2009 ജൂലൈ 11, ശനിയാഴ്‌ച

മരീചിക


ചുട്ടുപൊള്ളിക്കുന്നൊരായിരം സത്യങ്ങൾ
ഉൾചേർന്ന ജീവിതമാം മരുഭൂമിയിൽ
വിഭ്രമിപ്പിക്കുന്നു മർത്യനെ, മായാമ-
രീചികകൾ, സ്വർണമാനുകൾ, കൈമാടി
മാടിവിളിയ്ക്കുന്നൊരോമൽക്കിനാക്കൾതൻ
മാരിവിൽവര്‍ണങ്ങൾ ആഹാ, മനോജ്ഞം!

ഓടുന്നു സർവ്വവും കൈവിട്ടു മാനവൻ
ആഴിയിലേക്കു കുതിക്കുന്നൊരീയൽ പോൽ
വെമ്പിക്കുതിയ്ക്കുന്നു പിന്നാലെ, ലക്ഷ്യങ്ങൾ
കൈയെത്തിയെന്നു നിനയ്ക്കുന്നവേളയിൽ
ഓർക്കാതിരിക്കെ ചിറകറ്റുവീഴുന്നു
ഓരോകിനാവും കൊഴിഞ്ഞു വീഴുന്നു!

ഒന്നുകുതിക്കുവാൻ പോലുമാകാതെയീ
മണ്ണിലിഴയാൻ വിധിക്കുന്നു കാലം
മായുന്നരങ്ങത്തു നിന്നും തിരശ്ശീല
വീഴുന്നു കാഴ്ച്ച മറഞ്ഞു കഴിഞ്ഞു
കണ്ടതെല്ലം വെറും മായതൻ വിഭ്രമം
യാഥാർത്യമെത്ര ഭയാനകം ഭീകരം!

മോഹഭംഗത്തിന്റെ നീറ്റലിൽ നോവിൽ
ഏകാന്തതയുടെ നൊമ്പരത്തീയിൽ
പൊള്ളിപ്പിടയുന്നനേരവും കാണ്മൂ
ചുറ്റും ഇരമ്പിക്കുതിക്കുന്നലോകം
ഒന്നു തിരിഞ്ഞൊന്നു നോക്കുവാൻ ആരുമി-
ല്ലൊന്നുതലോടുവാൻ ആശ്വസിപ്പിക്കുവാൻ
വീണുപോകുമ്പോൾ ചവിട്ടിക്കുതിച്ചുകൊ-
ണ്ടോടുന്നു സ്വന്തമെന്നോർത്തവരൊക്കെയും

മിന്നുന്നതൊക്കെയും പൊന്നല്ല, പൊള്ളുന്ന
ദു:ഖങ്ങളാണെന്നയാഥാർത്ഥ്യമെപ്പൊഴും
മൂടിയിരിക്കുന്നു മായയാൽ, കണ്ണിൽ തെ-
ളിയുന്നു മാരിവിൽ വർണ്ണങ്ങൾ മാത്രം!

പോയകാലത്തിൻ ചുവരെഴുത്തൊക്കെയും
വർത്തമാനത്തിന്റെ നേർക്കാഴ്ച്ചയൊക്കെയും
സത്തുക്കൾതനുപദേശങ്ങളൊക്കെയും
കാത്തുനിൽ‌പ്പു മാർഗദർശനം നൽകുവാൻ

ഉൾക്കണ്ണുകൾ കൊണ്ടു കാണണമൊക്കെയും-
ദു:ഖം സുഖത്തിൻ നിഴലെന്ന സത്യം
രണ്ടും ഇഴചേർത്തു നെയ്യുകിൽ ജീവിതം
സുന്ദരമായിടുമെന്നുള്ളസത്യം
ഒന്നു പകരം കൊടുക്കാതെ മറ്റൊന്നു
നേടുവാനാവുകയില്ലെന്നസത്യം
അർഹതയില്ലാത്തൊ ‘രിത്തിരി’ സന്തോഷ-
‘മൊത്തിരി’ ദു:ഖം തരുമെന്നസത്യം
സ്വർണപാത്രങ്ങളാൽ മൂടിക്കിടക്കുമീ-
സത്യങ്ങൾ, എപ്പൊഴുമെന്നുള്ളസത്യം

