2009, ഡിസംബർ 25, വെള്ളിയാഴ്‌ച

ഹാപ്പി ക്രിസ്മസ്



നിലാവിന്റെ പാല്‍മഴപൊഴിഞ്ഞു
ആകാശച്ചെരുവിൽ
നക്ഷത്രങ്ങൾ പൂത്തുലഞ്ഞു
മഞ്ഞും മലരും കൈകോർത്തു
നിശാഗന്ധിയുംകാറ്റും
കിന്നാരം പറഞ്ഞു
വഴികാട്ടിയ ദിവ്യനക്ഷത്രം
ഒരു പുല്‍ക്കൂടിനു മുന്നിൽ
നിശ്ചലനായി നിന്നു!

പൊന്നും മീറയും
സുഗന്ധദ്രവ്യങ്ങളുമായി
കിഴക്കിന്റെ രാജാക്കന്മാർ
മുഖം കാണിക്കാൻ
കാത്തുനിന്നു

തണുത്തുറഞ്ഞ രാത്രി
ആയിരം കൈകളുമായി
ആലിംഗനം ചെയ്യവെ
വിറയാര്‍ന്ന കുഞ്ഞു ശരീരം
വൈക്കോൽ മെത്തയുടെയും
പിള്ളക്കച്ചകളുടെയും
കാരുണ്യത്തിനു വിട്ടുകൊടുത്ത്
ഒന്നും കാണാതെ
എല്ലാം കാണുന്നവൻ
ഉറങ്ങിക്കിടന്നു

സ്വപ്നാടനത്തിലെന്നപോലെ
മയക്കത്തിലാണ്ട
ഒരു ജനക്കൂട്ടം
“അവനെ ക്രൂശിക്കുക”
എന്ന് അലറി വിളിക്കുന്നതും
ഇരുമ്പാണികളുടെ കിലുക്കവും
ചാട്ടവാറുകളുടെ സീല്‍ക്കാരവും
അവൻ കേട്ടു
അവന്റെ പവിഴച്ചുണ്ടുകളിൽ
ഒരു നിഗൂഢ മന്ദസ്മിതം
വിരിഞ്ഞു!
ആദ്യത്തെ
ക്രിസ്മസ് രാത്രി ഉണര്‍ന്നു!

ഹാപ്പി ക്രിസ്മസ്!!!


 
Copyright © 2009 - rosebastin.blogspot.com. All rights reserved

2009, നവംബർ 28, ശനിയാഴ്‌ച

ജനുവരി ഒന്ന്, 0001




തന്റെ മുന്‍പിലെ
വിശാലമായ ക്യാൻവാസിൽ
പരന്നു കിടക്കുന്ന
പ്രപഞ്ചത്തിന്റെ
ചിത്രംനോക്കി
വിധാതാവു നെടുവീര്‍പിട്ടു

പ്രപഞ്ചഹൃദയമായ ഭൂമി
മനുഷ്യപാപത്തിന്റെ കൊടുംചൂടിൽ
വരണ്ടിരിക്കുന്നു
ദുഷിച്ചഹൃദയം
പ്രപഞ്ചശരീരത്തിന്റെ
താളം തെറ്റിക്കുന്നു!

അഴുക്കും കറയും
തുരുമ്പും കൃമി കീടങ്ങളും
നിറഞ്ഞ
നിറം മങ്ങി രൂപം മാറിയ
വൃത്തിഹീനമായ
താളം തെറ്റിയ
ലക്ഷ്യം മറന്ന
തന്റെ സൃഷ്ടിയെ
അവിടെ കണ്ട്
അവിടുന്നു അതൃപ്തനായി!

കാലത്തിന്റെ ചങ്ങലക്കണ്ണിയിൽ
എന്നോ കൊരുത്തിട്ട
അനിവാര്യമായ
സര്‍വ്വനാശത്തിന്റെ നിമിഷം
ആസന്നമായി എന്ന്
അവിടുന്നറിഞ്ഞു

അഹന്ത നിറഞ്ഞ മനുഷ്യവര്‍ഗ്ഗം
താറുമാറാക്കിയ പ്രപഞ്ച ചിത്രം
ഒരറ്റംമുതൽചുരുട്ടിയെടുത്ത്
വലിച്ചുകീറി
ദൂരെ എറിയവെ
ഭയാനകമായ
ഒരു നിലവിളി
അണ്ഡകടാഹങ്ങളിൽ തട്ടി
പ്രതിദ്ധ്വനിക്കുന്നത്
അവിടുന്നു കേട്ടു!

