2012, ഓഗസ്റ്റ് 18, ശനിയാഴ്‌ച

ദാവീദും സോളമനും പിന്നെ എന്റെ റീമിക്സും


ദൈവഭക്തനായ പുരുഷന്‍ ഉത്തമനത്രെ
അവന്‍ സൂര്യനെപ്പോലെ
തന്റെ ഉത്തരവാദിത്വങ്ങളുടെമേല്‍
ദൃഷ്ടി പതിച്ചിരിക്കുന്നു

അവന്‍
നീതിയ്ക്കു വേണ്ടിനിലകൊള്ളുന്നു
സ്വന്തം സുഖത്തെയോര്‍ത്ത്
അവന്‍ വേവലാതി കൊള്ളുന്നില്ല

അലസഗമനങ്ങളൊ
കുടില ഭാഷണങ്ങളൊ
അവന്റെ ദിനചര്യകളിലില്ല
ദുഷിച്ച കൂട്ടുകെട്ടുകളൊ
ലഹരിപദാര്‍ത്ഥങ്ങളോ
അവനെ ഉന്മത്തനാക്കുന്നില്ല

എങ്കിലും അവന്‍ ആനന്ദഭരിതന്‍
അവന്റെ ആനന്ദം
സ്വന്തം ഗൃഹത്തിലാണ്,
അന്യന്റെ പടിവാതില്‍ക്കലല്ല
സ്വഗൃഹത്തില്‍ അവനെ കാത്തിരിയ്ക്കുന്ന
ഒരു വാനമ്പാടിയുണ്ട്

ദൈവഭക്തനുള്ള സമ്മാനം
ഉത്തമയായ ഭാര്യ
അവള്‍
ശരത്കാലചന്ദ്രികപോലെ
അവന്റെ ഹൃദയത്തെ
നുനുത്ത പ്രകാശത്താല്‍ നിറയ്ക്കുന്നു

അവള്‍
തന്റെ കളകണ്ഠത്തില്‍നിന്നുയരുന്ന
സംഗീതത്താല്‍
അവനെ സന്തോഷിപ്പിക്കുന്നു
അനവദ്യങ്ങളായ
ഭോജ്യപേയങ്ങളാല്‍
അവനെ സന്തുഷ്ടനാക്കുന്നു

അവന്റെ ഹൃദയം
അവളില്‍ നിക്ഷേപിച്ചിരിക്കുന്നു
അവള്‍ ചന്തമുള്ളൊരു മാന്‍പേട
ചുറുചുറുക്കുള്ള സുന്ദരി

അവള്‍
ഗൃഹത്തില്‍ മുന്തിരിവള്ളിപോലെ
അവളുടെ മക്കള്‍
മേശയ്ക്കുചുറ്റും
ഒലിവുതൈകള്‍ പോലെ

അവള്‍
അഹങ്കാരംകൊണ്ടു ഹാരമണിയുന്നില്ല
ബോറടി മാറ്റാന്‍
ബോയ്ഫ്രെണ്ട്സിനെ തേടി അലയുന്നില്ല
കുടുംബരഹസ്യങ്ങള്‍
അന്യരുടെ കാതുകളില്‍ പകരുന്നില്ല

അവളുടെ ബെസ്റ്റ്ഫ്രണ്ട് അവന്‍ തന്നെ
അവന്റെ ബെസ്റ്റ്ഫ്രെണ്ട് അവളും
അവരുടെ ലോകം ഒന്ന്
അവരുടെ ഹൃദയങ്ങള്‍ ഒന്ന്‍

അവരുടെ ഭവനം
ദൈവസ്തുതികള്‍ അലയടിക്കുന്ന
ഒരു ദേവാലയം
അവിടെ സംഗീതവും നൃത്തവും
പൊട്ടിച്ചിരികളും നിറഞ്ഞിരിക്കുന്നു

അവരുടെ പ്രാര്‍ത്ഥനകള്‍
അനന്തതയിലേക്കുയരുമ്പോള്‍
അനുഗ്രഹങ്ങള്‍
നറുമലരായ് പൊഴിയുന്നു

ഇതു ദൈവം വസിക്കുന്ന കുടുംബം!
ദൈവം വിഭാവനം ചെയ്ത കുടുബം!!
ഭൂമിയില്‍ സ്വര്‍ഗ്ഗം വിരചിക്കുന്ന കുടുംബം!!!


2012, ഓഗസ്റ്റ് 7, ചൊവ്വാഴ്ച

ബൂമറാങ്



ശാസ്ത്രം പറഞ്ഞു -
ഓരോ പ്രവര്‍ത്തനത്തിനും
തുല്ല്യമായ പ്രതിപ്രവര്‍ത്തനമുണ്ട്!

മതങ്ങള്‍ പറഞ്ഞു -
കര്‍മ്മഫലം അനിവാര്യം‌‌
വിതച്ചതൊക്കെയും
നൂറിരട്ടി കൊയ്തേ മതിയാകു!

ജ്ഞാനികള്‍ പറഞ്ഞു -
വിചാരങ്ങളും വാക്കുകളുംപ്രവര്‍ത്തികളും
സൃഷ്ടിക്കുന്ന വൈബ്രേഷന്സ്,
ഒരേ ഫ്രീക്വന്‍സിയിലുള്ളവ
ഒരുമിച്ചു ചേര്‍ന്ന്
എന്നെങ്കിലും ഒരിയ്ക്കല്‍
ഉത്ഭവസ്ഥാനത്തേക്കുക്കുതിരിച്ച് വരും!

എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാത്ത
മനുഷ്യന്‍ അന്യനെതിരെ
കൂരമ്പുകള്‍ തൊടുത്തുകൊണ്ടേയിരിക്കുന്നു-

തന്നിലേക്കുതന്നെ തിരിച്ചുവരാന്‍ വേണ്ടി!!!