ഈശ്വരങ്കൽമനമർപ്പിച്ചു നേരായ
പാതയിൽ മാത്രംചുവടുകൾ വയ്ക്കണം
സ്വന്തമിച്ഛാശക്തി കാരിരുമ്പാക്കണം
മാരീചനൊപ്പം കുതിയ്ക്കാതിരിയ്ക്കണം
വിഭ്രമിപ്പിക്കും മരീചികകൾ മായ
യാണെന്ന സത്യം മറക്കാതിരിക്കണം
ജീവിതദു:ഖം കുറയ്ക്കാൻ ഒരേയൊരു
മാർഗമീ മാർഗം ‘ആഗ്രഹ നിഗ്രഹം’


Copyright © 2009 - rosebastin.blogspot.com. All rights reserved

2009 ജൂൺ 20, ശനിയാഴ്‌ച

അമ്മക്കിളി




ചുണ്ടിൽ തിരുകിയ നാരുമായി
ഒരു ചെറു തേൻ കിളി പാറിവന്നു
ഒരുപാടു നാളായ് മെനഞ്ഞിരുന്ന-
പണിതീരാക്കൂടിനടുത്തുവന്നു

തെക്കും വടക്കും ചെരിഞ്ഞുനോക്കി
ചുറ്റും തിരിഞ്ഞും മറിഞ്ഞും നോക്കി
കൂടിന്നകത്തു കടന്നിരുന്നു
നാരുകളോരോന്നായ് കോർത്തുവച്ചു
തൂവലിൻ തുണ്ടുകൾ ചേർത്തുവച്ചു
നോവാക്കിടക്കയൊരുക്കിവച്ചു!

ഒരുദിനം ചെറുകിളി മുട്ടയിട്ടു
മുട്ടകൾചേർത്തുവച്ചടയിരുന്നു
ദാഹവുമില്ല വിശപ്പുമില്ല
ചൂടും തണുപ്പും അറിഞ്ഞതില്ല
രാവും പകലും അറിയുന്നില്ല
എല്ലാം മറന്നു തപസിരുന്നു!

നെഞ്ചിലെ വാത്സല്ല്യതേൻകുടത്തിൽ
തേനും വയമ്പുമൊരുക്കിവച്ചു
മുത്തങ്ങളായിരം ചേർത്തുവച്ചു
അമ്മക്കിളികാത്തു കാത്തിരുന്നു
ഒരുദിനം മോഹങ്ങൾ പൂവണിഞ്ഞു
ഉണ്ണിക്കുരുന്നുകൾ കൺ തുറന്നു
അമ്മക്കു നെഞ്ചിൽ കുളിരുറന്നു
ഉള്ളിൽ വാത്സല്ല്യതേൻ ചുരന്നു

ഉണ്ണിവായ്ക്കുണ്ണാൻ കതിരു തേടി
മേടുകൾതോറു മലഞ്ഞിടുമ്പോൾ,
ഉള്ളമെരിയുന്നു തീച്ചൂളയായ്;
“ഉണ്ണികൾക്കാപത്തു വന്നിടല്ലേ
ശത്രുക്കളാരും ചതിച്ചി ടല്ലെ
ദുഷ്ടജന്തുക്കൾപിടിച്ചിടല്ലെ
കാട്ടുതീയെങ്ങാനും വന്നിടല്ലെ”
നൊന്തുനൊന്തമ്മ ജപിച്ചിടുന്നു!

അന്തിക്കു കൂടണയുന്നനേരംഅമ്മ-
ക്കുള്ളം നിറഞ്ഞു തുളുമ്പിടുന്നു!
ക്ഷീണമില്ലൊട്ടും, തളർച്ചയില്ല
ദാഹവുമില്ലൊട്ടും വിശപ്പുമില്ല
ഉണ്ണിക്കളമൊഴി കേട്ടു ചിത്തം
തുള്ളി ത്തുളുമ്പി കുതിച്ചിടുന്നു
ഊട്ടിയുറക്കി, താരാട്ടു പാടി
കുഞ്ഞു കഥചൊല്ലി കൂട്ടു കൂടി
ആനന്ദവായ്പിൽ പുതഞ്ഞുമുങ്ങി
ഓരോദിനവും കടന്നു പോയി!

കൈവളർന്നൊ ഉണ്ണിക്കാൽവളർന്നൊ,
കുഞ്ഞിച്ചിറകു മുളച്ചുവന്നൊ,
കാത്തു കാത്തമ്മ തപസിരിക്കെ
ഉണ്ണികൾ തത്തിക്കളിയ്ക്കയായി;
കുഞ്ഞിചിറകുകൾ വീശിടുന്നു
മെല്ലെ ക്കുതിച്ചു പറന്നിടുന്നു
അമ്മക്കഭിമാനം നെഞ്ചിലൂറി
ഉള്ളം തുടിച്ചു പതഞ്ഞിരമ്പി!