പുതിയൊരു ക്യാന്‍വാസ്!

സ്നേഹം വരണ്ടു പോകാത്ത
നിത്യഹരിതമായ
ജീവൻ തുടിക്കുന്ന
ഒരു ഹൃദയം!
ഒരു പുതിയ ഭൂമി!
പുതിയ ആകാശം!
പുതിയ സൌരയൂഥങ്ങൾ!
നക്ഷത്രക്കൂട്ടങ്ങൾ!
ഹാ! മനോഹരം!

പുതിയ ബ്രഷും ചായക്കൂട്ടുമായി
അവിടുന്നു രചനയിൽ മുഴുകി...



Copyright © 2009 - rosebastin.blogspot.com. All rights reserved

2009, നവംബർ 14, ശനിയാഴ്‌ച

വിലാപം


ഭൂമീമാതാവു വിലപിക്കുന്നു…!

എന്റെ ഹൃദയം ദു:ഖഭരിതമാണ്
എന്റെ സ്വപ്നങ്ങൾ
തകര്‍ന്നടിഞ്ഞിരിക്കുന്നു!
എന്റെ മക്കൾ
അധര്‍മ്മികളായിരിക്കുന്നു!
ജീവിതമൂല്യങ്ങൾ
കൈമോശം വന്നു
പണം ദൈവമായി
കാപട്യം മുഖമുദ്രയായി
കുടുംബ ബന്ധങ്ങൾ
അനാവശ്യ ബന്ധനങ്ങളായി
സ്നേഹം
തേൻ പുരട്ടിയ
കപടവാക്കുകളിലും
അര്‍ത്ഥശൂന്യമായ
ഉപചാരവാക്കുകളുടെ
കോലാഹലങ്ങളിലും
ഒതുങ്ങി!
ജീവിതം
സങ്കീര്‍ണ്ണവും
വിഷലിപ്തവുമായി!

മനുഷ്യന്റെ മനസ്സു മരിച്ചു; ആത്മാവും!
ശരീരവും അതിന്റെ
ഒരിക്കലും അവസാനിക്കാത്ത
ആര്‍ത്തികളും നിറഞ്ഞ
ഒരു വേട്ടക്കാരന്‍ മാത്രമായി
മനുഷ്യൻ!
സഹജീവികൾ അവന്റെ
ഇരകൾ മാത്രം!

ഏതു വലയിൽ
ഏതു കത്തിമുനയിൽ
ഏതു കെണിയിൽ
ഏതു ചതിക്കുഴിയിൽ
സ്വന്തം ജീവനും സ്വത്തും
അഭിമാനവും ഹോമിക്കപ്പെടും
എന്നഭീതിയിൽ
നിസഹായരും നിഷ്കളങ്കരും
വിറകൊള്ളുന്നു
അവരുടെ കുഞ്ഞുമക്കളെ
ഏതൊക്കെയൊ കഴുകൻ കണ്ണുകൾ
വട്ടമിടുന്നു
വേലിതന്നെ വിളവു തിന്നുമ്പോൾ
ആരെ കാവൽഏല്പ്പിക്കും?

അധര്‍മ്മത്തിന്റെ വിളയാട്ടം
സര്‍വ്വനാശത്തിലേയ്ക്കുള്ള
കുതിച്ചോട്ടമാണ്
എന്നറിയാവുന്നവരുടെ,
യുഗങ്ങള്‍ക്ക് അപ്പുറത്തേക്കും
ഇപ്പുറത്തേക്കും
കണ്ണോടിക്കാൻ കഴിവുള്ള
ജ്ഞാനികളുടെ മുന്നറിയിപ്പുകൾ
വിജ്ഞാനികളെന്നഭിമാനിക്കുന്നവർ
പുഛിച്ചു തള്ളുന്നു

ജീവിതത്തെ നേരെ നയിക്കുന്ന
ലിഖിതവുംഅലിഖിതവുമായ
നിയമങ്ങൾ മറക്കുമ്പോള്‍
ജീവിതം തലകീഴായ് മറിയും!
ആരും സാന്ത്വനിപ്പിക്കാനില്ലാതെ,
കണ്ഠത്തിൽ ഞെരിഞ്ഞമരുന്ന
നിലവിളിക്ക്
ആരും കാതോര്‍ക്കാനില്ലാതെ,
ഊര്‍ന്നു വീഴുന്ന അവരുടെ
ജീവനെ ഓര്‍ത്ത്
ആരും ഖേദിക്കാനില്ലാതെ,
നിസഹായരും ഒറ്റപ്പെട്ടവരുമായി
മരണമെന്ന മഹാഗുരുവിനു മുന്നിൽ
പകച്ചു നില്ക്കുമ്പോൾ,
അളന്നു കൊടുക്കുന്നതെല്ലാം
നൂറിരട്ടിയായി
തിരിച്ചളക്കപ്പെടുമെന്നസത്യം
അവർ മനസിലാക്കും
അപ്പോഴാകട്ടെ ആ അറിവ് നിഷ്ഫലവും!

