2008, ഒക്‌ടോബർ 11, ശനിയാഴ്‌ച

ഫെമിനിസത്തെക്കുറിച്ച്


(കുറച്ചുനാള്‍ മുമ്പു പോസ്റ്റ് ചെയ്ത ‘ഫെമിനിസം’ എന്ന കവിതയുടെ ആശയം വ്യക്തമാക്കുവാന്‍ വേണ്ടിയുള്ള ഒരു ലേഖനമാണിത്)

സ്ത്രീകളുടെ ദു:ഖങ്ങളെ മറന്നു കൊണ്ടുള്ള ഒരു anti-feminist നീക്കമായി ഒറ്റനോട്ടത്തിൽ തോന്നാവുന്ന ഒന്നാണ് ഈ കവിത. പുരുഷന്റെ ക്രുരതകൾക്കു നേരെ കണ്ണടക്കുകയും, കഷ്ടതയനുഭവിക്കുന്ന സ്ത്രീയുടെമേൽ അവനേ നേർവഴിക്കു നയിക്കാനുള്ള ചുമതല കൂടി വച്ചു കൊടുക്കുകയും ചെയ്യുന്നതു കാണുമ്പോൾ സാധാരണ ഗതിയിൽ ആരും അങ്ങനെ തന്നെ ചിന്തിച്ചു പോകും. ഇതൊരു വ്യത്യസ്ത ‘ഫെമിനിസ’മാണ്. ബന്ധങ്ങൾ ‘ഡിസ്പോസബിൾ’ ആയ ആധുനിക യുഗത്തിൽ ഇതിന്റെ മൂല്ല്യത്തേക്കുറിച്ച് ആശങ്കയുണ്ട് എങ്കിലും ചിലതൊക്കെ വെറുതെ സ്വപ്നം കാണുകയാണ്.

പുരുഷന്റെ നിഷ്ടൂരതക്കു മുന്നിൽ നിസഹായയാകുന്ന സ്ത്രീക്കു വേണ്ടി, അവളുടെ പ്രശ്നങ്ങൾക്കു 'ശാശ്വതമായ' ഒരു പരിഹാരം തേടിയുള്ള ഒരു പ്രയാണമാണ് ഇത് . “ആർദ്രം”, “സുന്ദരം” എന്നൊക്കെ വെറുതെ പറഞ്ഞു സ്ത്രീയെ നിശബ്ദയാക്കാനല്ല, സ്വന്തം മൂല്ല്യം സ്വയം മനസിലാക്കാൻ പ്രേരിപ്പിക്കുകയാണ്. സ്വന്തം കഴിവും ശക്തിയും ഉത്തരവാദിത്വവും എന്തെന്ന് ഓർമ്മിപ്പിക്കുകയാണ്.

നൂറ്റാണ്ടുകളായി അവഗണിക്കപ്പെടുന്ന, അവഹേളിക്കപ്പെടുന്ന, അവഗണിക്കപ്പെടുന്ന, അടിച്ചമർത്തപ്പെടുന്ന സ്ത്രീത്വത്തെക്കുറിച്ചും പുരുഷന്റെ ക്രൂരതയെക്കുറിച്ചും എഴുതിയും വർണിച്ചും എത്ര തൂലികകൾ തേഞ്ഞു തീർന്നു? എത്ര മഷി ഒഴുകിത്തീർന്നു? “അളമുട്ടിയാൽ ചേരയും കടിക്കും” എന്ന ചൊല്ലുപോലെ ഗതികെട്ടപ്പോൾ സ്തീവർഗംഎത്രപ്രതിഷേധിച്ചു? എത്ര സംഘടിച്ചു? അവകാശങ്ങൾക്കു വേണ്ടി എത്രസമരം ചെയ്തു?

പുരുഷന്റെ ദുഷ്ടതയും സ്ത്രീയുടെ നിസഹായതയും വർദ്ധിച്ചതല്ലാതെ ആരും ഒന്നും നേടിയില്ല ഇതുവരെ. സ്ത്രീയുടെ സ്ത്രൈണതയും പുരുഷന്റെ സംരക്ഷണമനോഭാവവും ഉള്ളതു കൂടി നഷ്ടപ്പെട്ടതു മാത്രം ഫലം. പരസ്പരാകർഷണത്തിനു പകരം പകയും വിദ്വേഷവും മാത്രമായി. തരം കിട്ടിയാൽ കഷണങ്ങളാക്കിപായ്കറ്റിലാക്കിയൊ, കത്തിച്ചു ഭസ്മമാക്കിയോ വലിച്ചെറിയാൻ തക്കം പാർത്തു നിൽക്കുന്നവരായി രണ്ടു കൂട്ടരും! എത്ര വലിയ വിപത്തിലാണു ലോകം വന്നെത്തി നിൽക്കുന്നത്? ഏറ്റവും മനോഹരവും ശക്തവും ശുദ്ധവും ആയിരിക്കേണ്ട ഒരു ബന്ധംഎങ്ങനെ വികലമായി തീർന്നിരിക്കുന്നു! ഇതൊരു വിഷമപ്രശ്നമാണ്. ഇതിനൊരു പരിഹാരമുണ്ടൊ? ഇതിൽ നിന്നൊരു മോചനമുണ്ടോ? അറിയില്ല. എങ്കിലും വെറുതെ ഒരു സ്വപ്നം കാണുകയാണ് പ്രത്യാശിക്കുകയാണ്.