ചക്രവാളത്തിൻ അപാരതകൾ
കൈമാടി മാടി വിളിച്ചനേരം,
നീലവിഹായസിൻ മാസ്മരിക-
പ്രാഭവം കണ്ടു മതിമയങ്ങി
കുഞ്ഞിക്കിളികൾ പുറത്തിറങ്ങി
ഉല്ലാസമുള്ളിൽ പതഞ്ഞു പൊങ്ങി
കുഞ്ഞിച്ചിറകുകൾ നീർത്തിവീശി
എല്ലാം മറന്നു പറന്നു പൊങ്ങി!
ഒന്നു തിരിഞ്ഞൊന്നു നോക്കിയില്ല,
അമ്മയോടൊന്നും പറഞ്ഞതില്ല,
യാത്രാമൊഴിചൊല്ലാൻ നേരമില്ല
ചെല്ലക്കിളികൾ പറന്നു പോയി!!!

പൊട്ടിപ്പിളർന്നമ്മ നോക്കി നിന്നു,
മാനസം കല്ലാക്കി നോക്കിനിന്നു!
തേങ്ങിയില്ലൊന്നു വിതുമ്പിയില്ല,
പിൻ വിളിയൊന്നു വിളിച്ചതില്ല!
പാടില്ലൊരു തുള്ളി കണ്ണു നീരും,
പാടില്ല നൊമ്പരപ്പൊട്ടു പോലും!
അമ്മതൻ നൊമ്പരം മുള്ളുകളായ്
ഉണ്ണിച്ചിറകു മുറിപ്പെടുത്തും!
മക്കൾതൻ പാതയിരുണ്ടു പോകും
ദു:ഖങ്ങളായിരം കൂട്ടിനെത്തും!

മംഗളം നേർന്നമ്മ നോക്കി നിന്നു,
“പോവുക പോവുകെന്നുണ്ണികളെ
നിർഭയരായി പറന്നു കൊൾക
ചക്രവാളങ്ങൾ വിശാലമല്ലൊ
നേരമില്ലൊട്ടും തിരിഞ്ഞു നിൽക്കാൻ,
ജീവിതം മത്സര വേദിയല്ലൊ
എങ്ങു പോയാലു മെന്നുണ്ണികൾക്കായ്
കാവലായ് നിൽക്കുമെൻപ്രാർത്ഥനകൾ,
വർഷമായ് പെയ്യു മനുഗ്രഹങ്ങൾ എൻ-
ശ്വാസം നിലയ്യ്ക്കും വരേക്കുമെന്നും”

എത്രകൃതഘ്നരായീടുകിലും,
എത്രവിദൂരത്തി ലാവുകിലും
അമ്മതൻ വത്സലചിത്തമെന്നും
ഉണ്ണികൾക്കൊപ്പം ചരിച്ചിടുന്നു!
മുന്നിലും പിന്നിലും കാവലായി,
ചുറ്റിലുംരക്ഷാകവചമായി,
മന്ത്രജപങ്ങളാൽ കോട്ട കെട്ടി,
കൂടെയുണ്ടെപ്പൊഴും മാതൃ ചിത്തം!!

അമ്മയ്ക്കു മാത്ര, മൊരമ്മയ്ക്കു മാത്രം വി-
ധാതാവു നൽകിയീ 'മധുരസ്നേഹം'
വിശ്വവിധാതാവിൻ സ്നേഹസരിത്തിൽ നി-
ന്നൊരുതുള്ളി മാത്രമീ 'തേൻമധുരം' !!