അസമാധാനത്തിന്റെ കാറ്റു വിതച്ച്
കൊടുങ്കാറ്റു കൊയ്യാൻ
കാത്തിരിക്കുന്ന
എന്റെ മക്കളുടെ അജ്ഞതയോര്‍ത്ത്
ഹൃദയം പൊട്ടിയൊഴുകുന്ന
നൈരാശ്യത്തിന്റെ ലാവയിൽ
ഞാൻവെന്തുരുകുന്നു
ആളിപ്പടരുന്ന
ദു:ഖത്തിന്റെ കൊടുംതീയിൽ
എന്റെ സമാധാനത്തിന്റെ മഞ്ഞുരുകുന്നു
സര്‍വ്വവും തകര്‍ക്കുന്ന കൊടുങ്കാറ്റ്
എന്റെ അന്തരംഗത്തിൽ
രൂപം കൊള്ളുന്നു!

നൂറുമക്കൾ മരിച്ച
ഗാന്ധാരി
കൃഷ്ണനെ ശപിച്ചു;
ഞാൻ ആരെയാണു ശപിക്കുക?
സ്വയംകൃതാനർത്ഥത്തിൽ നശിക്കുകയും
നശിപ്പിക്കുകയുംചെയ്യുന്ന
ജനകോടികള്‍ക്കു ജന്മം നല്‍കിയതിനു ഞാൻ
എന്നെത്തന്നെ ശപിക്കട്ടെ!


Copyright © 2009 - rosebastin.blogspot.com. All rights reserved

2009, ജൂലൈ 11, ശനിയാഴ്‌ച

മരീചിക


ചുട്ടുപൊള്ളിക്കുന്നൊരായിരം സത്യങ്ങൾ
ഉൾചേർന്ന ജീവിതമാം മരുഭൂമിയിൽ
വിഭ്രമിപ്പിക്കുന്നു മർത്യനെ, മായാമ-
രീചികകൾ, സ്വർണമാനുകൾ, കൈമാടി
മാടിവിളിയ്ക്കുന്നൊരോമൽക്കിനാക്കൾതൻ
മാരിവിൽവര്‍ണങ്ങൾ ആഹാ, മനോജ്ഞം!

ഓടുന്നു സർവ്വവും കൈവിട്ടു മാനവൻ
ആഴിയിലേക്കു കുതിക്കുന്നൊരീയൽ പോൽ
വെമ്പിക്കുതിയ്ക്കുന്നു പിന്നാലെ, ലക്ഷ്യങ്ങൾ
കൈയെത്തിയെന്നു നിനയ്ക്കുന്നവേളയിൽ
ഓർക്കാതിരിക്കെ ചിറകറ്റുവീഴുന്നു
ഓരോകിനാവും കൊഴിഞ്ഞു വീഴുന്നു!

ഒന്നുകുതിക്കുവാൻ പോലുമാകാതെയീ
മണ്ണിലിഴയാൻ വിധിക്കുന്നു കാലം
മായുന്നരങ്ങത്തു നിന്നും തിരശ്ശീല
വീഴുന്നു കാഴ്ച്ച മറഞ്ഞു കഴിഞ്ഞു
കണ്ടതെല്ലം വെറും മായതൻ വിഭ്രമം
യാഥാർത്യമെത്ര ഭയാനകം ഭീകരം!

