2008, ഡിസംബർ 21, ഞായറാഴ്‌ച

* ദിവ്യനക്ഷത്രം *






കാരുണ്യനാഥൻ, കമനീയരൂപൻ
കാലിത്തൊഴുത്തിൽ പിറന്നു;
കന്യകാമേരിതൻ പൊൻമടിത്തട്ടിൽ-
പൊന്നുണ്ണിയായ് ദൈവം പിറന്നു!

കോടിജന്മങ്ങളായ് മാനവൻ തേടിയ
സുന്ദര സ്വപ്നം വിരിഞ്ഞു;
മാനവചിത്തത്തിൻ കൂരിരുട്ടിൽ നിത്യ-
സൂര്യൻ പ്രകാശം ചൊരിഞ്ഞു!!!

പൂവിതൾ പോലെ, പൂന്തിങ്കൾ പോലെ
പൂന്തേൻ കുളിരല പോലെ;
വിണ്ണിൻ മടിയിൽ നിന്നൂർന്നുവീണു
മണ്ണിൻ പുണ്ണ്യമായുണ്ണിപിറന്നു!

വിശ്വൈകശില്പിയെ മാറോടടുക്കി
വിശ്വം വിറയാർന്നു നിന്നു!
താരാപഥങ്ങൾ തൻ നാഥനെ നോക്കി
താരകൾ കൺചിമ്മി നിന്നു!

മഞ്ഞിൻ കണികയാൽ കണ്ണുനീരർപ്പിച്ചു
വാനം വിടചൊല്ലി നിന്നു;
കുരിശിൻ നിഴൽ വീണ മേനിയിലരുമയായ്
കുളിർനിലാവുമ്മവച്ചു!

മാലാഖമാരുടെ വൃന്ദമണഞ്ഞു,
വാനിൻ നടുവിൽ നിരന്നു;
പൊന്മണിവീണയെ വെല്ലും മനോജ്ഞമാം
സംഗീതമെങ്ങും പൊഴിഞ്ഞു!

“കാലിത്തൊഴുത്തിൽ പിറന്നിരിക്കുന്നു-
രാജാധിരാജനാം ദൈവം;
സന്മനസുള്ള മനുഷ്യർക്കുഭൂമിയിൽ
സന്തുഷ്ടിയേകുന്നദൈവം!”

മാനവജീവനു പ്രത്യാശയേകുവാൻ,
പാപവിമോചനമേകാൻ;
അഴലുകൾ നീക്കുവാൻ, ഇരുളല മായ്ക്കുവാൻ-
പുതിയൊരു രാജ്യമൊരുക്കാൻ;

കന്മഷഹീനനായ് കന്യകാപുത്രനായ്
സ്വർലോകനാഥൻ പിറന്നു!
സർവ്വം ചമച്ചവൻ സർവ്വേശനന്ദനൻ
സംശുദ്ധനീഭൂവിൽ വന്നു!!!

~rose



Copyright © 2008 - rosebastin.blogspot.com. All rights reserved

2008, ഡിസംബർ 6, ശനിയാഴ്‌ച

ആത്മജ്ഞാനം




കാലത്തിൻ രഥചക്രമുരുണ്ടു, മരണത്തിൻ-
കാലടിസ്വരം കേട്ടു, കറുത്ത നിഴൽ കണ്ടു;
ക്ഷണത്തിൽ കൈപിടിച്ചു മരണം, ജീവനാള-
മണഞ്ഞു, കനവുകൾ പൊലിഞ്ഞു. ജന്മം തീർന്നു!!

ആത്മനേത്രങ്ങൾ വീണ്ടും തുറന്നു, മിഴിമൂടും-
മായതൻ തിരശീലയഴിഞ്ഞു, ഗതകാല-
ജീവിതചിത്രം ചുരുൾ നിവർന്നു, ക്ഷണികമാ-
മൊരു നീർക്കുമിളപോൽ, നിഴൽപോൽ, കിനാവുപോൽ!!

അകലെ കോടിസൂര്യ പ്രഭയാർന്നൊരു ലോക-
മനവദ്യമാം ദൃശ്യ വിസ്മയം മനോഹരം!
അവിടെ പ്രേമോദാര സുന്ദരസ്വരൂപനായ്-
കരുണാമയൻ, മൃദു സുസ്മിതൻ, ചേതോഹരൻ!!

വഴിയും മന്ദഹാസ മധുവാലാത്മാവിനെ-
കുളിരാൽ നിറക്കുന്നു, തരളം മൃദുലലോലം;
“വരിക വരിക നീയോമലെ അരികിലെ-”
ന്നരുമയോടെ മാടിവിളിപ്പൂ പ്രഭാമയൻ!!

കുതികൊള്ളുന്നു, മനം തുടികൊട്ടുന്നു, പറ-
ന്നരികിലെത്താ നാത്മാവുഴറിപ്പിടയുന്നു;
ഉയരാൻ കഴിയുന്നില്ലാത്മാവിൽ കനംതൂങ്ങും-
ചുമടിൻ ഭാരം താങ്ങി ചിറകു കുഴയുന്നു!

നേടുവാനേറെക്കൊതിച്ചെത്തിയീ വിളഭൂവിൽ
കാടു കേറിപ്പോയ് വഴിമറന്നു, ലക്ഷ്യം തെറ്റി;
ദേഹിയെ മറന്നു പോയ്, ദേഹമെന്നോർത്തു സർവ്വം,
മായതൻ ചരടിലെ പാവയായ്, കോമാളിയായ് !!

പകയും വിദ്വേഷവും മദമാത്സര്യങ്ങളും,
ചതിയും, സഹജമാം സ്വർത്ഥ മോഹങ്ങൾക്കൊപ്പം
വിതച്ചു, നൂറുമേനി വിളഞ്ഞു, കൊയ്തതെല്ലാം
വിനയായ് തീർന്നു, പാപം കറയായ് കനം തൂങ്ങി!

വ്യർത്ഥകർമ്മങ്ങൾ പാപക്കറയായ് കനം കൂട്ടും-
ശപ്തഭാണ്ഡങ്ങൾ വലിച്ചെറിയാനാവില്ലല്ലൊ!
ഉയരാൻ കഴിയില്ലീ ചുമടും താങ്ങി വീണ്ടു-
മുഴലാൻ വിധിയായി നഷ്ടങ്ങൾമാത്രം ബാക്കി!

ദേഹദേഹികൾ തമ്മിൽ ചേരുമീ മണ്ണിൻ മഹാ-
കർമ്മ ഭൂമിയിൽ വീണ്ടും നരനായ് പിറന്നെങ്കിൽ!
ശുദ്ധമാം കർമ്മങ്ങൾ ചെയ്ത ക്ഷയ മാത്മാവിനെ
മുക്തനാക്കീടാൻ, ചുമടൊഴിക്കാൻ കഴിഞ്ഞെങ്കിൽ!!


~rose

Copyright © 2008 - rosebastin.blogspot.com. All rights reserved
Image Coutersey: Nirvana Rock Band (Abum: Never Mind)