാവൽഏല്പ്പിക്കും?

അധര്‍മ്മത്തിന്റെ വിളയാട്ടം
സര്‍വ്വനാശത്തിലേയ്ക്കുള്ള
കുതിച്ചോട്ടമാണ്
എന്നറിയാവുന്നവരുടെ,
യുഗങ്ങള്‍ക്ക് അപ്പുറത്തേക്കും
ഇപ്പുറത്തേക്കും
കണ്ണോടിക്കാൻ കഴിവുള്ള
ജ്ഞാനികളുടെ മുന്നറിയിപ്പുകൾ
വിജ്ഞാനികളെന്നഭിമാനിക്കുന്നവർ
പുഛിച്ചു തള്ളുന്നു

ജീവിതത്തെ നേരെ നയിക്കുന്ന
ലിഖിതവുംഅലിഖിതവുമായ
നിയമങ്ങൾ മറക്കുമ്പോള്‍
ജീവിതം തലകീഴായ് മറിയും!
ആരും സാന്ത്വനിപ്പിക്കാനില്ലാതെ,
കണ്ഠത്തിൽ ഞെരിഞ്ഞമരുന്ന
നിലവിളിക്ക്
ആരും കാതോര്‍ക്കാനില്ലാതെ,
ഊര്‍ന്നു വീഴുന്ന അവരുടെ
ജീവനെ ഓര്‍ത്ത്
ആരും ഖേദിക്കാനില്ലാതെ,
നിസഹായരും ഒറ്റപ്പെട്ടവരുമായി
മരണമെന്ന മഹാഗുരുവിനു മുന്നിൽ
പകച്ചു നില്ക്കുമ്പോൾ,
അളന്നു കൊടുക്കുന്നതെല്ലാം
നൂറിരട്ടിയായി
തിരിച്ചളക്കപ്പെടുമെന്നസത്യം
അവർ മനസിലാക്കും
അപ്പോഴാകട്ടെ ആ അറിവ് നിഷ്ഫലവും!

അസമാധാനത്തിന്റെ കാറ്റു വിതച്ച്
കൊടുങ്കാറ്റു കൊയ്യാൻ
കാത്തിരിക്കുന്ന
എന്റെ മക്കളുടെ അജ്ഞതയോര്‍ത്ത്
ഹൃദയം പൊട്ടിയൊഴുകുന്ന
നൈരാശ്യത്തിന്റെ ലാവയിൽ
ഞാൻവെന്തുരുകുന്നു
ആളിപ്പടരുന്ന
ദു:ഖത്തിന്റെ കൊടുംതീയിൽ
എന്റെ സമാധാനത്തിന്റെ മഞ്ഞുരുകുന്നു
സര്‍വ്വവും തകര്‍ക്കുന്ന കൊടുങ്കാറ്റ്
എന്റെ അന്തരംഗത്തിൽ
രൂപം കൊള്ളുന്നു!

നൂറുമക്കൾ മരിച്ച
ഗാന്ധാരി
കൃഷ്ണനെ ശപിച്ചു;
ഞാൻ ആരെയാണു ശപിക്കുക?
സ്വയംകൃതാനർത്ഥത്തിൽ നശിക്കുകയും
നശിപ്പിക്കുകയുംചെയ്യുന്ന
ജനകോടികള്‍ക്കു ജന്മം നല്‍കിയതിനു ഞാൻ
എന്നെത്തന്നെ ശപിക്കട്ടെ!


Copyright © 2009 - rosebastin.blogspot.com. All rights reserved