മോഹഭംഗത്തിന്റെ നീറ്റലിൽ നോവിൽ
ഏകാന്തതയുടെ നൊമ്പരത്തീയിൽ
പൊള്ളിപ്പിടയുന്നനേരവും കാണ്മൂ
ചുറ്റും ഇരമ്പിക്കുതിക്കുന്നലോകം
ഒന്നു തിരിഞ്ഞൊന്നു നോക്കുവാൻ ആരുമി-
ല്ലൊന്നുതലോടുവാൻ ആശ്വസിപ്പിക്കുവാൻ
വീണുപോകുമ്പോൾ ചവിട്ടിക്കുതിച്ചുകൊ-
ണ്ടോടുന്നു സ്വന്തമെന്നോർത്തവരൊക്കെയും

മിന്നുന്നതൊക്കെയും പൊന്നല്ല, പൊള്ളുന്ന
ദു:ഖങ്ങളാണെന്നയാഥാർത്ഥ്യമെപ്പൊഴും
മൂടിയിരിക്കുന്നു മായയാൽ, കണ്ണിൽ തെ-
ളിയുന്നു മാരിവിൽ വർണ്ണങ്ങൾ മാത്രം!

പോയകാലത്തിൻ ചുവരെഴുത്തൊക്കെയും
വർത്തമാനത്തിന്റെ നേർക്കാഴ്ച്ചയൊക്കെയും
സത്തുക്കൾതനുപദേശങ്ങളൊക്കെയും
കാത്തുനിൽ‌പ്പു മാർഗദർശനം നൽകുവാൻ

ഉൾക്കണ്ണുകൾ കൊണ്ടു കാണണമൊക്കെയും-
ദു:ഖം സുഖത്തിൻ നിഴലെന്ന സത്യം
രണ്ടും ഇഴചേർത്തു നെയ്യുകിൽ ജീവിതം
സുന്ദരമായിടുമെന്നുള്ളസത്യം
ഒന്നു പകരം കൊടുക്കാതെ മറ്റൊന്നു
നേടുവാനാവുകയില്ലെന്നസത്യം
അർഹതയില്ലാത്തൊ ‘രിത്തിരി’ സന്തോഷ-
‘മൊത്തിരി’ ദു:ഖം തരുമെന്നസത്യം
സ്വർണപാത്രങ്ങളാൽ മൂടിക്കിടക്കുമീ-
സത്യങ്ങൾ, എപ്പൊഴുമെന്നുള്ളസത്യം

ഈശ്വരങ്കൽമനമർപ്പിച്ചു നേരായ
പാതയിൽ മാത്രംചുവടുകൾ വയ്ക്കണം
സ്വന്തമിച്ഛാശക്തി കാരിരുമ്പാക്കണം
മാരീചനൊപ്പം കുതിയ്ക്കാതിരിയ്ക്കണം
വിഭ്രമിപ്പിക്കും മരീചികകൾ മായ
യാണെന്ന സത്യം മറക്കാതിരിക്കണം
ജീവിതദു:ഖം കുറയ്ക്കാൻ ഒരേയൊരു
മാർഗമീ മാർഗം ‘ആഗ്രഹ നിഗ്രഹം’


Copyright © 2009 - rosebastin.blogspot.com. All rights reserved

2009, ജൂൺ 20, ശനിയാഴ്‌ച

അമ്മക്കിളി




ചുണ്ടിൽ തിരുകിയ നാരുമായി
ഒരു ചെറു തേൻ കിളി പാറിവന്നു
ഒരുപാടു നാളായ് മെനഞ്ഞിരുന്ന-
പണിതീരാക്കൂടിനടുത്തുവന്നു

തെക്കും വടക്കും ചെരിഞ്ഞുനോക്കി
ചുറ്റും തിരിഞ്ഞും മറിഞ്ഞും നോക്കി
കൂടിന്നകത്തു കടന്നിരുന്നു
നാരുകളോരോന്നായ് കോർത്തുവച്ചു
തൂവലിൻ തുണ്ടുകൾ ചേർത്തുവച്ചു
നോവാക്കിടക്കയൊരുക്കിവച്ചു!

ഒരുദിനം ചെറുകിളി മുട്ടയിട്ടു
മുട്ടകൾചേർത്തുവച്ചടയിരുന്നു
ദാഹവുമില്ല വിശപ്പുമില്ല
ചൂടും തണുപ്പും അറിഞ്ഞതില്ല
രാവും പകലും അറിയുന്നില്ല
എല്ലാം മറന്നു തപസിരുന്നു!

