2008, സെപ്റ്റംബർ 28, ഞായറാഴ്‌ച

മുഖപടം


കണ്ണുനീരിൻ ഹിമകണം നെഞ്ചിലെ-
കുഞ്ഞിതൾത്തുമ്പിൽ വന്നു വീഴും വരെ,
ലോകമെന്തെന്നറിയാത്ത പാവമായ്,
കാലമൊത്തിരി പിന്നിട്ടു പോയി ഞാൻ.

ചന്ദ്രികയും ശലഭങ്ങളും നീല-
വിണ്ണിലെ കൊച്ചുതാരാഗണങ്ങളും
പൂക്കൾ തൻ മൃദുഗന്ധവും, തെന്നലിൻ,
നേർത്തരാഗവും മാത്രമാണോർമയിൽ.

കണ്ണുനീ‍രും വിതുമ്പലും നൊമ്പര-
ത്തീയെരിയുംകരളിൻ കലമ്പലും
കണ്ടതില്ലെന്റെ കണ്മുമ്പിലന്നു ഞാൻ
കണ്ടതെല്ലാം തിളങ്ങുന്ന പൊൻ നിറം!

ഊർന്നു വീണു പൊടുന്നനെ മുന്നിലെ-
നേർത്ത കമ്പളം, പൂക്കൾ കൊഴിഞ്ഞു പോയ്,
പൊട്ടി വീണു കരളിലെ കമ്പികൾ,
നേർത്ത രാഗ മപശ്രുതി മാത്രമായ്!

കാളമേഘങ്ങൾ തിങ്ങി കറുത്തിരു-
ണ്ടാർത്താലച്ചു വിതുമ്പിയെൻ നെഞ്ചകം,
താരകങ്ങൾ മറഞ്ഞുപോയ് കൊള്ളിമീൻ
മാത്രമാണു വെളിച്ചം പകരുവാൻ!

ഇല്ല കണ്ണുനീരല്പവും ബാക്കിയെൻ-
നെഞ്ചിലിന്നു പുകയും കരിന്തിരി!
നൊന്തു നീറുന്നു മാനസം കൂരിരുൾ
കണ്ടു പേടിച്ചുഴലുകയാണു ഞാൻ!

ഇല്ലെനിക്കിന്നു നിദ്രയെൻ കണ്ണിമ-
കൂട്ടിയെന്നാൽ വികൃത സ്വപ്നങ്ങളായ്!
പൊട്ടുമെൻ കരൾ തേങ്ങിപ്പിടയവെ,
ഞെട്ടി ഞെട്ടിയുണർന്നു പോകുന്നു ഞാൻ!

എത്ര സ്നേഹിച്ചു ഞാനീ പ്രപഞ്ചത്തെ,
എത്ര സ്നേഹിച്ചു ഞാനെൻ സഹജരെ,
സ്നേഹമേറെ പകരം കൊതിച്ചു ഞാൻ-
നേടി ദു:ഖത്തിന്നിപ്പാനഭാജനം!

ബോദ്ധ്യമായെനിയ്ക്കിന്നീ പ്രപഞ്ചത്തി-
ലില്ല ഞാനിന്നു തേടുന്നനന്മകൾ!
സ്നേഹമെന്നു നിനച്ചതൊ വഞ്ചന
മൂടി വച്ച മുഖപടം മോഹനം!!!

~rose

Copyright © 2008 - rosebastin.blogspot.com. All rights reserved

3 അഭിപ്രായങ്ങൾ:

  1. എന്ത് പറ്റി..?
    നല്കിയതെല്ലാം കണക്കില്‍ മാത്രം ..
    കണക്കു കൂട്ടിയതാണ് തെറ്റിയത് ..
    നല്ല പോസ്റ്റ്

    മറുപടിഇല്ലാതാക്കൂ
  2. നിരാശവേണ്ട ചേച്ചീ..
    നന്മ, സ്നേഹം ഇതൊന്നും മരിക്കില്ല..

    എല്ലാ നന്മകളും നേരുന്നു

    OT
    pls remove word verification

    മറുപടിഇല്ലാതാക്കൂ
  3. 'മുഖപടം' - ജീവിതത്തിന്റെ ക്രൂരമുഖം കണ്ടു പകച്ചു പോകുന്ന നിഷ്കളങ്കജീവിതങ്ങൾക്കു വേണ്ടിയുള്ള വിലാപമാണ്. സ്വന്തം ദു;ഖമല്ല, ചുറ്റുമുള്ള ജീവിതങ്ങളിലേക്ക്, അവരുടെ ദു:ഖകാരണങ്ങളീലേക്ക് , കണ്ണോടിക്കുന്ന സ്വഭാവം നേരത്തെ മുതൽ ഉണ്ടായിരുന്നതുകൊണ്ട് മിന്നുന്നതെല്ലാം പൊന്നാണെന്നു കരുതിയില്ല. അഗ്നിയിലേക്കു ചിറകു വിരിച്ചു പറക്കുന്ന ‘ഈയാം പാറ്റ'കൾ ചിറകു കരിഞ്ഞു വീഴുന്ന ദൃശ്യങ്ങളാണല്ലോ നമുക്കുചുറ്റിലും.

    അഭിപ്രായങ്ങൾ അറിയിച്ചതിനു നന്ദിയുണ്ട്. ഇനിയും എഴുതുമെന്നു കരുതുന്നു.

    മറുപടിഇല്ലാതാക്കൂ