~ rose



(soldier mom breaks into tears when she meets her 2 year old after spending a year at a warzone)
Copyright © 2009 - rosebastin.blogspot.com. All rights reserved

2009 മാർച്ച് 7, ശനിയാഴ്‌ച

ഹൃദയാർച്ചന


അനന്തകോടി സൂര്യപ്രഭയാർ
ന്നരുളും പ്രഭുപാദത്തിൽ,
ഇതളുവിടർന്നൊരു താമരയായ്സ്വയ-
മര്‍പ്പിക്കുന്നെൻ ഹൃദയം
ദർശനസുകൃതം നുകരുന്നവികല-
ശാന്തിയിൽ മുഴുകുന്നു
മറന്നു സർവ്വം മറന്നു ഹൃദയം
തുടിച്ചു പാടുന്നു

വിസ്മൃതിയിൽ വീണലിഞ്ഞു ഞാനെൻ
അർച്ചന തുടരുമ്പോൾ
ജീവിതവ്യഥകൾ കാർമേഘങ്ങൾ
ഉയർന്നുപൊങ്ങുന്നു
ദു:ഖം കനത്തു കറുത്ത രാത്രി
ചിറകു വിരിക്കുന്നു
എനിക്കുമെന്റെ നാഥനുമിടയിൽ
നിഴൽ വിരിക്കുന്നു;
ഇതളുകൾ കൂമ്പുന്നു മിഴിനീർ
മഞ്ഞായുറയുന്നു,
ചരടു മുറിഞ്ഞ പതംഗം പോൽ മന-
മുലഞ്ഞു വീഴുന്നു

മുകിലുകൾപെയ്തു പെയ്തൊഴിയുമ്പോൾ
കറുത്തരാവൊഴിയുമ്പോൾ,
സ്വഛം നിർമലനീലാകാശം
വിണ്ടും വിടരുമ്പോൾ,
പൊന്നുഷസിൻ മണിമഞ്ചലിറങ്ങും
നിറങ്ങളഴകിൽ വിരിയും
പൊൻ കിരണങ്ങൾ തഴുകും കരളിലെ
കണ്ണീർ മഞ്ഞുരുകും
നനുത്ത സ്നേഹപ്പൂന്തേൻ നിറഞ്ഞു
തുടുത്തു വിടരും ഹൃദയം
ഇരട്ടി മധുരം നേദിക്കും ഞാ-
നർച്ചന വീണ്ടുംതുടരും!

പിടിച്ചു നിർത്തും ചരടു മുറിഞ്ഞാൽ
ഉലഞ്ഞു വീണ പതംഗം
ഉദിച്ചു നിൽക്കും സുര്യനകന്നാൽ
തളർന്നുകൂമ്പിയ കമലം
ചഞ്ചലമനുനിമിഷം മമഹൃദയം
ദുർബ്ബലമതിലോലം
ഒരുചെറുകാറ്റിൽ അണഞ്ഞുപോകും
പടുതിരിയെൻ സ്നേഹം

കാറും കോളും മിന്നൽ‌പ്പിണരും
നിറഞ്ഞ രജനിയിലും,
പ്രഭുവിൻ സ്മരണയിലുൾപ്പുളകത്തോ-
ടുറച്ചു നിൽക്കാനായെങ്കിൽ...


Copyright © 2008-09 - rosebastin.blogspot.com. All rights reserved

2009 ഫെബ്രുവരി 21, ശനിയാഴ്‌ച

ആത്മജ്ഞാനം (രണ്ടാം ഭാഗം)



കൊടിയ തമസ്സിന്റെ നിബിഢവനഭൂവി-
ലിടറിവീണും പിടഞ്ഞും,
നിത്യനൈരാശ്യ ശൈത്യമുറയുന്ന
മർത്യലോകം വിമൂകം!
തിന്മതൻ വിളകൾ കൊയ്തുകൂട്ടിയും
കണ്ണുനീർക്കടലിൽ മുങ്ങിയും,
ദിശമറന്നും, പകനിറഞ്ഞും
തങ്ങളീൽ പടവെട്ടിയും,
ദുരിതനടുവിൽ സ്വയമെരിഞ്ഞു
ശാപമാർന്ന നരജീവിതം

യുഗയുഗങ്ങളിൽ അവതരിച്ചവർ,
തിരിതെളിച്ചവർ, മാഞ്ഞുപോയ്!
‘അരുതുകൾ’, പല ‘മൊഴികൾ’, പല പല
‘വഴികൾ’ ചൊല്ലിക്കടന്നുപോയ്!

നേർവഴിക്കുചരിക്കുവാൻ മൊഴി-
കേട്ടു വഴികൾ തിരുത്തുവാൻ
ആവുകില്ലിനിയൊന്നിനും സ്വയ-
മടിമയായവൻ മാനവൻ!
സ്വന്തമമിഛാശക്തി പണയം
വച്ചവൻ നിസ്സഹായനായ്
ജന്മമെത്ര ലഭിക്കിലും ഇനി-
യില്ല “സ്വയമൊരു മോചനം”!