നെഞ്ചിലെ വാത്സല്ല്യതേൻകുടത്തിൽ
തേനും വയമ്പുമൊരുക്കിവച്ചു
മുത്തങ്ങളായിരം ചേർത്തുവച്ചു
അമ്മക്കിളികാത്തു കാത്തിരുന്നു
ഒരുദിനം മോഹങ്ങൾ പൂവണിഞ്ഞു
ഉണ്ണിക്കുരുന്നുകൾ കൺ തുറന്നു
അമ്മക്കു നെഞ്ചിൽ കുളിരുറന്നു
ഉള്ളിൽ വാത്സല്ല്യതേൻ ചുരന്നു

ഉണ്ണിവായ്ക്കുണ്ണാൻ കതിരു തേടി
മേടുകൾതോറു മലഞ്ഞിടുമ്പോൾ,
ഉള്ളമെരിയുന്നു തീച്ചൂളയായ്;
“ഉണ്ണികൾക്കാപത്തു വന്നിടല്ലേ
ശത്രുക്കളാരും ചതിച്ചി ടല്ലെ
ദുഷ്ടജന്തുക്കൾപിടിച്ചിടല്ലെ
കാട്ടുതീയെങ്ങാനും വന്നിടല്ലെ”
നൊന്തുനൊന്തമ്മ ജപിച്ചിടുന്നു!

അന്തിക്കു കൂടണയുന്നനേരംഅമ്മ-
ക്കുള്ളം നിറഞ്ഞു തുളുമ്പിടുന്നു!
ക്ഷീണമില്ലൊട്ടും, തളർച്ചയില്ല
ദാഹവുമില്ലൊട്ടും വിശപ്പുമില്ല
ഉണ്ണിക്കളമൊഴി കേട്ടു ചിത്തം
തുള്ളി ത്തുളുമ്പി കുതിച്ചിടുന്നു
ഊട്ടിയുറക്കി, താരാട്ടു പാടി
കുഞ്ഞു കഥചൊല്ലി കൂട്ടു കൂടി
ആനന്ദവായ്പിൽ പുതഞ്ഞുമുങ്ങി
ഓരോദിനവും കടന്നു പോയി!

കൈവളർന്നൊ ഉണ്ണിക്കാൽവളർന്നൊ,
കുഞ്ഞിച്ചിറകു മുളച്ചുവന്നൊ,
കാത്തു കാത്തമ്മ തപസിരിക്കെ
ഉണ്ണികൾ തത്തിക്കളിയ്ക്കയായി;
കുഞ്ഞിചിറകുകൾ വീശിടുന്നു
മെല്ലെ ക്കുതിച്ചു പറന്നിടുന്നു
അമ്മക്കഭിമാനം നെഞ്ചിലൂറി
ഉള്ളം തുടിച്ചു പതഞ്ഞിരമ്പി!

ചക്രവാളത്തിൻ അപാരതകൾ
കൈമാടി മാടി വിളിച്ചനേരം,
നീലവിഹായസിൻ മാസ്മരിക-
പ്രാഭവം കണ്ടു മതിമയങ്ങി
കുഞ്ഞിക്കിളികൾ പുറത്തിറങ്ങി
ഉല്ലാസമുള്ളിൽ പതഞ്ഞു പൊങ്ങി
കുഞ്ഞിച്ചിറകുകൾ നീർത്തിവീശി
എല്ലാം മറന്നു പറന്നു പൊങ്ങി!
ഒന്നു തിരിഞ്ഞൊന്നു നോക്കിയില്ല,
അമ്മയോടൊന്നും പറഞ്ഞതില്ല,
യാത്രാമൊഴിചൊല്ലാൻ നേരമില്ല
ചെല്ലക്കിളികൾ പറന്നു പോയി!!!

പൊട്ടിപ്പിളർന്നമ്മ നോക്കി നിന്നു,
മാനസം കല്ലാക്കി നോക്കിനിന്നു!
തേങ്ങിയില്ലൊന്നു വിതുമ്പിയില്ല,
പിൻ വിളിയൊന്നു വിളിച്ചതില്ല!
പാടില്ലൊരു തുള്ളി കണ്ണു നീരും,
പാടില്ല നൊമ്പരപ്പൊട്ടു പോലും!
അമ്മതൻ നൊമ്പരം മുള്ളുകളായ്
ഉണ്ണിച്ചിറകു മുറിപ്പെടുത്തും!
മക്കൾതൻ പാതയിരുണ്ടു പോകും
ദു:ഖങ്ങളായിരം കൂട്ടിനെത്തും!

