ആത്മീയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ആത്മീയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ഓഗസ്റ്റ് 18, ശനിയാഴ്‌ച

ദാവീദും സോളമനും പിന്നെ എന്റെ റീമിക്സും


ദൈവഭക്തനായ പുരുഷന്‍ ഉത്തമനത്രെ
അവന്‍ സൂര്യനെപ്പോലെ
തന്റെ ഉത്തരവാദിത്വങ്ങളുടെമേല്‍
ദൃഷ്ടി പതിച്ചിരിക്കുന്നു

അവന്‍
നീതിയ്ക്കു വേണ്ടിനിലകൊള്ളുന്നു
സ്വന്തം സുഖത്തെയോര്‍ത്ത്
അവന്‍ വേവലാതി കൊള്ളുന്നില്ല

അലസഗമനങ്ങളൊ
കുടില ഭാഷണങ്ങളൊ
അവന്റെ ദിനചര്യകളിലില്ല
ദുഷിച്ച കൂട്ടുകെട്ടുകളൊ
ലഹരിപദാര്‍ത്ഥങ്ങളോ
അവനെ ഉന്മത്തനാക്കുന്നില്ല

എങ്കിലും അവന്‍ ആനന്ദഭരിതന്‍
അവന്റെ ആനന്ദം
സ്വന്തം ഗൃഹത്തിലാണ്,
അന്യന്റെ പടിവാതില്‍ക്കലല്ല
സ്വഗൃഹത്തില്‍ അവനെ കാത്തിരിയ്ക്കുന്ന
ഒരു വാനമ്പാടിയുണ്ട്

ദൈവഭക്തനുള്ള സമ്മാനം
ഉത്തമയായ ഭാര്യ
അവള്‍
ശരത്കാലചന്ദ്രികപോലെ
അവന്റെ ഹൃദയത്തെ
നുനുത്ത പ്രകാശത്താല്‍ നിറയ്ക്കുന്നു

അവള്‍
തന്റെ കളകണ്ഠത്തില്‍നിന്നുയരുന്ന
സംഗീതത്താല്‍
അവനെ സന്തോഷിപ്പിക്കുന്നു
അനവദ്യങ്ങളായ
ഭോജ്യപേയങ്ങളാല്‍
അവനെ സന്തുഷ്ടനാക്കുന്നു

അവന്റെ ഹൃദയം
അവളില്‍ നിക്ഷേപിച്ചിരിക്കുന്നു
അവള്‍ ചന്തമുള്ളൊരു മാന്‍പേട
ചുറുചുറുക്കുള്ള സുന്ദരി

അവള്‍
ഗൃഹത്തില്‍ മുന്തിരിവള്ളിപോലെ
അവളുടെ മക്കള്‍
മേശയ്ക്കുചുറ്റും
ഒലിവുതൈകള്‍ പോലെ

അവള്‍
അഹങ്കാരംകൊണ്ടു ഹാരമണിയുന്നില്ല
ബോറടി മാറ്റാന്‍
ബോയ്ഫ്രെണ്ട്സിനെ തേടി അലയുന്നില്ല
കുടുംബരഹസ്യങ്ങള്‍
അന്യരുടെ കാതുകളില്‍ പകരുന്നില്ല

അവളുടെ ബെസ്റ്റ്ഫ്രണ്ട് അവന്‍ തന്നെ
അവന്റെ ബെസ്റ്റ്ഫ്രെണ്ട് അവളും
അവരുടെ ലോകം ഒന്ന്
അവരുടെ ഹൃദയങ്ങള്‍ ഒന്ന്‍

അവരുടെ ഭവനം
ദൈവസ്തുതികള്‍ അലയടിക്കുന്ന
ഒരു ദേവാലയം
അവിടെ സംഗീതവും നൃത്തവും
പൊട്ടിച്ചിരികളും നിറഞ്ഞിരിക്കുന്നു

അവരുടെ പ്രാര്‍ത്ഥനകള്‍
അനന്തതയിലേക്കുയരുമ്പോള്‍
അനുഗ്രഹങ്ങള്‍
നറുമലരായ് പൊഴിയുന്നു

ഇതു ദൈവം വസിക്കുന്ന കുടുംബം!
ദൈവം വിഭാവനം ചെയ്ത കുടുബം!!
ഭൂമിയില്‍ സ്വര്‍ഗ്ഗം വിരചിക്കുന്ന കുടുംബം!!!


2012 ഓഗസ്റ്റ് 7, ചൊവ്വാഴ്ച

ബൂമറാങ്



ശാസ്ത്രം പറഞ്ഞു -
ഓരോ പ്രവര്‍ത്തനത്തിനും
തുല്ല്യമായ പ്രതിപ്രവര്‍ത്തനമുണ്ട്!

മതങ്ങള്‍ പറഞ്ഞു -
കര്‍മ്മഫലം അനിവാര്യം‌‌
വിതച്ചതൊക്കെയും
നൂറിരട്ടി കൊയ്തേ മതിയാകു!