ജന്മജന്മങ്ങൾ തന്നപാപങ്ങൾ
ചങ്ങലക്കണ്ണിയായ്-
കെട്ടിവരിയുന്നു ചുറ്റിമുറുകുന്നു
പെരുകിടുന്നനുനിമിഷവും


*** ** * ** ***


ഇരുളുമൂടിയ മഹിതലത്തിലേ-
ക്കൊഴുകിവന്നൊരു കിരണമായ്
കനിവിയന്നവൻ വിഭുവിൻ അംശമീ-
ധരണിയിൽ വന്നു ജാതനായ്!
മനുഷ്യപാപകടങ്ങൾ തീർക്കുവാൻ
മനുഷ്യജന്മമെടുത്തവൻ!
സകലപാപവും സകല ദു:ഖവും
സംവഹിച്ചു കരങ്ങളിൽ!
സഹനയാഗത്തിന്നഗ്നിയിൽ സ്വയ-
മെരിഞ്ഞു ബലിയായ്, യാഗമായ്!
സ്വന്തജീവൻ നൽകി മർത്യനെ
വീണ്ടെടുത്തു കരുണാമയൻ!
ഇതുവരെയുള്ള പാപമൊക്കെയും
ഭാരമൊക്കെയും തീർത്തവൻ!
ബന്ധനങ്ങളഴിഞ്ഞു മായ-
യ്ക്കടിമയല്ലിനി മാനവൻ

അനുതപിക്കുവോർ ഒക്കെയും പാപ-
വഴികൾ വെടിയുവോരൊക്കെയും
തമസ്സിൽ നിന്നു കരേറുവാൻ
സ്വയമാഗ്രഹിപ്പവരൊക്കെയും
‘ദേവയാഗഫല’മനുഭവിക്കുവാൻ
യോഗ്യരാണതു നിശ്ഛയം!
ജാതിയില്ല മതഭേദമില്ലിതിനു
വേണ്ടൊരനുമതിപത്രവും!

അരുതുപാപങ്ങളിനിയുമരുതെ
ന്നരുളി മാനവരക്ഷകൻ
പാപമാർഗം വെടിയുവാൻ ‘സ്നേഹ-
മന്ത്ര’മേകി മഹേശ്വരൻ!

“തന്നോടു ചെയ്യുവാൻ ഇഛിപ്പതൊക്കെയു മന്യർക്കു ചെയ്യുക മോദാൽ
തെറ്റുകൾ തന്നോടു ചെയ്യുമ്പോഴൊക്കെയും മാപ്പവർക്കേകുക മേലിൽ

ഈവഴിക്കു ചരിക്കുവോർ പാപ
വഴിയിലല്ല സുനിശ്ചിതം!
ഏതുപേരു വിളിക്കിലും വിളി-
കേൾക്കുമീശ്വരനൊന്നു താൻ;
ഏതു ജാതിയിലാകിലും സഹ-
ജാതർ, മാനവർ സോദരർ



*~*~*~*~*~*~*~*~*~*~*~*~*
(ആത്മജ്ഞാനം ഒന്നാം ഭാഗം ഇവിടെ)

~rose

Image Coutersey: Ingrid Sundberg (http://www.visionmagazine.com/)
Copyright © 2008-09 - rosebastin.blogspot.com. All rights reserved

2009 ഫെബ്രുവരി 14, ശനിയാഴ്‌ച

വാര്‍ദ്ധക്യം




ഇലകൊഴിയുംകാലം, ഇതു മഞ്ഞുകാലം 
ഉറയുന്ന ശൈത്യം പൊതിഞ്ഞകാലം 
നിറയുമിരുട്ടുമേകാന്തതതയും,
ഇതു ജീവിതത്തിൻ വിഷാദകാലം!

സിരകളിൽ ലഹരി തൻ ഓളമില്ല;
നുരകുത്തിപ്പായുന്ന മോഹമില്ല,
പുതുപൂക്കളില്ല നിറങ്ങളില്ല;
ഒരു കിളിപ്പാട്ടിന്റെ ഈണമില്ല!

ഋതുചക്രം മെല്ലെ തിരിഞ്ഞനേരം,
നൊടിനേരം കൊണ്ടെല്ലാം മാഞ്ഞുപോയി!
ഒരുജന്മം തീർന്നുപോയ് നോക്കി നിൽക്കെ;
പൊടിമഞ്ഞു മൂടിപ്പോയ് ലോകമാകെ!