മംഗളം നേർന്നമ്മ നോക്കി നിന്നു,
“പോവുക പോവുകെന്നുണ്ണികളെ
നിർഭയരായി പറന്നു കൊൾക
ചക്രവാളങ്ങൾ വിശാലമല്ലൊ
നേരമില്ലൊട്ടും തിരിഞ്ഞു നിൽക്കാൻ,
ജീവിതം മത്സര വേദിയല്ലൊ
എങ്ങു പോയാലു മെന്നുണ്ണികൾക്കായ്
കാവലായ് നിൽക്കുമെൻപ്രാർത്ഥനകൾ,
വർഷമായ് പെയ്യു മനുഗ്രഹങ്ങൾ എൻ-
ശ്വാസം നിലയ്യ്ക്കും വരേക്കുമെന്നും”

എത്രകൃതഘ്നരായീടുകിലും,
എത്രവിദൂരത്തി ലാവുകിലും
അമ്മതൻ വത്സലചിത്തമെന്നും
ഉണ്ണികൾക്കൊപ്പം ചരിച്ചിടുന്നു!
മുന്നിലും പിന്നിലും കാവലായി,
ചുറ്റിലുംരക്ഷാകവചമായി,
മന്ത്രജപങ്ങളാൽ കോട്ട കെട്ടി,
കൂടെയുണ്ടെപ്പൊഴും മാതൃ ചിത്തം!!

അമ്മയ്ക്കു മാത്ര, മൊരമ്മയ്ക്കു മാത്രം വി-
ധാതാവു നൽകിയീ 'മധുരസ്നേഹം'
വിശ്വവിധാതാവിൻ സ്നേഹസരിത്തിൽ നി-
ന്നൊരുതുള്ളി മാത്രമീ 'തേൻമധുരം' !!


~ rose



(soldier mom breaks into tears when she meets her 2 year old after spending a year at a warzone)
Copyright © 2009 - rosebastin.blogspot.com. All rights reserved

2009, മാർച്ച് 7, ശനിയാഴ്‌ച

ഹൃദയാർച്ചന


അനന്തകോടി സൂര്യപ്രഭയാർ
ന്നരുളും പ്രഭുപാദത്തിൽ,
ഇതളുവിടർന്നൊരു താമരയായ്സ്വയ-
മര്‍പ്പിക്കുന്നെൻ ഹൃദയം
ദർശനസുകൃതം നുകരുന്നവികല-
ശാന്തിയിൽ മുഴുകുന്നു
മറന്നു സർവ്വം മറന്നു ഹൃദയം
തുടിച്ചു പാടുന്നു

വിസ്മൃതിയിൽ വീണലിഞ്ഞു ഞാനെൻ
അർച്ചന തുടരുമ്പോൾ
ജീവിതവ്യഥകൾ കാർമേഘങ്ങൾ
ഉയർന്നുപൊങ്ങുന്നു
ദു:ഖം കനത്തു കറുത്ത രാത്രി
ചിറകു വിരിക്കുന്നു
എനിക്കുമെന്റെ നാഥനുമിടയിൽ
നിഴൽ വിരിക്കുന്നു;
ഇതളുകൾ കൂമ്പുന്നു മിഴിനീർ
മഞ്ഞായുറയുന്നു,
ചരടു മുറിഞ്ഞ പതംഗം പോൽ മന-
മുലഞ്ഞു വീഴുന്നു

മുകിലുകൾപെയ്തു പെയ്തൊഴിയുമ്പോൾ
കറുത്തരാവൊഴിയുമ്പോൾ,
സ്വഛം നിർമലനീലാകാശം
വിണ്ടും വിടരുമ്പോൾ,
പൊന്നുഷസിൻ മണിമഞ്ചലിറങ്ങും
നിറങ്ങളഴകിൽ വിരിയും
പൊൻ കിരണങ്ങൾ തഴുകും കരളിലെ
കണ്ണീർ മഞ്ഞുരുകും
നനുത്ത സ്നേഹപ്പൂന്തേൻ നിറഞ്ഞു
തുടുത്തു വിടരും ഹൃദയം
ഇരട്ടി മധുരം നേദിക്കും ഞാ-
നർച്ചന വീണ്ടുംതുടരും!

പിടിച്ചു നിർത്തും ചരടു മുറിഞ്ഞാൽ
ഉലഞ്ഞു വീണ പതംഗം
ഉദിച്ചു നിൽക്കും സുര്യനകന്നാൽ
തളർന്നുകൂമ്പിയ കമലം
ചഞ്ചലമനുനിമിഷം മമഹൃദയം
ദുർബ്ബലമതിലോലം
ഒരുചെറുകാറ്റിൽ അണഞ്ഞുപോകും
പടുതിരിയെൻ സ്നേഹം

കാറും കോളും മിന്നൽ‌പ്പിണരും
നിറഞ്ഞ രജനിയിലും,
പ്രഭുവിൻ സ്മരണയിലുൾപ്പുളകത്തോ-
ടുറച്ചു നിൽക്കാനായെങ്കിൽ...