പ്രശ്നത്തിന്റെ കടക്കൽ കോടാലി വെക്കാൻ, കതിരിന്മേൽ വളവും മരുന്നും പ്രയോഗിച്ചു നേരെയാക്കാൻ ശ്രമിക്കാതെ ചെടിയുടെ ചുവട്ടിൽ തന്നെ പ്രയോഗം നടത്താൻ, വരാനിരിക്കുന്ന തലമുറകളെങ്കിലും ഈ മൂല്ല്യച്യുതിയിൽ നിന്നു രക്ഷപെടാൻ, ഈ ദു:ഖത്തിൽ നിന്നുകരകയറാൻ ആഗ്രഹിക്കുകയാണ് . ഒരുപക്ഷേ ഒരിക്കലും സഫലമാകാത്ത ഒരു സ്വപ്നം.ആയിരിക്കാം!

സ്ത്രീ സ്വതന്ത്രയാകുന്ന ഒരു ലോകം, അവളുടെ കണ്ണീർ തുടക്കുന്ന, അവളെ സ്നേഹിക്കുന്ന, ആദരിക്കുന്ന പുരുഷനോടൊപ്പം അവൾസന്തുഷ്ടയായി വസിക്കുന്ന ഒരു ലോകം, പ്രകൃതിയുടെയും ദൈവത്തിന്റെയും ഉദ്ദേശവും നിർദ്ദേശവും അനുവർത്തിക്കുന്ന സ്ത്രീപുരുഷസമത്വം നിലനിൽക്കുന്ന ഒരു ലോകം - ആ സ്വപ്ന സാഫല്യത്തിനുവേണ്ടിയുള്ള തീവ്രമായ അഭിലാഷത്തിൽ നിന്നു പിറവിയെടുത്തതാണ് ഈ വ്യത്യസ്ത ‘ഫെമിനിസം’.

പുരുഷൻ ‘ശിരസും’ സ്ത്രീ ‘ഹൃദയവും’ ആയി തുല്യരായി വർത്തിക്കുന്ന ഒരു ലോകം!
രണ്ടുപേരും തുല്ല്യരാണ്, പക്ഷേ ധർമ്മങ്ങൾ വ്യത്യസ്തമാണ്; രണ്ടു ശിരസുകൾ ഒരു മനുഷ്യനാവശ്യമില്ലാത്തതുപോലെ, രണ്ടു ഹൃദയങ്ങൾ ആവശ്യ മില്ലാത്തതു പോലെ, തന്നെ ഒരു പോലെയുള്ള രണ്ടു പേരല്ല, പരസ്പരപൂരകങ്ങളായ വ്യതസ്തരായ രണ്ടു വ്യക്തികളായിരിക്കണം പുരുഷനും സ്ത്രീയും. ധർമ്മങ്ങൾ വ്യത്യസ്തമാകുന്നതിന്റെ പേരിൽ തുല്യതക്കും മാന്യതക്കും യാതൊരു വ്യത്യാസവും വരുന്നില്ല. കഴിവുകൾ കൂട്ടിവച്ചാൽ ചിലപ്പോൾ ഒരടിപിന്നിലായേക്കാം പുരുഷൻ.

പുരുഷനോടൊപ്പം എല്ലായിടത്തും സ്ത്രീ കഴിവു തെളിയിച്ചു കഴിഞ്ഞു. എന്നാ‍ൽ അതിനെല്ലാം ഉപരിയായി ‘മാതൃത്വം’ എന്ന മഹാസിദ്ധി കൂടി അവൾക്കുണ്ട്. സഹിക്കാനും ക്ഷമിക്കാനും സ്നേഹിക്കാനും കൂടുതൽ കഴിവും അവൾക്കുണ്ട്.