എത്രവസന്തംചിരിച്ചു നിന്നാലും,
എത്രവർണ്ണങ്ങൾ വിരിഞ്ഞു നിന്നാലും,
ഒടുവിലായെത്തുമീ മഞ്ഞുകാലം;
ഒഴിവാക്കാൻ ആർക്കുമാവാത്തകാലം!

ഉയരങ്ങൾ തേടിപ്പറക്കുന്നനേരം,
അരുതരുതൊട്ടുമഹന്തയുള്ളിൽ
ഉയരങ്ങൾ കൂടുമ്പോഴോർത്തുകൊൾക
പതനത്തിൻ ആഴവുമത്രതന്നെ!!!


~rose


Copyright © 2008-09 - rosebastin.blogspot.com. All rights reserved

2009 ജനുവരി 17, ശനിയാഴ്‌ച

~ കനവുകള്‍ ~



നാളെയെച്ചൊല്ലിനാം-
നെയ്യും കിനാവുകൾ
ഇന്നിന്റെ കയ്പിലെ-
തേൻ തുള്ളികൾ!

ഇന്നിന്റെ നോവുകൾ
വീശി ത്തണുപ്പിക്കു-
മോമൽ ചിറകുള്ള
മാലാഖമാർ!

നാളെയീ ദു:ഖങ്ങൾ
മാഞ്ഞു പോകുന്നതും;
ജീവിതം പൂത്തിരി
പോൽവിടരുന്നതും,

നഷ്ടഭാഗ്യങ്ങൾ
തിരിച്ചു വരുന്നതും;
ഇഷ്ടങ്ങളെല്ലാം
സഫലമാകുന്നതും,

തോൽവികളെല്ലാം
വിജയമാകുന്നതും;
പേരുംപ്രശസ്തിയും
കൂടെവരുന്നതും,

വർണചിത്രങ്ങളായ്
മുന്നിൽ നിരക്കവെ
വിസ്മയചിത്തരായ്
നിൽക്കുന്നു നാം!

നാളെ നാളെയെന്നു
നീളും കിനാക്കൾ കി-
നാക്കളായ് തന്നെ
കൊഴിഞ്ഞു വീണേക്കാം;

എങ്കിലുമീ സ്വപ്ന
വൃക്ഷത്തണലിലൊ-
രിത്തിരി നേര
മിരിക്കുന്നുനാം;

വർണപുഷ്പങ്ങൾ
വിടരുന്നതും നോക്കി
നോവുകൾ പാടെ
മറക്കുന്നു നാം!


~ rose

Copyright © 2008-09 - rosebastin.blogspot.com. All rights reserved

2008 ഡിസംബർ 21, ഞായറാഴ്‌ച

* ദിവ്യനക്ഷത്രം *






കാരുണ്യനാഥൻ, കമനീയരൂപൻ
കാലിത്തൊഴുത്തിൽ പിറന്നു;
കന്യകാമേരിതൻ പൊൻമടിത്തട്ടിൽ-
പൊന്നുണ്ണിയായ് ദൈവം പിറന്നു!

കോടിജന്മങ്ങളായ് മാനവൻ തേടിയ
സുന്ദര സ്വപ്നം വിരിഞ്ഞു;
മാനവചിത്തത്തിൻ കൂരിരുട്ടിൽ നിത്യ-
സൂര്യൻ പ്രകാശം ചൊരിഞ്ഞു!!!

പൂവിതൾ പോലെ, പൂന്തിങ്കൾ പോലെ
പൂന്തേൻ കുളിരല പോലെ;
വിണ്ണിൻ മടിയിൽ നിന്നൂർന്നുവീണു
മണ്ണിൻ പുണ്ണ്യമായുണ്ണിപിറന്നു!

വിശ്വൈകശില്പിയെ മാറോടടുക്കി
വിശ്വം വിറയാർന്നു നിന്നു!
താരാപഥങ്ങൾ തൻ നാഥനെ നോക്കി
താരകൾ കൺചിമ്മി നിന്നു!

മഞ്ഞിൻ കണികയാൽ കണ്ണുനീരർപ്പിച്ചു
വാനം വിടചൊല്ലി നിന്നു;
കുരിശിൻ നിഴൽ വീണ മേനിയിലരുമയായ്
കുളിർനിലാവുമ്മവച്ചു!