ജ്ഞാനികള്‍ പറഞ്ഞു -
വിചാരങ്ങളും വാക്കുകളുംപ്രവര്‍ത്തികളും
സൃഷ്ടിക്കുന്ന വൈബ്രേഷന്സ്,
ഒരേ ഫ്രീക്വന്‍സിയിലുള്ളവ
ഒരുമിച്ചു ചേര്‍ന്ന്
എന്നെങ്കിലും ഒരിയ്ക്കല്‍
ഉത്ഭവസ്ഥാനത്തേക്കുക്കുതിരിച്ച് വരും!

എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാത്ത
മനുഷ്യന്‍ അന്യനെതിരെ
കൂരമ്പുകള്‍ തൊടുത്തുകൊണ്ടേയിരിക്കുന്നു-

തന്നിലേക്കുതന്നെ തിരിച്ചുവരാന്‍ വേണ്ടി!!!




2009 ഫെബ്രുവരി 21, ശനിയാഴ്‌ച

ആത്മജ്ഞാനം (രണ്ടാം ഭാഗം)



കൊടിയ തമസ്സിന്റെ നിബിഢവനഭൂവി-
ലിടറിവീണും പിടഞ്ഞും,
നിത്യനൈരാശ്യ ശൈത്യമുറയുന്ന
മർത്യലോകം വിമൂകം!
തിന്മതൻ വിളകൾ കൊയ്തുകൂട്ടിയും
കണ്ണുനീർക്കടലിൽ മുങ്ങിയും,
ദിശമറന്നും, പകനിറഞ്ഞും
തങ്ങളീൽ പടവെട്ടിയും,
ദുരിതനടുവിൽ സ്വയമെരിഞ്ഞു
ശാപമാർന്ന നരജീവിതം

യുഗയുഗങ്ങളിൽ അവതരിച്ചവർ,
തിരിതെളിച്ചവർ, മാഞ്ഞുപോയ്!
‘അരുതുകൾ’, പല ‘മൊഴികൾ’, പല പല
‘വഴികൾ’ ചൊല്ലിക്കടന്നുപോയ്!

നേർവഴിക്കുചരിക്കുവാൻ മൊഴി-
കേട്ടു വഴികൾ തിരുത്തുവാൻ
ആവുകില്ലിനിയൊന്നിനും സ്വയ-
മടിമയായവൻ മാനവൻ!
സ്വന്തമമിഛാശക്തി പണയം
വച്ചവൻ നിസ്സഹായനായ്
ജന്മമെത്ര ലഭിക്കിലും ഇനി-
യില്ല “സ്വയമൊരു മോചനം”!

ജന്മജന്മങ്ങൾ തന്നപാപങ്ങൾ
ചങ്ങലക്കണ്ണിയായ്-
കെട്ടിവരിയുന്നു ചുറ്റിമുറുകുന്നു
പെരുകിടുന്നനുനിമിഷവും


*** ** * ** ***


ഇരുളുമൂടിയ മഹിതലത്തിലേ-
ക്കൊഴുകിവന്നൊരു കിരണമായ്
കനിവിയന്നവൻ വിഭുവിൻ അംശമീ-
ധരണിയിൽ വന്നു ജാതനായ്!
മനുഷ്യപാപകടങ്ങൾ തീർക്കുവാൻ
മനുഷ്യജന്മമെടുത്തവൻ!
സകലപാപവും സകല ദു:ഖവും
സംവഹിച്ചു കരങ്ങളിൽ!
സഹനയാഗത്തിന്നഗ്നിയിൽ സ്വയ-
മെരിഞ്ഞു ബലിയായ്, യാഗമായ്!
സ്വന്തജീവൻ നൽകി മർത്യനെ
വീണ്ടെടുത്തു കരുണാമയൻ!
ഇതുവരെയുള്ള പാപമൊക്കെയും
ഭാരമൊക്കെയും തീർത്തവൻ!
ബന്ധനങ്ങളഴിഞ്ഞു മായ-
യ്ക്കടിമയല്ലിനി മാനവൻ

അനുതപിക്കുവോർ ഒക്കെയും പാപ-
വഴികൾ വെടിയുവോരൊക്കെയും
തമസ്സിൽ നിന്നു കരേറുവാൻ
സ്വയമാഗ്രഹിപ്പവരൊക്കെയും
‘ദേവയാഗഫല’മനുഭവിക്കുവാൻ
യോഗ്യരാണതു നിശ്ഛയം!
ജാതിയില്ല മതഭേദമില്ലിതിനു
വേണ്ടൊരനുമതിപത്രവും!

അരുതുപാപങ്ങളിനിയുമരുതെ
ന്നരുളി മാനവരക്ഷകൻ
പാപമാർഗം വെടിയുവാൻ ‘സ്നേഹ-
മന്ത്ര’മേകി മഹേശ്വരൻ!