Copyright © 2008-09 - rosebastin.blogspot.com. All rights reserved

2009, ഫെബ്രുവരി 21, ശനിയാഴ്‌ച

ആത്മജ്ഞാനം (രണ്ടാം ഭാഗം)



കൊടിയ തമസ്സിന്റെ നിബിഢവനഭൂവി-
ലിടറിവീണും പിടഞ്ഞും,
നിത്യനൈരാശ്യ ശൈത്യമുറയുന്ന
മർത്യലോകം വിമൂകം!
തിന്മതൻ വിളകൾ കൊയ്തുകൂട്ടിയും
കണ്ണുനീർക്കടലിൽ മുങ്ങിയും,
ദിശമറന്നും, പകനിറഞ്ഞും
തങ്ങളീൽ പടവെട്ടിയും,
ദുരിതനടുവിൽ സ്വയമെരിഞ്ഞു
ശാപമാർന്ന നരജീവിതം

യുഗയുഗങ്ങളിൽ അവതരിച്ചവർ,
തിരിതെളിച്ചവർ, മാഞ്ഞുപോയ്!
‘അരുതുകൾ’, പല ‘മൊഴികൾ’, പല പല
‘വഴികൾ’ ചൊല്ലിക്കടന്നുപോയ്!

നേർവഴിക്കുചരിക്കുവാൻ മൊഴി-
കേട്ടു വഴികൾ തിരുത്തുവാൻ
ആവുകില്ലിനിയൊന്നിനും സ്വയ-
മടിമയായവൻ മാനവൻ!
സ്വന്തമമിഛാശക്തി പണയം
വച്ചവൻ നിസ്സഹായനായ്
ജന്മമെത്ര ലഭിക്കിലും ഇനി-
യില്ല “സ്വയമൊരു മോചനം”!

ജന്മജന്മങ്ങൾ തന്നപാപങ്ങൾ
ചങ്ങലക്കണ്ണിയായ്-
കെട്ടിവരിയുന്നു ചുറ്റിമുറുകുന്നു
പെരുകിടുന്നനുനിമിഷവും


*** ** * ** ***


ഇരുളുമൂടിയ മഹിതലത്തിലേ-
ക്കൊഴുകിവന്നൊരു കിരണമായ്
കനിവിയന്നവൻ വിഭുവിൻ അംശമീ-
ധരണിയിൽ വന്നു ജാതനായ്!
മനുഷ്യപാപകടങ്ങൾ തീർക്കുവാൻ
മനുഷ്യജന്മമെടുത്തവൻ!
സകലപാപവും സകല ദു:ഖവും
സംവഹിച്ചു കരങ്ങളിൽ!
സഹനയാഗത്തിന്നഗ്നിയിൽ സ്വയ-
മെരിഞ്ഞു ബലിയായ്, യാഗമായ്!
സ്വന്തജീവൻ നൽകി മർത്യനെ
വീണ്ടെടുത്തു കരുണാമയൻ!
ഇതുവരെയുള്ള പാപമൊക്കെയും
ഭാരമൊക്കെയും തീർത്തവൻ!
ബന്ധനങ്ങളഴിഞ്ഞു മായ-
യ്ക്കടിമയല്ലിനി മാനവൻ

അനുതപിക്കുവോർ ഒക്കെയും പാപ-
വഴികൾ വെടിയുവോരൊക്കെയും
തമസ്സിൽ നിന്നു കരേറുവാൻ
സ്വയമാഗ്രഹിപ്പവരൊക്കെയും
‘ദേവയാഗഫല’മനുഭവിക്കുവാൻ
യോഗ്യരാണതു നിശ്ഛയം!
ജാതിയില്ല മതഭേദമില്ലിതിനു
വേണ്ടൊരനുമതിപത്രവും!

അരുതുപാപങ്ങളിനിയുമരുതെ
ന്നരുളി മാനവരക്ഷകൻ
പാപമാർഗം വെടിയുവാൻ ‘സ്നേഹ-
മന്ത്ര’മേകി മഹേശ്വരൻ!