മാലാഖമാരുടെ വൃന്ദമണഞ്ഞു,
വാനിൻ നടുവിൽ നിരന്നു;
പൊന്മണിവീണയെ വെല്ലും മനോജ്ഞമാം
സംഗീതമെങ്ങും പൊഴിഞ്ഞു!

“കാലിത്തൊഴുത്തിൽ പിറന്നിരിക്കുന്നു-
രാജാധിരാജനാം ദൈവം;
സന്മനസുള്ള മനുഷ്യർക്കുഭൂമിയിൽ
സന്തുഷ്ടിയേകുന്നദൈവം!”

മാനവജീവനു പ്രത്യാശയേകുവാൻ,
പാപവിമോചനമേകാൻ;
അഴലുകൾ നീക്കുവാൻ, ഇരുളല മായ്ക്കുവാൻ-
പുതിയൊരു രാജ്യമൊരുക്കാൻ;

കന്മഷഹീനനായ് കന്യകാപുത്രനായ്
സ്വർലോകനാഥൻ പിറന്നു!
സർവ്വം ചമച്ചവൻ സർവ്വേശനന്ദനൻ
സംശുദ്ധനീഭൂവിൽ വന്നു!!!

~rose



Copyright © 2008 - rosebastin.blogspot.com. All rights reserved

2008 ഡിസംബർ 6, ശനിയാഴ്‌ച

ആത്മജ്ഞാനം




കാലത്തിൻ രഥചക്രമുരുണ്ടു, മരണത്തിൻ-
കാലടിസ്വരം കേട്ടു, കറുത്ത നിഴൽ കണ്ടു;
ക്ഷണത്തിൽ കൈപിടിച്ചു മരണം, ജീവനാള-
മണഞ്ഞു, കനവുകൾ പൊലിഞ്ഞു. ജന്മം തീർന്നു!!

ആത്മനേത്രങ്ങൾ വീണ്ടും തുറന്നു, മിഴിമൂടും-
മായതൻ തിരശീലയഴിഞ്ഞു, ഗതകാല-
ജീവിതചിത്രം ചുരുൾ നിവർന്നു, ക്ഷണികമാ-
മൊരു നീർക്കുമിളപോൽ, നിഴൽപോൽ, കിനാവുപോൽ!!

അകലെ കോടിസൂര്യ പ്രഭയാർന്നൊരു ലോക-
മനവദ്യമാം ദൃശ്യ വിസ്മയം മനോഹരം!
അവിടെ പ്രേമോദാര സുന്ദരസ്വരൂപനായ്-
കരുണാമയൻ, മൃദു സുസ്മിതൻ, ചേതോഹരൻ!!

വഴിയും മന്ദഹാസ മധുവാലാത്മാവിനെ-
കുളിരാൽ നിറക്കുന്നു, തരളം മൃദുലലോലം;
“വരിക വരിക നീയോമലെ അരികിലെ-”
ന്നരുമയോടെ മാടിവിളിപ്പൂ പ്രഭാമയൻ!!

കുതികൊള്ളുന്നു, മനം തുടികൊട്ടുന്നു, പറ-
ന്നരികിലെത്താ നാത്മാവുഴറിപ്പിടയുന്നു;
ഉയരാൻ കഴിയുന്നില്ലാത്മാവിൽ കനംതൂങ്ങും-
ചുമടിൻ ഭാരം താങ്ങി ചിറകു കുഴയുന്നു!

നേടുവാനേറെക്കൊതിച്ചെത്തിയീ വിളഭൂവിൽ
കാടു കേറിപ്പോയ് വഴിമറന്നു, ലക്ഷ്യം തെറ്റി;
ദേഹിയെ മറന്നു പോയ്, ദേഹമെന്നോർത്തു സർവ്വം,
മായതൻ ചരടിലെ പാവയായ്, കോമാളിയായ് !!

പകയും വിദ്വേഷവും മദമാത്സര്യങ്ങളും,
ചതിയും, സഹജമാം സ്വർത്ഥ മോഹങ്ങൾക്കൊപ്പം
വിതച്ചു, നൂറുമേനി വിളഞ്ഞു, കൊയ്തതെല്ലാം
വിനയായ് തീർന്നു, പാപം കറയായ് കനം തൂങ്ങി!