“തന്നോടു ചെയ്യുവാൻ ഇഛിപ്പതൊക്കെയു മന്യർക്കു ചെയ്യുക മോദാൽ
തെറ്റുകൾ തന്നോടു ചെയ്യുമ്പോഴൊക്കെയും മാപ്പവർക്കേകുക മേലിൽ

ഈവഴിക്കു ചരിക്കുവോർ പാപ
വഴിയിലല്ല സുനിശ്ചിതം!
ഏതുപേരു വിളിക്കിലും വിളി-
കേൾക്കുമീശ്വരനൊന്നു താൻ;
ഏതു ജാതിയിലാകിലും സഹ-
ജാതർ, മാനവർ സോദരർ



*~*~*~*~*~*~*~*~*~*~*~*~*
(ആത്മജ്ഞാനം ഒന്നാം ഭാഗം ഇവിടെ)

~rose

Image Coutersey: Ingrid Sundberg (http://www.visionmagazine.com/)
Copyright © 2008-09 - rosebastin.blogspot.com. All rights reserved

2008 ഡിസംബർ 6, ശനിയാഴ്‌ച

ആത്മജ്ഞാനം




കാലത്തിൻ രഥചക്രമുരുണ്ടു, മരണത്തിൻ-
കാലടിസ്വരം കേട്ടു, കറുത്ത നിഴൽ കണ്ടു;
ക്ഷണത്തിൽ കൈപിടിച്ചു മരണം, ജീവനാള-
മണഞ്ഞു, കനവുകൾ പൊലിഞ്ഞു. ജന്മം തീർന്നു!!

ആത്മനേത്രങ്ങൾ വീണ്ടും തുറന്നു, മിഴിമൂടും-
മായതൻ തിരശീലയഴിഞ്ഞു, ഗതകാല-
ജീവിതചിത്രം ചുരുൾ നിവർന്നു, ക്ഷണികമാ-
മൊരു നീർക്കുമിളപോൽ, നിഴൽപോൽ, കിനാവുപോൽ!!

അകലെ കോടിസൂര്യ പ്രഭയാർന്നൊരു ലോക-
മനവദ്യമാം ദൃശ്യ വിസ്മയം മനോഹരം!
അവിടെ പ്രേമോദാര സുന്ദരസ്വരൂപനായ്-
കരുണാമയൻ, മൃദു സുസ്മിതൻ, ചേതോഹരൻ!!

വഴിയും മന്ദഹാസ മധുവാലാത്മാവിനെ-
കുളിരാൽ നിറക്കുന്നു, തരളം മൃദുലലോലം;
“വരിക വരിക നീയോമലെ അരികിലെ-”
ന്നരുമയോടെ മാടിവിളിപ്പൂ പ്രഭാമയൻ!!

കുതികൊള്ളുന്നു, മനം തുടികൊട്ടുന്നു, പറ-
ന്നരികിലെത്താ നാത്മാവുഴറിപ്പിടയുന്നു;
ഉയരാൻ കഴിയുന്നില്ലാത്മാവിൽ കനംതൂങ്ങും-
ചുമടിൻ ഭാരം താങ്ങി ചിറകു കുഴയുന്നു!

നേടുവാനേറെക്കൊതിച്ചെത്തിയീ വിളഭൂവിൽ
കാടു കേറിപ്പോയ് വഴിമറന്നു, ലക്ഷ്യം തെറ്റി;
ദേഹിയെ മറന്നു പോയ്, ദേഹമെന്നോർത്തു സർവ്വം,
മായതൻ ചരടിലെ പാവയായ്, കോമാളിയായ് !!

പകയും വിദ്വേഷവും മദമാത്സര്യങ്ങളും,
ചതിയും, സഹജമാം സ്വർത്ഥ മോഹങ്ങൾക്കൊപ്പം
വിതച്ചു, നൂറുമേനി വിളഞ്ഞു, കൊയ്തതെല്ലാം
വിനയായ് തീർന്നു, പാപം കറയായ് കനം തൂങ്ങി!

വ്യർത്ഥകർമ്മങ്ങൾ പാപക്കറയായ് കനം കൂട്ടും-
ശപ്തഭാണ്ഡങ്ങൾ വലിച്ചെറിയാനാവില്ലല്ലൊ!
ഉയരാൻ കഴിയില്ലീ ചുമടും താങ്ങി വീണ്ടു-
മുഴലാൻ വിധിയായി നഷ്ടങ്ങൾമാത്രം ബാക്കി!

ദേഹദേഹികൾ തമ്മിൽ ചേരുമീ മണ്ണിൻ മഹാ-
കർമ്മ ഭൂമിയിൽ വീണ്ടും നരനായ് പിറന്നെങ്കിൽ!
ശുദ്ധമാം കർമ്മങ്ങൾ ചെയ്ത ക്ഷയ മാത്മാവിനെ
മുക്തനാക്കീടാൻ, ചുമടൊഴിക്കാൻ കഴിഞ്ഞെങ്കിൽ!!


~rose

Copyright © 2008 - rosebastin.blogspot.com. All rights reserved
Image Coutersey: Nirvana Rock Band (Abum: Never Mind)