“തന്നോടു ചെയ്യുവാൻ ഇഛിപ്പതൊക്കെയു മന്യർക്കു ചെയ്യുക മോദാൽ
തെറ്റുകൾ തന്നോടു ചെയ്യുമ്പോഴൊക്കെയും മാപ്പവർക്കേകുക മേലിൽ

ഈവഴിക്കു ചരിക്കുവോർ പാപ
വഴിയിലല്ല സുനിശ്ചിതം!
ഏതുപേരു വിളിക്കിലും വിളി-
കേൾക്കുമീശ്വരനൊന്നു താൻ;
ഏതു ജാതിയിലാകിലും സഹ-
ജാതർ, മാനവർ സോദരർ



*~*~*~*~*~*~*~*~*~*~*~*~*
(ആത്മജ്ഞാനം ഒന്നാം ഭാഗം ഇവിടെ)

~rose

Image Coutersey: Ingrid Sundberg (http://www.visionmagazine.com/)
Copyright © 2008-09 - rosebastin.blogspot.com. All rights reserved

2009, ഫെബ്രുവരി 14, ശനിയാഴ്‌ച

വാര്‍ദ്ധക്യം




ഇലകൊഴിയുംകാലം, ഇതു മഞ്ഞുകാലം 
ഉറയുന്ന ശൈത്യം പൊതിഞ്ഞകാലം 
നിറയുമിരുട്ടുമേകാന്തതതയും,
ഇതു ജീവിതത്തിൻ വിഷാദകാലം!

സിരകളിൽ ലഹരി തൻ ഓളമില്ല;
നുരകുത്തിപ്പായുന്ന മോഹമില്ല,
പുതുപൂക്കളില്ല നിറങ്ങളില്ല;
ഒരു കിളിപ്പാട്ടിന്റെ ഈണമില്ല!

ഋതുചക്രം മെല്ലെ തിരിഞ്ഞനേരം,
നൊടിനേരം കൊണ്ടെല്ലാം മാഞ്ഞുപോയി!
ഒരുജന്മം തീർന്നുപോയ് നോക്കി നിൽക്കെ;
പൊടിമഞ്ഞു മൂടിപ്പോയ് ലോകമാകെ!

എത്രവസന്തംചിരിച്ചു നിന്നാലും,
എത്രവർണ്ണങ്ങൾ വിരിഞ്ഞു നിന്നാലും,
ഒടുവിലായെത്തുമീ മഞ്ഞുകാലം;
ഒഴിവാക്കാൻ ആർക്കുമാവാത്തകാലം!

ഉയരങ്ങൾ തേടിപ്പറക്കുന്നനേരം,
അരുതരുതൊട്ടുമഹന്തയുള്ളിൽ
ഉയരങ്ങൾ കൂടുമ്പോഴോർത്തുകൊൾക
പതനത്തിൻ ആഴവുമത്രതന്നെ!!!


~rose


Copyright © 2008-09 - rosebastin.blogspot.com. All rights reserved

2009, ജനുവരി 17, ശനിയാഴ്‌ച

~ കനവുകള്‍ ~



നാളെയെച്ചൊല്ലിനാം-
നെയ്യും കിനാവുകൾ
ഇന്നിന്റെ കയ്പിലെ-
തേൻ തുള്ളികൾ!

ഇന്നിന്റെ നോവുകൾ
വീശി ത്തണുപ്പിക്കു-
മോമൽ ചിറകുള്ള
മാലാഖമാർ!

നാളെയീ ദു:ഖങ്ങൾ
മാഞ്ഞു പോകുന്നതും;
ജീവിതം പൂത്തിരി
പോൽവിടരുന്നതും,

നഷ്ടഭാഗ്യങ്ങൾ
തിരിച്ചു വരുന്നതും;
ഇഷ്ടങ്ങളെല്ലാം
സഫലമാകുന്നതും,

തോൽവികളെല്ലാം
വിജയമാകുന്നതും;
പേരുംപ്രശസ്തിയും
കൂടെവരുന്നതും,

വർണചിത്രങ്ങളായ്
മുന്നിൽ നിരക്കവെ
വിസ്മയചിത്തരായ്
നിൽക്കുന്നു നാം!

നാളെ നാളെയെന്നു
നീളും കിനാക്കൾ കി-
നാക്കളായ് തന്നെ
കൊഴിഞ്ഞു വീണേക്കാം;

എങ്കിലുമീ സ്വപ്ന
വൃക്ഷത്തണലിലൊ-
രിത്തിരി നേര
മിരിക്കുന്നുനാം;

വർണപുഷ്പങ്ങൾ
വിടരുന്നതും നോക്കി
നോവുകൾ പാടെ
മറക്കുന്നു നാം!


~ rose

Copyright © 2008-09 - rosebastin.blogspot.com. All rights reserved