Saturday, June 20, 2009

അമ്മക്കിളി




ചുണ്ടിൽ തിരുകിയ നാരുമായി
ഒരു ചെറു തേൻ കിളി പാറിവന്നു
ഒരുപാടു നാളായ് മെനഞ്ഞിരുന്ന-
പണിതീരാക്കൂടിനടുത്തുവന്നു

തെക്കും വടക്കും ചെരിഞ്ഞുനോക്കി
ചുറ്റും തിരിഞ്ഞും മറിഞ്ഞും നോക്കി
കൂടിന്നകത്തു കടന്നിരുന്നു
നാരുകളോരോന്നായ് കോർത്തുവച്ചു
തൂവലിൻ തുണ്ടുകൾ ചേർത്തുവച്ചു
നോവാക്കിടക്കയൊരുക്കിവച്ചു!

ഒരുദിനം ചെറുകിളി മുട്ടയിട്ടു
മുട്ടകൾചേർത്തുവച്ചടയിരുന്നു
ദാഹവുമില്ല വിശപ്പുമില്ല
ചൂടും തണുപ്പും അറിഞ്ഞതില്ല
രാവും പകലും അറിയുന്നില്ല
എല്ലാം മറന്നു തപസിരുന്നു!

നെഞ്ചിലെ വാത്സല്ല്യതേൻകുടത്തിൽ
തേനും വയമ്പുമൊരുക്കിവച്ചു
മുത്തങ്ങളായിരം ചേർത്തുവച്ചു
അമ്മക്കിളികാത്തു കാത്തിരുന്നു
ഒരുദിനം മോഹങ്ങൾ പൂവണിഞ്ഞു
ഉണ്ണിക്കുരുന്നുകൾ കൺ തുറന്നു
അമ്മക്കു നെഞ്ചിൽ കുളിരുറന്നു
ഉള്ളിൽ വാത്സല്ല്യതേൻ ചുരന്നു

ഉണ്ണിവായ്ക്കുണ്ണാൻ കതിരു തേടി
മേടുകൾതോറു മലഞ്ഞിടുമ്പോൾ,
ഉള്ളമെരിയുന്നു തീച്ചൂളയായ്;
“ഉണ്ണികൾക്കാപത്തു വന്നിടല്ലേ
ശത്രുക്കളാരും ചതിച്ചി ടല്ലെ
ദുഷ്ടജന്തുക്കൾപിടിച്ചിടല്ലെ
കാട്ടുതീയെങ്ങാനും വന്നിടല്ലെ”
നൊന്തുനൊന്തമ്മ ജപിച്ചിടുന്നു!

അന്തിക്കു കൂടണയുന്നനേരംഅമ്മ-
ക്കുള്ളം നിറഞ്ഞു തുളുമ്പിടുന്നു!
ക്ഷീണമില്ലൊട്ടും, തളർച്ചയില്ല
ദാഹവുമില്ലൊട്ടും വിശപ്പുമില്ല
ഉണ്ണിക്കളമൊഴി കേട്ടു ചിത്തം
തുള്ളി ത്തുളുമ്പി കുതിച്ചിടുന്നു
ഊട്ടിയുറക്കി, താരാട്ടു പാടി
കുഞ്ഞു കഥചൊല്ലി കൂട്ടു കൂടി
ആനന്ദവായ്പിൽ പുതഞ്ഞുമുങ്ങി
ഓരോദിനവും കടന്നു പോയി!

കൈവളർന്നൊ ഉണ്ണിക്കാൽവളർന്നൊ,
കുഞ്ഞിച്ചിറകു മുളച്ചുവന്നൊ,
കാത്തു കാത്തമ്മ തപസിരിക്കെ
ഉണ്ണികൾ തത്തിക്കളിയ്ക്കയായി;
കുഞ്ഞിചിറകുകൾ വീശിടുന്നു
മെല്ലെ ക്കുതിച്ചു പറന്നിടുന്നു
അമ്മക്കഭിമാനം നെഞ്ചിലൂറി
ഉള്ളം തുടിച്ചു പതഞ്ഞിരമ്പി!