തുല്ല്യതക്കു വേണ്ടി പൊരുതേണ്ടവളല്ല സ്ത്രീ. അവൾ അതുല്ല്യയാണെന്നതാണ് സത്യം. പുരുഷനാവുകയല്ല, സ്ത്രൈണഭാവങ്ങൾ നില നിർത്തിക്കൊണ്ടു തന്നെ പുരുഷനോടൊപ്പം മാനിക്കപ്പെടണം എന്നതാണ് അവളുടെ ആവശ്യം. അതിനൊറ്റ മാർഗമേയുള്ളു - പുരുഷൻ അവന്റെ കടമകളെക്കുറിച്ചു ബോധവാനാകണം. പക്ഷേ ആ ബോധം അവനിൽ വെറുതേ ഉണ്ടാവുകയില്ല ആ ബോധം അവനിൽ വളർത്തിയെടുക്കാൻ ഒരേ ഒരു സ്ത്രീക്കു മാത്രമെ കഴിയൂ - ആ സ്ത്രീ അവന്റെ അമ്മയാണ്.

ദുഷ്ടത നിറഞ്ഞ പുരുഷനായിട്ടല്ല ഒരുപുരുഷനും ജനിച്ചുവീഴുന്നത്. അമ്മയുടെ കൈപിടിച്ച് അമ്മ പകർന്നുകൊടുക്കുന്ന സംസ്കാരമാണവനെ വളർത്തി വലുതാക്കുന്നത്. ‘തൊട്ടിലാട്ടുന്ന കരങ്ങൾക്ക് വിഷ്ടപത്തെ ഭരിക്കാനുള്ള കഴിവുണ്ടെന്നു’ കവി പാടിയിരിക്കുന്നത് വെറുതെയല്ല.

പിറന്നു വീഴുന്നതിനു മുൻപു തന്നെ അമ്മയുടെ ചിന്തകളും വികാരങ്ങളും കുഞ്ഞിനെ സ്വാധീനിക്കുന്നു എന്നു ആധുനികശാസ്ത്രം പറയുന്നു. അങ്ങനെയെങ്കിൽ ഒരമ്മക്ക് തന്റെ മക്കളെ ബോധവൽകരിക്കാൻ കഴിയുകയില്ലേ? മനുഷ്യർ പരസ്പരം ഉപഭോഗവസ്തുക്കളല്ല എന്നബോധം, അമ്മയായാലും ഭാര്യയായാലും സഹോദരിയായാലും ഏതവസ്തയിലും സ്ത്രീ മാനിക്കപ്പെടേണ്ടവളാണെന്ന ബോധം മക്കളിൽ വളർത്തിയെടുക്കാൻ കഴിയുകയില്ലേ?

ബോധവൽകരണം പുരുഷനു മാത്രമല്ല സ്ത്രീക്കും ആവശ്യമാണ്. കാരണം ലോകാരംഭം മുതൽ പുരുഷന്റെ അഹംഭാവത്തെയും സ്വാർഥതയേയും പോഷിപ്പിച്ചതു സ്ത്രീ തന്നെയാണു. സ്വന്തം കുടുംബത്തിൽ ആൺകുട്ടിക്കു പെൺകുട്ടിയേക്കാൾ കൂടുതൽ സുഖങ്ങൾ ഒരുക്കി കൊടുക്കുന്ന അമ്മ തന്നെയല്ലേ സ്ത്രീക്ക് അത്രയൊക്കെ മതി എന്നബോധ്യം ആൺകുട്ടിയിൽ വളർത്തീയെടുക്കുന്നത്? തിരഞ്ഞു ചെല്ലുമ്പോൾ പുരുഷന്റെ സ്വാർഥതക്കു വളം വച്ചുകൊടുക്കുന്നതു സ്ത്രീയാണെന്ന് കാണാം.

സ്ത്രീ സ്വന്തംകടമകൾ വിസ്മരിക്കുമ്പോൾ പുരുഷൻ ദുഷ്ടനാകുന്നു. സ്ത്രീയുടെ ഏറ്റവും വലിയ കടമയാണു മക്കളെ നല്ലമനുഷ്യരാക്കി വളർത്തുക എന്നത്. ആ കടമ മറന്നു കൊണ്ട് സ്ത്രീ മറ്റു ചുമതലകൾ ഏറ്റെടുക്കാൻ തുടങ്ങുമ്പോൾ, പുരുഷനോടൊപ്പം എല്ലാമേഖലകളിലും പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ, പ്രധാനകടമ നിർവഹിക്കാൻ സമയം കിട്ടാതാകുന്നു. ‘മാതാ അമൃതാനന്ദമയി’ പറയുന്നതു പോലെ സ്ത്രീയും പുരുഷനും രണ്ടു ചിറകുകളാണ്. ഒന്നിനു ക്ഷതം പറ്റിയാൽ എങ്ങനെ മുന്നോട്ടു നീങ്ങും?