വ്യർത്ഥകർമ്മങ്ങൾ പാപക്കറയായ് കനം കൂട്ടും-
ശപ്തഭാണ്ഡങ്ങൾ വലിച്ചെറിയാനാവില്ലല്ലൊ!
ഉയരാൻ കഴിയില്ലീ ചുമടും താങ്ങി വീണ്ടു-
മുഴലാൻ വിധിയായി നഷ്ടങ്ങൾമാത്രം ബാക്കി!

ദേഹദേഹികൾ തമ്മിൽ ചേരുമീ മണ്ണിൻ മഹാ-
കർമ്മ ഭൂമിയിൽ വീണ്ടും നരനായ് പിറന്നെങ്കിൽ!
ശുദ്ധമാം കർമ്മങ്ങൾ ചെയ്ത ക്ഷയ മാത്മാവിനെ
മുക്തനാക്കീടാൻ, ചുമടൊഴിക്കാൻ കഴിഞ്ഞെങ്കിൽ!!


~rose

Copyright © 2008 - rosebastin.blogspot.com. All rights reserved
Image Coutersey: Nirvana Rock Band (Abum: Never Mind)

2008 നവംബർ 22, ശനിയാഴ്‌ച

വിരഹം


കണ്ണുനീരിന്റെ നേർത്ത മറയിലൂ-
ടൊന്നുകൂടി തിരിഞ്ഞു ഞാൻ നോക്കവെ
കണ്ടു ,ഞാനെന്റെ പ്രാണന്റെ പ്രാണനിൽ,
രോമഹർഷമായ് പൂത്തൊരാ തൂമുഖം!

നിർന്നിമേഷമാ സ്നിഗ്ദ്ധനേത്രങ്ങളിൽ
നിന്നലയ്ക്കുകയാണൊരു സാ‍ഗരം!
വാക്കുകൾക്കു പകർത്തുവാനാകാത്ത
നൊമ്പരങ്ങൾ തൻ വൻ തിരച്ചാർത്തുകൾ!

അമ്മ തൻ മൃദു വാത്സല്യധാരയ്ക്കായ്,
വെമ്പി വെമ്പിക്കുതിക്കുമാ മാനസം
അമ്മ തൻ കരലാളന സ്പർശത്തിൻ,
നിർവൃതിക്കായ് കൊതിക്കുമാ പൂവുടൽ;

നിൽക്കുകയാണു നിശ്ചലം നൊമ്പര-
ശില്പമായ് ശിലാവിഗ്രഹമെന്നപോൽ!
പുഞ്ചിരിക്കാൻ വൃഥാവിൽ യത്നിക്കെയാ-
ചെഞ്ചൊടികൾ വിതുമ്പുന്നു മൂകമായ്!

ഇല്ലവൾക്കു കരയുവാൻ പോലും-
തെല്ലു സ്വാതന്ത്ര്യ, മത്രമേൽ ഗാഢമായ്,
ബന്ധ്ധിതമാണാ പിഞ്ചുഹൃദയത്തിൻ
തന്ത്രികൾ, എന്റെ നോവും മനസുമായ്!

വാക്കു നൽകിപ്പോയ് ഞങ്ങൾ പരസ്പരം-
“ഇല്ല മേലിൽ കരയുകയില്ല നാം
നീരണിഞ്ഞ മിഴികളുമായിനി-
യാത്ര ചൊല്ലുവാൻ പാടില്ലൊരിക്കലും”

പൊന്നുമോളുടെ കണ്ണുനീർത്തുള്ളികൾ
അഗ്നിവർഷമായ് അമ്മയെ പൊള്ളിക്കും;
അമ്മയൊന്നു വിതുമ്പിയാൽ കണ്മണി-
ക്കില്ലശക്തിയാ, നൊമ്പരം താങ്ങുവാൻ!

ക്ഷണികമെങ്കിലുമീ ‍വിരഹം മുൾ-
മുനകളാഴ്ത്തിടുമീ ശരശയ്യയിൽ,
പിടയുമീ നിമിഷങ്ങളിൽ പോലുമെൻ
ഹൃദയതന്ത്രികൾ മൂളുന്നു മന്ദ്രമായ്’;

‘സ്നിഗ്ദ്ധമാധുര്യത്തേൻ തുളുമ്പീടുമീ
ബന്ധമെത്ര വിചിത്രമാണോർക്കുകിൽ;
സ്നേഹമെന്ന വികാരത്തിലൂറിടും
വേദന പോലുമെത്രമേൽ സുന്ദരം!!!’


~rose

Copyright © 2008 - rosebastin.blogspot.com. All rights reserved