ചക്രവാളത്തിൻ അപാരതകൾ
കൈമാടി മാടി വിളിച്ചനേരം,
നീലവിഹായസിൻ മാസ്മരിക-
പ്രാഭവം കണ്ടു മതിമയങ്ങി
കുഞ്ഞിക്കിളികൾ പുറത്തിറങ്ങി
ഉല്ലാസമുള്ളിൽ പതഞ്ഞു പൊങ്ങി
കുഞ്ഞിച്ചിറകുകൾ നീർത്തിവീശി
എല്ലാം മറന്നു പറന്നു പൊങ്ങി!
ഒന്നു തിരിഞ്ഞൊന്നു നോക്കിയില്ല,
അമ്മയോടൊന്നും പറഞ്ഞതില്ല,
യാത്രാമൊഴിചൊല്ലാൻ നേരമില്ല
ചെല്ലക്കിളികൾ പറന്നു പോയി!!!

പൊട്ടിപ്പിളർന്നമ്മ നോക്കി നിന്നു,
മാനസം കല്ലാക്കി നോക്കിനിന്നു!
തേങ്ങിയില്ലൊന്നു വിതുമ്പിയില്ല,
പിൻ വിളിയൊന്നു വിളിച്ചതില്ല!
പാടില്ലൊരു തുള്ളി കണ്ണു നീരും,
പാടില്ല നൊമ്പരപ്പൊട്ടു പോലും!
അമ്മതൻ നൊമ്പരം മുള്ളുകളായ്
ഉണ്ണിച്ചിറകു മുറിപ്പെടുത്തും!
മക്കൾതൻ പാതയിരുണ്ടു പോകും
ദു:ഖങ്ങളായിരം കൂട്ടിനെത്തും!

മംഗളം നേർന്നമ്മ നോക്കി നിന്നു,
“പോവുക പോവുകെന്നുണ്ണികളെ
നിർഭയരായി പറന്നു കൊൾക
ചക്രവാളങ്ങൾ വിശാലമല്ലൊ
നേരമില്ലൊട്ടും തിരിഞ്ഞു നിൽക്കാൻ,
ജീവിതം മത്സര വേദിയല്ലൊ
എങ്ങു പോയാലു മെന്നുണ്ണികൾക്കായ്
കാവലായ് നിൽക്കുമെൻപ്രാർത്ഥനകൾ,
വർഷമായ് പെയ്യു മനുഗ്രഹങ്ങൾ എൻ-
ശ്വാസം നിലയ്യ്ക്കും വരേക്കുമെന്നും”

എത്രകൃതഘ്നരായീടുകിലും,
എത്രവിദൂരത്തി ലാവുകിലും
അമ്മതൻ വത്സലചിത്തമെന്നും
ഉണ്ണികൾക്കൊപ്പം ചരിച്ചിടുന്നു!
മുന്നിലും പിന്നിലും കാവലായി,
ചുറ്റിലുംരക്ഷാകവചമായി,
മന്ത്രജപങ്ങളാൽ കോട്ട കെട്ടി,
കൂടെയുണ്ടെപ്പൊഴും മാതൃ ചിത്തം!!

അമ്മയ്ക്കു മാത്ര, മൊരമ്മയ്ക്കു മാത്രം വി-
ധാതാവു നൽകിയീ 'മധുരസ്നേഹം'
വിശ്വവിധാതാവിൻ സ്നേഹസരിത്തിൽ നി-
ന്നൊരുതുള്ളി മാത്രമീ 'തേൻമധുരം' !!


~ rose



(soldier mom breaks into tears when she meets her 2 year old after spending a year at a warzone)
Copyright © 2009 - rosebastin.blogspot.com. All rights reserved

3 comments:

Rose Bastin said...

വിശ്വവിധാതാവിൻ സ്നേഹസരിത്തിൽ നി-
ന്നൊരു തുള്ളി മാത്രമീ ‘തേൻമധുരം’

വിജയലക്ഷ്മി said...

ഹൃദയ സ്പര്ശിയായ കവിത ...നല്ല ഉള്ളടക്കം ..

Physel said...

നന്ദി....!!!