സ്ത്രീ, പുരുഷനൊപ്പംഎല്ലാം ചെയ്യാൻ കഴിവുള്ളവളാണ് എന്നാൽ മക്കളെ നന്നായിവളർത്തുക എന്ന അവളുടെ പ്രധാനജോലിയിൽ അവൾക്കു പകരം നിൽക്കാൻ ആർക്കും കഴിയുകയില്ല. ഒരമ്മ, മക്കളോടും സമൂഹത്തോടും തന്നോടുതന്നെയും നിറവേറ്റേണ്ട പ്രധാനകർതവ്യം അതാണ് - നല്ല പുരുഷനെയും നല്ലസ്ത്രീയെയും വാർത്തെടുക്കുക. നന്നായി വളർത്തപ്പെടാത്ത പുത്രൻ അവന്റെ ഭാര്യക്കും, സഹോദരിക്കും അന്യസ്ത്രീ‍കൾക്കും മാത്രമല്ല സ്വന്തം അമ്മക്കും കണ്ണീരു മാത്രം നൽകുന്നവനായിരിക്കും.

സ്ത്രീ മറ്റെല്ലാം ഉപേക്ഷിച്ച് മക്കളെ വളർത്താൻ വേണ്ടിമാത്രം ജീവിക്കണം എന്നല്ല. സ്വന്തം കുഞ്ഞുങ്ങൾക്കു സമ്പത്തും വിദ്യാഭ്യാസവും നൽകുന്നതിനോടൊപ്പം പ്രധാനമായി നൽകേണ്ടത് നല്ല മനുഷ്യനാകാനുള്ള പരിശീലനമാണ്. ഇളം മനസുകളിൽ നന്മകളുടെ വിത്തുകൾ നട്ടു വളർത്താൻ കഴിഞ്ഞാൽ ആവിത്തുകൾ വളർന്നു ഫലവത്താകുമ്പോൾ സംജാതമാകുന്നത് നല്ല പുരുഷന്മാരെക്കൊണ്ടും നല്ലസ്ത്രീകളെക്കൊണ്ടും നിറഞ്ഞ ഒരു സന്തുഷ്ട ലോകമായിരിക്കും.

മത്സരം കൊണ്ടും മുറവിളി കൊണ്ടും ആർക്കും ഒന്നും നേടാൻ കഴിയില്ല എന്ന് കാലം തെളിയിച്ചു കഴിഞ്ഞു. സ്ത്രീ പുരുഷ യുദ്ധത്തിനിടയിൽ പരുക്കു പറ്റുന്നത് മക്കളുടെ പിഞ്ചു മനസുകൾക്കാണ്. മുറിവേറ്റ ഈഹൃദയങ്ങൾ പിൽക്കാലത്ത് മൂല്ല്യബ്ബോധം നഷ്ടപ്പട്ട, മൃദുത്വം നഷ്ടപ്പെട്ട, സ്നേഹിക്കനറിയ്യാത്ത, മനുഷ്യത്വമില്ലാത്ത യന്ത്ര മനസുകളായി ‘സൈക്കോപ്പാത്തുകളായി’ രൂപപ്പെടുന്നു. സൈക്കോപ്പാത്തുകളുടെ എണ്ണം കൂടി വരുന്നുവെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. എല്ലാ വിധത്തിലും മൂല്ല്യബോധം നഷ്ടപ്പെട്ട ആധുനികലോകം വിനാശത്തിന്റെ വക്കിലാണ്. മനുഷ്യർ പരസ്പരം ഇരയും വേട്ടക്കാരനും എന്ന നിലയിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്. ലോകത്തെ രക്ഷിക്കാൻ കഴിയുന്ന മഹാശക്തിസ്വരൂപിണിയായ സ്ത്രീ ഉണർന്നേ മതിയാകു! ഒരു സന്തുഷ്ടലോകം കെട്ടിപ്പടുക്കാൻ വേണ്ടീ നല്ലമനുഷ്യരെ വാർത്തെടുക്കുക എന്നതായിരിക്കട്ടെ അവളുടെ ലക്ഷ്യം!


‘ഫെമിനിസം’ വായിക്കാനും അഭിപ്രായങ്ങൾ എഴുതാനും സന്മനസുണ്ടായ
സഹൃദയർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി. കൂടുതൽ അഭിപ്രായങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നു.

~rose